യമൻ: ഹൂതി മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കായുടെ പുതിയ ആക്രമണം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലേക്ക് റോക്കറ്റാക്രമണം നടത്താൻ കേന്ദ്രം സജ്ജമായിരുന്നെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം വാഷിംഗ്ടൺ നടപ്പിലാക്കാൻ തീരുമാനിച്ച നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദ സംഘടനകളുടെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തിയ ഇറാനുമായി ബന്ധമുള്ള ഗ്രൂപ്പിനെതിരെയുള്ള ആക്രമണം. ഇത് യുഎസ് നേതൃത്വത്തിലുള്ള പ്രോസ്പിരിറ്റി ഗാർഡിയൻ എന്ന മിഷന്റെ ഭാഗമാണ്.
ഗാസയിലെ ഇസ്രായേൽ നടപടികൾക്ക് മറുപടിയായി നവംബർ പകുതി മുതൽ യമൻ തീരത്ത് വാണിജ്യ റൂട്ടുകളിൽ ആക്രമണം ശക്തമാക്കിയ ഹൂതികൾക്ക് ധനസഹായവും ആയുധ വിതരണവും നിർത്തലാക്കാനാണ് ഈ ഉപരോധം ലക്ഷ്യമിടുന്നത്. അതിനിടെ, യമനിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്ബെർഗ്ഗ്, രാജ്യത്ത് " അക്രമണങ്ങളുടെ അപകടകരമായ വർദ്ധനവ്" തടയാൻ "ഉടൻ" നടപടികൾ സ്വീകരിക്കാൻ ശക്തമായ അഭ്യർത്ഥന നൽകി.
അക്രമണങ്ങളുടെ വർദ്ധനവ് ഇതിനോടകം തന്നെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഏൽപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യമനിലെ നിയമാനുസൃത സർക്കാരിനെതിരെ ഹൂതികൾ പത്ത് വർഷമായി തുടരുന്ന യുദ്ധത്തിന്റെ ഫലമായി പതിനെട്ട് ദശലക്ഷം ആളുകൾക്ക് സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ചെയ്തു. ദേശീയ വെടിനിർത്തൽ, പൊതുമേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം, എണ്ണ കയറ്റുമതി പുനരാരംഭിക്കൽ, പുനർനിർമ്മാണ ശ്രമങ്ങൾ എന്നിവയുടെ അടിയന്തര ആവശ്യകതയെ വർദ്ധിച്ചു വരുന്ന അക്രമണങ്ങൾ വെല്ലുവിളിക്കുമെന്ന് ഗ്രണ്ട്ബെർഗ്ഗ് ഊന്നിപ്പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: