തിരയുക

ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുകൾ നട്ട് ജീവിതത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുകൾ നട്ട്  (WFP/Gabriela Vivacqua)

നൈജീരിയയിൽ ഡിഫ്തീരിയ മുന്നറിയിപ്പ്: ഇരുപത് ലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിൻ ലഭിച്ചിട്ടില്ല

മുൻപില്ലാത്ത വിധം നൈജീരിയയിൽ ഡിഫ്തീരിയ പകരുന്നുവെന്നും, ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്‌പ് ലഭ്യമായിട്ടില്ലെന്നും യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നൈജീരിയയിൽ കുട്ടികൾക്കിടയിൽ ഡിഫ്‌തീരിയ രോഗം മുൻപില്ലാത്തവിധം പകരുന്നുവെന്നും, രാജ്യത്ത് ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്‌പ് ലഭ്യമായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.

ആഗോളചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ഗുരുതരമായ ഡിഫ്‌തീരിയ നൈജീരിയയിൽ പകർന്നുകൊണ്ടിരിക്കുന്നതിനിടെ കുട്ടികൾക്ക് അടിയന്തിരമായി പ്രതിരോധകുത്തിവയ്‌പ് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് കഴിഞ്ഞ ദിവസം യൂണിസെഫ് മുന്നറിയിപ്പ് നൽകി. നിലവിലെ കണക്കുകൾ പ്രകാരം പതിനൊന്നായിരത്തിലധികം ആളുകൾക്ക് ഡിഫ്‌തീരിയ ബാധിച്ചതായി കരുതപ്പെടുന്നു. നാളിതുവരെ ഏഴായിരം ആളുകളിൽ ഈ പകർച്ചവ്യാധി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 453 പേരാണ് ഡിഫ്‌തീരിയ ബാധിച്ച് മരിച്ചത്. ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ്. നാലിനും പതിനഞ്ചിനും ഇടയിലുള്ള ഈ കുട്ടികൾക്ക് പ്രതിരോധമരുന്നുകൾ ലഭിച്ചിരുന്നില്ല.

നിലവിൽ, നൈജീരിയൻ സർക്കാരിനുവേണ്ടി യൂണിസെഫ് തൊണ്ണൂറ്റിമൂന്ന് ലക്ഷം ഡിഫ്‌തീരിയ പ്രതിരോധ ഡോസുകൾ നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. ഇവയിൽ നാൽപത് ലക്ഷവും പകർച്ചവ്യാധി ആരംഭിച്ച കാനോയിലാണ് വിതരണം ചെയ്യപ്പെട്ടത്. വരും ആഴ്ചകളിൽ നാൽപത് ലക്ഷം ഡോസുകൾ കൂടി ഗവൺമെന്റിന് നൽകുമെന്ന് യൂണിസെഫ് അറിയിച്ചു.

ലോകത്ത് തന്നെ ഡിഫ്തീരിയ പ്രതിരോധമരുന്ന് ലഭ്യമല്ലാത്ത രണ്ടാമത്തെ വലിയ ഗ്രൂപ്പ് നൈജീരിയയിലാണെന്ന് യൂണിസെഫ് നൈജീരിയയുടെ താൽക്കാലിക പ്രതിനിധി റൗനക് ഖാൻ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2023, 16:38