സമാധാന യത്നം തൻറെ മുൻഗണന: സിറിയയിലെ പുതിയ അപ്പൊസ്തോലിക് വികാരി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രാഷ്ട്രീയത്തിനതീതമായി നിലകൊണ്ടാൽ സഭയ്ക്ക് സിറിയയിൽ അനുരഞ്ജനം സംജാതമാക്കാനാകുമെന്ന് അന്നാട്ടിലെ ലത്തീൻ റീത്തിൽപ്പെട്ട വിശ്വാസികളുടെ അജപാലനകാര്യങ്ങൾക്കായി നിയമിതനായിരിക്കുന്ന പുതിയ അപ്പൊസ്തോലിക വികാരിയായ ഫ്രാൻസീസ്കൻ വൈദികൻ ഹന്ന ജല്ലൂഫ്.
വത്തിക്കാൻ റേഡിയോയുടെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
അന്നാട്ടിൽ സമാധാനം സംസ്ഥാപിക്കുന്നതിനായി യത്നിക്കുന്നതിനാണ് തൻറെ മുൻഗണനയെന്ന് ഫാദർ ഹന്ന ജല്ലൂഫ് പറഞ്ഞു.
വിശ്വാസികൾ അവിടെ രണ്ടു ചേരിയിലാണെന്നും ഒരു കൂട്ടർ സർക്കാർ അനുഭാവികളും മറുഭാഗം സർക്കാർ വിമതരായ സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നവരുമാണെന്നും ഈ ഭിന്നത അവിടെ ആക്രമണത്തിനും മരണത്തിനും കാരണമാകുന്നുവെന്നും വിശദീകരിക്കുന്ന അദ്ദേഹം ഈ രണ്ടു വിഭാഗങ്ങളെ രമ്യതയിലാക്കുക അടിയന്തിരാവശ്യമാണെന്ന അവബോധം തനിക്കുണ്ടെന്ന് വ്യക്തമാക്കുന്നു.
സംഘർഷം കൂടുതൽ രൂക്ഷമായ ഇദ്ലിബിൽ ക്രൈസ്തവരുടെ സംഖ്യ പതിനായിരത്തിൽ നിന്ന് 600 ആയി കുത്തനെ താഴ്ന്നത് ആ പ്രദേശത്ത് സമാധാനം സംജാതമാക്കേണ്ടതിൻറെ അടിയന്തിരപ്രാധാന്യത്തിന് ഉദാഹരണമായി ഫാദർ ഹന്ന ജല്ലൂഫ് ചൂണ്ടിക്കാട്ടുന്നു.
അതിനു വേണ്ടത്, സഭ രാഷ്ട്രീയത്തിൽ ഇടപെടാതെ സാമൂഹ്യ ജീവിതത്തിലും ആളുകളുടെ അനുദിന ജീവിത്തിലും മാത്രം ശ്രദ്ധ പതിക്കുകയാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: