തിരയുക

  അഭയം തേടി പലായനം ചെയ്യുന്ന സുഡാനികൾ. അഭയം തേടി പലായനം ചെയ്യുന്ന സുഡാനികൾ.  

സുഡാ൯ അക്രമം: 450,000 കുട്ടികൾ സ്വന്തം വീടുകൾ വിട്ട് പലായനം ചെയ്തുവെന്ന് യൂണിസെഫ്

ഏകദേശം 82,000 കുട്ടികൾ അയൽ രാജ്യങ്ങളിലേക്ക് കടന്നു. 368,000 പേരെ ആഭ്യന്തരമായി കുടിയൊഴിപ്പിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം മൂലം കുടിയിറക്കപ്പെട്ട കുട്ടികൾക്കായി യുണിസെഫ് മാനുഷിക പിന്തുണ നൽകുന്നത് തുടരുന്നു. നടന്നുകൊണ്ടിരിക്കുന്ന അക്രമത്തിന്റെ ഫലമായി, ഏകദേശം 82,000 കുട്ടികൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്‌തു, കൂടാതെ 368,000 പേർ ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ടു. UNHCR (United Nations High Commissioner for Refugees) അനുസരിച്ച്, ഏപ്രിൽ 15 മുതൽ 164,000-ത്തിലധികം ആളുകൾ അതിർത്തികൾ കടന്ന് മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ചാഡ്, ഈജിപ്ത്, എത്യോപ്യ, ലിബിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ അഭയം തേടി. കൂടാതെ, സംഘർഷം ആരംഭിച്ചതിന് ശേഷം ഏകദേശം 736,000 ആളുകൾ സുഡാനിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടതായി International Organisation for Migration (IOM) വ്യക്തമാക്കി.

അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഏകദേശം 3.8 ദശലക്ഷം ആളുകൾ സുഡാനിൽ ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ടു. സുഡാനിലെ ക്രൂരമായ സംഘർഷം രാജ്യത്തെ കുട്ടികളെ വിനാശകരമായി ബാധിച്ചുവെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. അവരുടെ സ്ഥിതി അപകടകരവും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും മാനുഷിക പങ്കാളികളിൽ നിന്നുമുള്ള തുടർച്ചയായ പിന്തുണയും സഹായവും നിർണ്ണായകമാണെന്നും കൂട്ടിചേർത്തു.

കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ  സ്വീകരിച്ച പല സമൂഹങ്ങളും ഇതിനകം തന്നെ ഒന്നിലധികം പ്രതിസന്ധികളാൽ ബാധിക്കപ്പെട്ടിട്ടുണ്ട്. മഴക്കാലമായാൽ പ്രവേശന ബുദ്ധിമുട്ട് രൂക്ഷമാകുകയും രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും. സംഘർഷം അതിർത്തി കടന്നുള്ള വ്യാപാരത്തെയും യാത്രയെയും തടസ്സപ്പെടുത്തുന്നു. അതിന്റെ ഫലമായി അയൽ രാജ്യങ്ങളിൽ ഭക്ഷ്യവില കുത്തനെ ഉയരുന്നു. സുഡാനിൽ, പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും അടിസ്ഥാനവും ജീവൻ രക്ഷിക്കുന്നതുമായ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനത്തെ പിന്തുണയ്ക്കുന്നതിന് ആശുപത്രികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും അടിയന്തര ആരോഗ്യ കിറ്റുകളും അവശ്യ സാധനങ്ങളും മരുന്നുകളും യുണിസെഫ് നൽകിയിട്ടുണ്ട്.  

        

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2023, 11:30