ഹൃദയംകൊണ്ടു കാണാനും ശ്രവിക്കാനുമുള്ള കഴിവിനാൽ ജീവിതം മുദ്രിതമാകണം, പാവൊളൊ റുഫീനി
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുടിയേറ്റ പ്രശ്നത്തെ നിസ്സാരവത്ക്കരിക്കുകയല്ല, പ്രത്യുത, ചരിത്രത്തിൻറെ അടിയന്തിരമായ അവസ്ഥകളോട് പ്രതികരിക്കുന്നതിന് ഹൃദയം കൊണ്ട് നോക്കുകയും ചട്ടക്കൂടുകളെ മറികടക്കുകയും ചെയ്തുകൊണ്ട് പ്രതിബദ്ധതയോടെ പരിശ്രമിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതാണ് ഫ്രാൻസീസ് പാപ്പാ ലാമ്പെദൂസയിൽ നടത്തിയ സന്ദർശനത്തിൻറെ സ്മരണയെന്ന് വത്തിക്കാൻറെ മാദ്ധ്യമവിഭാഗത്തിൻറെ തലവൻ പാവൊളൊ റുഫീനി.
മെച്ചപ്പെട്ടൊരു ജീവിതം തേടി യൂറോപ്പിലേക്കുലുള്ള ദുരിതപൂർണ്ണമായ കടൽയാത്രയ്ക്കിടെ മുങ്ങിമരിച്ച കുടിയേറ്റക്കാർക്ക് ആദരവർപ്പിക്കുന്നതിനും കുടിയേറ്റക്കാരോടുള്ള നമ്മുടെ നിസ്സംഗതയ്ക്ക് മാപ്പപേക്ഷിക്കുന്നതിനും ഫ്രാൻസീസ് പാപ്പാ 2013 ജൂലൈ 8-ന്, ഇറ്റലിയിൽ, തെക്കുപടിഞ്ഞാറ് മദ്ധ്യധരണ്യാഴിയിൽ സ്ഥിതിചെയ്യുന്ന ദ്വീപായ ലാമ്പെദൂസ സന്ദർശിച്ചതിൻറെ വാർഷികത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം കുടിയേറ്റം യൂറോപ്പിനെ അലട്ടുന്ന പ്രതിസന്ധികൾ എന്നിവയെ അധികരിച്ചുള്ള ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പാപ്പായുടെ ലാമ്പെദൂസ സന്ദർശനത്തിൻറെ പത്താംവാർഷിക ദിനമായ ശനിയാഴ്ച (08/07/23), അവിടെ എത്തിയതാണ് റുഫീനി.
നമ്മുടെ ജീവിതം ഒരിക്കലും ആസൂത്രിതമായിരിക്കരുതെന്നും ഹൃദയംകൊണ്ടു കാണാനും ശ്രവിക്കാനുമുള്ള കഴിവിനാൽ അത് അടയാളപ്പെടുത്തപ്പെടണമെന്നുമാണ് പാപ്പാ ജീവിതംകൊണ്ട് നമ്മെ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ എപ്പോഴും ആസൂത്രിതമല്ലെന്നും വസ്തുതകൾ ആശയങ്ങളെക്കാൾ ഉന്നതമാണെന്നും ഓർമ്മയുടെ പ്രാധാന്യം ഭൂതകാലത്തിനല്ല, മറിച്ച് ഭാവികാലത്തിനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: