നമ്മുടെ ഹൃദയത്തെയും ലോകത്തെയും മാറ്റുന്ന ദൈവവചനത്തിൽ ആശയിക്കാം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജനുവരി 26ആം തിയതി ഞായറാഴ്ച്ച, പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.
പ്രിയ സഹോദരീ സഹോദരങ്ങളെ, ശുഭദിനാശംസകൾ!
നമ്മുടെ ഹൃദയത്തെയും ലോകത്തെയും മാറ്റുന്ന ദൈവവചനത്തിൽ നമുക്ക് ആശയിക്കാം.
നാം വിളിക്കപ്പെട്ടിരിക്കുന്നത് ദൈവവചനത്തിൽ ആശ്രയിക്കുവാനും, ദൈവപിതാവിന്‍റെ കരുണയുടെ മുന്നിൽ നമ്മെത്തന്നെ തുറന്നുകൊടുക്കുവാനും, പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താൽ നമ്മെ തന്നെ രൂപാന്തരപ്പെടുത്താനുമാണ്. ഇന്നത്തെ സുവിശേഷം (മത്താ.4: 12-23) യേശു തന്‍റെ ദൗത്യത്തിന് ആരംഭംകുറിക്കുന്നതിനെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ജറുസലേമിന്‍റെ പ്രാന്തപ്രദേശമായ ഗലീലിയിലാണ് ഇത് സംഭവിച്ചത്. വിജാതീയരുമായുള്ള മിശ്രിതം കാരണം സംശയത്തോടെയാണ് ഇത് കണക്കാക്കുന്നത്. ആ പ്രദേശത്ത് നിന്ന് നല്ലതോ, പുതിയതോ ഒന്നും ആരും പ്രതീക്ഷിച്ചില്ല; എന്നാല്‍ കൃത്യമായി ഗലീലിയിലെ നസറത്തിൽ വളർന്ന യേശു പ്രസംഗിക്കാൻ തുടങ്ങിയത് അവിടെത്തന്നെയാണ്.
ദൈവപിതാവിന്‍റെ കരുണയോടുള്ള തുറവ്
ക്രിസ്തു പ്രബോധനത്തിന്‍റെ കേന്ദ്രബിന്ദു “മാനസാന്തരപ്പെടുവിന്‍, എന്തെന്നാല്‍ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” (വാക്യം17) എന്നതാണ്.മാനസാന്തരത്തിനായുള്ള ക്രിസ്തുവിന്‍റെ ഈ പ്രഘോഷണം ഇരുട്ടിനെയും മൂടൽമഞ്ഞിനെയും തുളച്ചുകയറുന്ന ഒരു ശക്തമായ പ്രകാശകിരണം പോലെയാണ്. ക്രിസ്തുമസ് രാവിൽ “അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്‍റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.”(ഏശ.9:2) എന്ന ഏശയ്യായുടെ പ്രവചനത്തെ നാം വായിക്കുന്നു. ലോകത്തിന്‍റെ പ്രകാശമായ യേശുവിന്‍റെ വരവോടെ, പിതാവായ ദൈവം മനുഷ്യ കുലത്തോടുള്ള തന്‍റെ അടുപ്പവും സൗഹൃദവും പ്രകടിപ്പിച്ചു.അത് നമ്മുടെ നേട്ടങ്ങളെക്കാൾ അപ്പുറത്ത് സൗജന്യമായി നൽകിയതാണ്. ദൈവത്തിന്‍റെ അടുപ്പവും ദൈവത്തിന്‍റെ സൗഹൃദവും നമ്മുടെ യോഗ്യതയല്ല; അവ ദൈവം സ്വമേധയാ നൽകുന്ന ദാനമാണ്. ഈ ദാനത്തെ നാം വിലമതിക്കണം. നല്ല മനസ്സുള്ള എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് മാനസാന്തരത്തിനായി യേശു ക്ഷണിക്കുന്നു. കഴിഞ്ഞ ഞായറാഴ്ചകളിൽ നാം ധ്യാനിച്ച ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിന്‍റെ വെളിച്ചത്തിൽ നാം കൃത്യമായി മനസ്സിലാക്കി.
പലപ്പോഴും നമുക്ക് നമ്മുടെ ജീവിതത്തെ മാറ്റത്തിന് വിധേയപ്പെടുത്താനും, സ്വാർത്ഥതയുടെ പാതയെ ഉപേക്ഷിക്കാനും, തിന്മയുടെയും പാപത്തിന്‍റെയും വഴി ഉപേക്ഷിക്കാനും അസാധ്യമാണ്. കാരണം മാനസാന്തരത്തിലേക്കുള്ള പ്രതിബദ്ധത കേന്ദ്രീകരിച്ചിരിക്കുന്നത് നമ്മിലും നമ്മുടെ സ്വന്തം ശക്തിയിലും അല്ലാതെ ക്രിസ്തുവിനും അവിടുത്തെ ആത്മാവിനുമല്ല. എന്നിരുന്നാലും ദൈവത്തോടുള്ള നമ്മുടെ അടുപ്പം വ്യക്തിപരമായ ശ്രമമായി ചുരുക്കാനാവില്ല. ഇങ്ങനെ ചിന്തിച്ചാല്‍ അത് അഹങ്കാരം എന്ന പാപമായിത്തീരും. ദൈവത്തിന്‍റെ സദ്വാർത്ത സ്വീകരിക്കുന്നതിന് നമ്മുടെ ഹൃദയവും മനസ്സും ആത്മവിശ്വാസത്തോടെ തുറന്നിരിക്കണം. ഇതാണ് – യേശുവിന്‍റെ വചനം, യേശുവിന്‍റെ സുവിശേഷം. ഇത് ലോകത്തെയും ഹൃദയങ്ങളെയും മാറ്റുന്നു! അതിനാൽ, ദൈവവചനത്തിൽ ആശ്രയിക്കുവാനും, ദൈവപിതാവിന്‍റെ കരുണയുടെ മുന്നിൽ നമ്മെത്തന്നെ തുറന്നുകൊടുക്കുവാനും, പരിശുദ്ധാത്മാവിന്‍റെ കൃപാവരത്താൽ നമ്മെ തന്നെ രൂപാന്തരപ്പെടുത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
ആദ്യ ശിഷ്യന്മാർക്ക് സംഭവിച്ചതുപോലെ തന്നെ മാനസാന്തരത്തിന്‍റെ യഥാർത്ഥ പാത ആരംഭിക്കുന്നത് ഇവിടെ നിന്നാണ്: അവിടുത്തെ അനുഗമിക്കാനും അവരുടെ ജീവിതത്തിന് മാറ്റം വരുത്താനും ദൈവരാജ്യത്തിന്‍റെ ശുശ്രൂഷയ്ക്കായി പ്രത്യക്ഷമായി അവരെ സ്വയം സമർപ്പിക്കാനും ദിവ്യ ഗുരുവുമായുള്ള കണ്ടുമുട്ടല്‍, അവിടുത്തെ നോട്ടം, അവിടുത്തെ വചനം ഇടയാക്കി. തങ്ങളെ ആശ്ചര്യപ്പെടുത്തുകയും, ബോധ്യപ്പെടുത്തുകയും ചെയ്ത യേശുവുമായുള്ള കൂടിക്കാഴ്ച്ച ശിഷ്യൻമാരുടെ യാത്രയെ ദൈവജനത്തിന് വേണ്ടി, ദൈവസ്നേഹത്തിന്‍റെ സാക്ഷികളും, സന്ദേശകരുമായി രൂപാന്തരപ്പെടുത്താൻ ആരംഭിച്ചു. ദൈവവചനത്തിന്‍റെ സന്ദേശകരും, ആദ്യ പ്രഘോഷകരുമായ ഇവരെ അനുഹരിക്കുന്നതിലൂടെ നാം ഓരോർത്തും രക്ഷകന്‍റെ പാതയിലേക്ക് ആദ്യ ചുവട് വയ്ക്കാനും പ്രത്യാശയെ ദാഹത്തോടെ കാത്തിരിക്കുന്ന എല്ലവർക്കും നൽകുവാനും കഴിവു ലഭിക്കുന്നു. പരിശുദ്ധ കന്യകാമറിയം, ഈ തീരുമാനങ്ങളിൽ നിലനിറുത്തുകയും, തന്‍റെ മാതൃസഹചമായ മദ്ധ്യസ്ഥതയാൽ അതുറപ്പിക്കുകയും ചെയ്യട്ടെ. വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.