തിരയുക

ആക്രമണം നേരിട്ട അൽ അഹ്ലി ആശുപത്രിയുടെ സാറ്റലൈറ്റ് ചിത്രം ആക്രമണം നേരിട്ട അൽ അഹ്ലി ആശുപത്രിയുടെ സാറ്റലൈറ്റ് ചിത്രം  (ANSA)

ഗാസയിലെ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് യൂണിസെഫ്

കഴിഞ്ഞ ദിവസം ഗാസയിലെ ഒരു ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടത് അംഗീകരിക്കാനാകാത്ത ആക്രമണം. സമാധാനം കുട്ടികളുടെയും അവകാശമെന്ന് യൂണിസെഫ് ജനറൽ ഡയറക്ടർ കാതറിൻ റസ്സൽ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗാസയിലെ അൽ അഹ്ലി ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടതിനെ അപലപിച്ച് യൂണിസെഫ് ജനറൽ ഡയറക്ടർ കാതറിൻ റസ്സൽ പ്രസ്‌താവനയിറക്കി. ഈ അപകടത്തെക്കുറിച്ചുള്ള വാർത്ത തന്നെ ഭയപ്പെടുത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ജനറൽ ഡയറക്ടർ പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലെന്നും, അവിടെനിന്നുള്ള ചിത്രങ്ങൾ ഭയാനകമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെയാണ് ഈ അപകടം വ്യക്തമാക്കുന്നത്. ആശുപത്രിക്കുനേരെയുണ്ടായ ഈ ആക്രമണത്തിൽപ്പെട്ടവരെക്കൂടാതെ, കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളിൽ, നൂറുകണക്കിന് കുട്ടികളാണ് ഇസ്രായേൽ പാലസ്തീന യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കുട്ടികൾക്ക് പരിക്കേറ്റു. നിലവിലെ കണക്കുകൾ പ്രകാരം മൂന്ന് ലക്ഷത്തിലധികം കുട്ടികൾക്ക് സ്വഭവനങ്ങൾ ഉപേക്ഷിച്ചിറങ്ങേണ്ടിവന്നിട്ടുണ്ടെന്നും ശ്രീമതി റസ്സൽ പറഞ്ഞു.

ആശുപത്രികൾക്കും, പൊതുജനങ്ങൾക്കും, പൊതുമേഖലാസ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അവ ഉടൻ നിറുത്തലാക്കണമെന്നും ആവശ്യപ്പെട്ട യൂണിസെഫ് ഡയറക്ടർ ജനറൽ, ആക്രമണങ്ങളിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും, മാനവികസഹായം ആവശ്യമുള്ള കുട്ടികൾക്ക് അവ എത്തിക്കണമെന്നും ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2023, 16:55