തിരയുക

സുഡാനിൽനിന്നുള്ള ഒരു ചിത്രം സുഡാനിൽനിന്നുള്ള ഒരു ചിത്രം  (Pater Gregor Schmidt, Comboni-Missionare)

സുഡാൻ: ആരോഗ്യപരിരക്ഷ തേടി രണ്ടരക്കോടി ജനങ്ങൾ

സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ തുടരുന്ന സുഡാനിൽ രണ്ടരക്കോടിയോളം ജനങ്ങൾ ആരോഗ്യപരിരക്ഷ തേടുന്നുവെന്ന് സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൂട്ടലുകളിൽനിന്ന് വ്യത്യസ്തമായി സുഡാനിൽ ഏതാണ്ട് രണ്ടരക്കോടിയോളം ജനങ്ങൾ ആരോഗ്യപരിരക്ഷാസഹായം തേടുന്നവെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന. ഏതാണ്ട് അൻപത്തിയേഴു ശതമാനം കൂടുതൽ ആളുകൾക്കാണ് നിലവിൽ സഹായം ആവശ്യമായുള്ളത്.

രാജ്യത്ത് തുടരുന്ന സംഘർഷങ്ങളുടെ മുന്നിൽ, സാധാരണജനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ജിദ്ദ പ്രഖ്യാപനം പാലിക്കപ്പെടണമെന്നും, പരസ്പരം പോരാടിക്കൊണ്ടിരിക്കുന്ന കക്ഷികൾ ശത്രുത അവസാനിപ്പിച്ച് ഉടൻ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട സേവ് ദി ചിൽഡ്രൻ, സുഡാനിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പ്രതികരിക്കാനും, സഹായമെത്തിക്കാനും അന്താരാഷ്ട്രസമൂഹത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയിലാണ്, ആരോഗ്യ, വിദ്യാഭ്യാസമേഖലയിലെ പൊതുസ്ഥാപനങ്ങൾ, മാനവികസഹായസംഘടനാപ്രവർത്തകർ, പൊതുജനത്തിന്റെ ഉപയോഗത്തിനായുള്ള സേവനസംവിധാനങ്ങൾ തുടങ്ങിയവയുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് വിവിധ കക്ഷികൾ ഒപ്പിട്ടത്.

രാജ്യത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും സായുധസംഘങ്ങളുടെ പിടിയിലാണ്. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും കൊള്ളയടിക്കപ്പെടുന്നതിനാൽ ലക്ഷക്കണക്കിന് കുട്ടികൾക്കും കുടുംബങ്ങൾക്കും പല ജീവൻരക്ഷാസംവിധാനങ്ങളും ലഭ്യമല്ല. രാജ്യത്ത് അറുപതുശതമാനം ആരോഗ്യകേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ല. ഖർത്തും പ്രദേശത്ത് വെറും ഇരുപത് ശതമാനം ആരോഗ്യകേന്ദ്രങ്ങൾ മാത്രമാണ് തുറന്നുപ്രവർത്തിക്കുന്നത്.

1983 മുതൽ സുഡാനിൽ പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ സംഘടന രാജ്യത്തെ കുട്ടികൾക്കും കുടുംബങ്ങൾക്കും, ആരോഗ്യപരിരക്ഷ, പോഷകാഹാര ലഭ്യത, വിദ്യാഭ്യാസസൗകര്യം എന്നിവ ഉറപ്പാക്കാൻ പരിശ്രമിച്ചുവരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2023, 15:58