സുഡാനിൽ അഭയാർത്ഥികൾക്ക് നേരെ സംഘർഷം
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
സുഡാനിൽ തുടർച്ചയായ യുദ്ധങ്ങളാൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ പെരുകുന്നു. സുരക്ഷിതമായ ഇടങ്ങൾ തേടി പോകുന്നവർക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ UNHCR എടുത്തു കാണിക്കുന്നു.
യുദ്ധത്തിന്റെ നിരപരാധികളായ ഇരകളായ സിവിലിയന്മാർക്ക് തങ്ങളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുകയും അടിസ്ഥാന മനുഷ്യാവകാശങ്ങളെ മാനിക്കുകയും ചെയ്തുകൊണ്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള അവകാശങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുകൂട്ടരും അനുവദിക്കണമെന്നും ഏജൻസി കൂട്ടിച്ചേർക്കുന്നു.
സുഡാനിൽ ഖാർത്തൂമിലെ അഭയാർഥിക്യാമ്പിനു നേരെ നടന്ന ആക്രമണത്തിൽ 28 അഭയാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.
അഭയാർത്ഥികൾ കൊല്ലപ്പെടുന്നതിന് മുമ്പ്, ഖാർത്തൂമിലെയും മറ്റ് ബാധിത പ്രദേശങ്ങളിലെയും സംഘർഷത്തിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ച 500-ലധികം അഭയാർത്ഥികളെ സുരക്ഷിതത്വത്തിലേക്കുള്ള വഴിയിൽ സായുധ സംഘങ്ങൾ തടയുകയും, അവരുടെ സാധനങ്ങൾ കണ്ടുകെട്ടുകയും അവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, സുഡാനിൽ ഒമ്പത് ആഴ്‌ചത്തെ സംഘർഷത്തിന് ശേഷം, രണ്ടര ദശലക്ഷത്തിലധികം ആളുകൾ രാജ്യത്തിനകത്തും അയൽ രാജ്യങ്ങളിലെ അതിർത്തികളിലും പലായനം ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധിക്ക് മുമ്പ്, പ്രധാനമായും ദക്ഷിണ സുഡാൻ, എറിത്രിയ, എത്യോപ്യ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള 1.1 ദശലക്ഷം അഭയാർഥികളാണ് സുഡാനിൽ ഉണ്ടായിരുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: