ലൈംഗികദുരുപയോഗങ്ങൾ ആവർത്തിക്കപ്പെടാതിരിക്കണം
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ ചർച്ച ചെയ്ത് രണ്ടാം പ്ലീനറി സമ്മേളനത്തിന് സമാപനമായി. മെയ് മാസം മൂന്നാം തീയതി റോമിൽ ആരംഭിച്ച സമ്മേളനത്തിൽ പങ്കെടുത്ത അംഗങ്ങളുമായി മെയ് അഞ്ചിന് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി സംസാരിച്ചു.ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശങ്ങൾക്കനുസരണം ദുരുപയോഗങ്ങൾ തടയുവാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പ്രസിഡന്റ് കർദിനാൾ പാട്രിക്ക് ഓ മാലി സമാപനസന്ദേശത്തിൽ പറഞ്ഞു. 2011 ലെ അസംബ്ലിയിൽ കൈക്കൊണ്ട മാർഗ നിർദ്ദേശങ്ങൾ കാലത്തിനനുസരിച്ചു പുതുക്കുവാനും, ഓൺലൈൻ ദുരുപയോഗങ്ങൾ തടയുവാനുള്ള നിയമവശങ്ങളും യോഗം ചർച്ച ചെയ്തു.
ഈ തിന്മകൾ തടയുന്നതിനും, അതിൽ ഇരകളാകുന്നവർക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുവാൻ സഭയുടെ ഭാഗത്തു നിന്നും ഇനിയും കൂടുതൽ സേവനങ്ങൾ ആവശ്യമാണെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ അംഗങ്ങളെ ഓർമ്മിപ്പിച്ചു.സഭയെന്നത് എല്ലാവർക്കും സുരക്ഷിതമായ അഭയസ്ഥാനം ആയി മാറുവാൻ ഇത്തരത്തിലുള്ള തിന്മകളെ ഉന്മൂലനം ചെയ്യണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ദരിദ്രരാജ്യങ്ങളിൽ ഇത്തരം ചൂഷണങ്ങൾക്ക് വിധേയരായി നിശബ്ദതയിൽ കഴിയുവാൻ വിധിക്കപ്പെട്ടവർക്കുള്ള നീതി നിഷേധം തടയുന്നതിനും, അവരെ സഹായിക്കുന്നതിനായി മെത്രാൻ സമിതികൾ ഫണ്ടുകൾ രൂപീകരിക്കണമെന്ന് അസംബ്ലി നിർദ്ദേശിച്ചു.തുടർന്ന് പല മേഖലകളിൽ സഹകരണ കരാറുകളിലും അസംബ്ലി ഒപ്പുവച്ചു. ദുരുപയോഗങ്ങളെ തടയുവാനും, അവയെ പറ്റിയുള്ള അവബോധം വളർത്തുന്നതിനും ആഴത്തിലുള്ള പഠനങ്ങൾക്കും അസംബ്ലി നിർദ്ദേശിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: