ഔഷ്വിറ്റ്സ് വിമോചന വാർഷികത്തെ സ്മരിക്കാനും പ്രാർത്ഥിക്കാനും പാപ്പാ ആവശ്യപ്പെട്ടു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
നാസി തടങ്കൽപ്പാളയമായ ഔഷ്വിറ്റ്സ്-ബിർകെനാവുടെ വിമോചനത്തിന്‍റെ 75-ആം വാർഷികത്തിൽ പ്രാർത്ഥനയിലും അതിന്‍റെ അനുസ്മരണത്തിലും ഒന്നുചേരാന്‍ ഫ്രാൻസിസ് മാർപാപ്പാ ത്രികാല പ്രാര്‍ത്ഥനയില്‍ സന്നിഹിതരായ എല്ലാവരോടും ആവശ്യപ്പെട്ടു. ജനുവരി 27 ആം തിയതി "ഷ്വാ" പ്രതീകമായ ഔഷ്വിറ്റ്സ്-ബിർകെനാവ് ക്യാമ്പ് വിമോചനത്തിന്‍റെ 75 ആം വാർഷികമാണെന്ന് അനുസ്മരിച്ചു.
സൈമൺ വീസെന്താൽ കേന്ദ്രം:
നമ്മുടെ ഓർമ്മശക്തി നഷ്ടപ്പെടുത്തുകയാണെങ്കിൽ, നമ്മുടെ ഭാവിയെ നാം നശിപ്പിക്കുമെന്ന് പാപ്പാ മുന്നറിയിപ്പ് നല്‍കി.
ദൈവവചന ഞായര്‍
ഇന്ന് (ജനുവരി 26ആം തിയതി) നാം ദൈവവചനത്തിന്‍റെ ആദ്യ ഞായര്‍ ആഘോഷിക്കുന്നുവെന്നും, ദൈവം നൽകിയ ദാനത്തെ മികച്ച രീതിയിൽ ആഘോഷിക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചതാണിതെന്നും, തന്‍റെ വചനത്തിലൂടെ ദൈവം തന്‍റെ മക്കൾക്ക് ഈ ദാനത്തെ അനുദിനം നൽകുകയും ചെയ്യുന്നുവെന്നും ഫ്രാൻസിസ് പാപ്പാ പരാമർശിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചതുപോലെ, വിശുദ്ധ ലിഖിതങ്ങളെ സഭാ ജീവിതത്തിന്‍റെ കേന്ദ്രമാക്കി മാറ്റുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച എല്ലാ രൂപതകൾക്കും സമൂഹങ്ങൾക്കും പാപ്പാ നന്ദിയര്‍പ്പിച്ചു.
ലോക കുഷ്ഠരോഗദിനം
ജനുവരി 26ആം തിയതി നാം “ലോക കുഷ്ഠരോഗ ദിനം” ആചരിക്കുന്നുവെന്നും മാർപ്പാപ്പാ അനുസ്മരിച്ചു. ഹാൻസെൻ രോഗം ബാധിച്ച എല്ലാവരോടും വ്യത്യസ്ഥ രീതികളിൽ അവരെ പരിപാലിക്കുന്നവരോടും തന്‍റെ അനുഭാവം അറിയിക്കുകയും ചെയ്തു. രോഗത്തെക്കുറിച്ചും അത് ബാധിച്ചവരെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക കുഷ്ഠരോഗ ദിനം സ്ഥാപിക്കപ്പെട്ടത്. സമീപകാല ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം, പ്രത്യേകിച്ച് ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആഗോള ആരോഗ്യ വെല്ലുവിളിയായി ഈ രോഗം വീണ്ടും ഉയർന്നുവരുന്നു.
കൊറോണ വൈറസ് ബാധിച്ചവർക്കായി ഫ്രാൻസിസ് മാർപാപ്പാ പ്രാർത്ഥിച്ചു.
ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ, ചൈനയിൽ പടർന്ന് പിടിച്ചിരുന്ന കൊറോണാ വൈറസ് മൂലം രോഗബാധിതരായിരിക്കുന്ന എല്ലാവരോടും തന്‍റെ സാമീപ്യം പ്രകടിപ്പിക്കുകയും ചെയ്തു. ചൈനയിൽ പടരുന്ന കൊറോണ വൈറസിന്‍റെ ഇരകൾക്കുവേണ്ടിയും, കൊറോണ വൈറസ് ബാധിതരായ എല്ലാവർക്കുവേണ്ടിയും, പകർച്ചവ്യാധി അടിച്ചമർത്താനും പോരാടാനുമുള്ള രാജ്യത്തിന്‍റെ പ്രതിജ്ഞാബദ്ധതയ്ക്ക് വേണ്ടിയും താൻ പ്രാർത്ഥിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പാ വെളിപ്പെടുത്തി.ചൈനയില്‍ പടർന്നുപിടിച്ച കൊറോണ വൈറസിന്‍റെ പിടിയിലമര്‍ന്ന രോഗികളോടു തന്‍റെ അനുഭാവം പ്രകടിപ്പിച്ച പാപ്പാ “അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കാനും ഞാൻ ആഗ്രഹിക്കുന്നു,” എന്ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ സന്നിഹിതരായ വിശ്വസികളോടു പറഞ്ഞു. “മരിച്ചവര്‍ക്ക് തന്‍റെ സമാധാനവും, അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവും ലഭിക്കട്ടെയെന്നും പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ഇതിനകം തന്നെ ഏർപ്പെടുത്തിയിരിക്കുന്ന ചൈനീസ് സമൂഹത്തിന്‍റെ പ്രതിബദ്ധത നിലനിർത്താനും കർത്താവ് അനുവദിക്കട്ടെ,” എന്നും പാപ്പാ പറഞ്ഞു.
പുതിയ കൊറോണ വൈറസ് പടരാനുള്ള കഴിവ് ശക്തിപ്പെടുത്തുകയാണെന്നും അണുബാധകൾ ഇനിയും വർദ്ധിക്കുമെന്നും ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ ഞായറാഴ്ച അറിയിച്ചു. ചൈനയിൽ രണ്ടായിരത്തോളം പേർക്ക് രോഗം ബാധിക്കുകയും 56 പേർ മരിക്കുകയും ചെയ്തു. ചൈനയ്ക്ക് പുറത്ത് തായ്‌ലാന്‍റ്, ഓസ്‌ട്രേലിയ, അമേരിക്ക, ഫ്രാൻസ് എന്നിവയുൾപ്പെടെ ഒരുപിടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതുതായി തിരിച്ചറിഞ്ഞ കൊറോണ വൈറസ് ആപദ്‌ഭയം സൃഷ്ടിച്ചു. കാരണം ഇപ്പോഴും ഇത് എത്രത്തോളം അപകടകരമാണെന്നും, ആളുകൾക്കിടയിൽ എത്ര എളുപ്പത്തിൽ പടരുന്നു എന്നിവ അജ്ഞാതമായി നില്‍ക്കുന്നു. ഇത് ന്യുമോണിയയ്ക്ക് കാരണമാകുകയും ഇത് ചില കേസുകളിൽ മരണത്തിനിടയാക്കുകയും ചെയ്യുന്നു.