ശൈത്യകാലം: ഉക്രൈനിലെ യുദ്ധഭൂമിയിലേക്ക് സഹായഹസ്തവുമായി യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കഠിനമായ ഒരു യുദ്ധത്തിന്റെ കെടുതിയിലൂടെ കുട്ടികളും കുടുംബങ്ങളും കടന്നുപോകുന്ന ഉക്രൈനിൽ ശൈത്യകാലമെത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായ അവസരത്തിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ഇവിടേക്ക് നൂറ്റിയൻപത് ടണ്ണോളം ജീവൻ രക്ഷാസഹായങ്ങൾ അയച്ചു.
ആരോഗ്യപരിപാലനകേന്ദ്രങ്ങൾക്ക് സഹായമാകുവാനായി രണ്ട് വലിയ ജനറേറ്ററുകൾ ഉൾപ്പെടെ, വിവിധ മെഡിക്കൽ ഉപകരണങ്ങളും, ശൈത്യകാലത്തെ ഉപയോഗത്തിനുള്ള വസ്ത്രങ്ങളും ശുചിത്വപരിപാലനത്തിനുള്ള സാമഗ്രികളുമാണ് യൂണിസെഫ് എത്തിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ പ്രാഥമികസേവനങ്ങൾ പോലും ലഭ്യമല്ലാതിരുന്ന ഖേർസൺ പ്രദേശത്ത് ഇപ്പോൾ ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവിടുത്തെ ഒബ്ലാസ്റ്റ് എന്നറിയപ്പെടുന്ന ഗ്രാമീണമേഖലയിൽ യൂണിസെഫ് ശുദ്ധജലവിതരണവും നടത്തിവരുന്നു.
ശൈത്യകാലത്തേക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ, മരുന്നുകൾ തുടങ്ങിയവ ഇവിടുത്തെ ജനങ്ങൾക്കായി ഒരുക്കുവാനാണ് ഇപ്പോൾ യൂണിസെഫ് പരിശ്രമിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: