അപരൻറെ കഷ്ടതകൾക്കു മുന്നിൽ നമ്മുടെ ഹൃദയം അനുകമ്പയാൽ ചലിക്കണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കോവിദ് മഹാമാരി തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ, തുടർച്ചയായി രണ്ടാം വർഷവും ഓശാനഞായർ തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നയിച്ച ഫ്രാൻസീസ് പാപ്പാ വിശുദ്ധ കുർബ്ബാനയുടെ അവസാനം ബസിലിക്കയിൽ നിന്നാണ് മദ്ധ്യാഹ്നപ്രാർത്ഥന ചൊല്ലിയത് ഈ ഞായറാഴ്ച (28/03/21). ത്രികാലപ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:
കോവിദ് മഹാമാരിയുടെ കനത്ത പ്രഹരമേറ്റ ലോകം
പ്രിയ സഹോദരീസഹോദരന്മാരേ,
നാം വിശുദ്ധവാരത്തിൽ പ്രവേശിച്ചിരിക്കയാണ്. പകർച്ചവ്യാധിയുടെ കാലത്ത് നമ്മൾ വിശുദ്ധവാരം ആചരിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. കഴിഞ്ഞ വർഷം നാം അസ്വസ്തരായിരുന്നെങ്കിൽ ഇക്കൊല്ലം നമ്മൾ കൂടുതൽ പരീക്ഷണവിധേയരായിരിക്കയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നു.
കുരിശുമായി യേശുവിൻറെ ഇടപെടൽ
ചരിത്രപരവും സാമൂഹികവുമായ ഈ സാഹചര്യത്തിൽ ദൈവം എന്താണ് ചെയ്യുന്നത്? അവിടന്ന് കുരിശ് ചുമക്കുന്നു. യേശു കുരിശ് വഹിക്കുന്നു, അതായത്, ഈ യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന തിന്മയുടെ ഭാരം, ശാരീരികവും മാനസികവും എല്ലാറ്റിനുമുപരിയായി ആത്മീയവുമായ തിന്മ അവിടന്ന് സ്വയം ചുമക്കുന്നു. കാരണം ദുഷ്ടൻ അവിശ്വാസം, നിരാശ, കലഹം എന്നിവ വിതയ്ക്കുന്നതിന് ഈ പ്രതിസന്ധികളെ പ്രയോജനപ്പെടുത്തുന്നു.
വിശ്വാസ വിളക്ക് ജ്വലിപ്പിച്ചു നിറുത്തുന്ന മറിയത്തിൻറെ മാതൃക
അപ്പോൾ നമ്മളോ? നാം എന്തു ചെയ്യണം? യേശുവിൻറെ അമ്മയും അവിടത്തെ ആദ്യ ശിഷ്യയുമായ കന്യാമറിയം അത് നമുക്ക് കാണിച്ചുതരുന്നു. അവൾ മകനെ അനുഗമിച്ചു. കഷ്ടപ്പാട്, അന്ധകാരം, പരിഭ്രാന്തി എന്നിവയിൽ തൻറെ പങ്ക് അവൾ സ്വയം ഏറ്റെടുക്കുകയും വിശ്വാസത്തിൻറെ വിളക്ക് ഹൃദയത്തിൽ ജ്വലിപ്പിച്ചുനിറുത്തിക്കൊണ്ട് സഹനത്തിൻറെ സരണിയിലൂടെ സഞ്ചരിക്കുകയും ചെയ്തു. ദൈവകൃപയാൽ നമുക്കും ഈ യാത്ര ചെയ്യാൻ കഴിയും. അനുദിന കുരിശിൻറെ വഴിയിൽ നമ്മൾ ബുദ്ധിമുട്ടനുഭവിക്കുന്ന അനേകം സഹോദരീസഹോദരന്മാരെ കണ്ടുമുട്ടുന്നു: നാം വെറുതെ കടന്നുപോകരുത്, നമ്മുടെ ഹൃദയം അനുകമ്പയാൽ ചലിക്കണം, നാം അവരുടെ ചാരത്തായിരിക്കണം. ഇങ്ങനെ സംഭവിക്കുമ്പോൾ, സിറേനിയക്കാരനെ (ശിമയോൻ) പോലെ, നമ്മളും ചിന്തിച്ചേക്കാം: “എന്തുകൊണ്ട് ഞാൻതന്നെ?”. എന്നാൽ പിന്നീട് നാം കണ്ടെത്തും നമ്മൾ അയോഗ്യരായിരുന്നിട്ടും നമുക്ക് ലഭിച്ച ദാനം.
അക്രമത്തിനിരകളായവർക്കായി പ്രാർത്ഥന
അക്രമത്തിന് ഇരകളായ എല്ലാവർക്കും, പ്രത്യേകിച്ച്, ഇന്തോനേഷ്യയിൽ മക്കാസ്സർ (Makassar) കത്തീദ്രലിനു മുന്നിൽ ഇന്ന് (28/03/21) രാവിലെ നടന്ന ആക്രമണത്തിന് ഇരകളായവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
വിശ്വാസസരണിയിൽ സദാ നമുക്കു മുന്നേ പോകുന്ന പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: