ഉക്രൈയിനിലെ അവസ്ഥയെക്കുറിച്ച് അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉക്രൈയിനിലെ അവസ്ഥ നാടകീയമാണെന്നും ക്രൂരതകൾ നിർബ്ബാധം തുടരുകയാണെന്നും അന്നാട്ടിലെ അപ്പൊസ്തോലിക് നുൺഷ്യൊ ആർച്ചുബിഷപ്പ് വിസ്വൽദാസ് കുൽബൊക്കാസ് ( Archbishop Visvaldas Kulbokas).
ആഗസ്റ്റ് 15-ന് സ്വർഗ്ഗാരോപിതനാഥയുടെ തിരുന്നാളിനോടനുബന്ധിച്ച് അന്നാട്ടിലെ ഒദേസയിൽ സ്വർഗ്ഗാരോപിത നാഥയുടെ കത്തീദ്രലിൽ അദ്ദേഹം വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതിന് മുമ്പ് വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് യുദ്ധക്കളമായ ഉക്രൈയിനിലെ അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചത്.
എങ്ങും വേദനയും കഷ്ടപ്പാടുകളുമാണെന്നും ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തങ്ങൾക്കഭയം ദൈവജനനയിയാണെന്നും അവൾക്ക് അനുദിനം തങ്ങളെത്തന്നെ സമർപ്പിക്കുമെന്നും ആർച്ചുബിഷപ്പ് കുൽബൊക്കാസ് പറഞ്ഞു.
ആംബുലൻസുകൾക്കും ആശുപത്രികൾക്കും കുഞ്ഞുങ്ങൾക്കും നേരെ മനപ്പൂർവ്വം ക്രൂരമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന വസ്തുതയും അനുസ്മരിച്ച അദ്ദേഹം ഇത്തരം നടപടികൾ സ്വാഭാവികമായും കോപമുണർത്തുകയും ആന്തരികസമാധാനത്തിൻറെ സ്ഥാനം വിദ്വേഷം പിടിച്ചെടുക്കുകയും ചെയ്യുന്ന അപകടത്തെക്കുറിച്ചും സൂചിപ്പിച്ചു.
ആകയാൽ നമ്മളും ആക്രമികളായി പരിണമിക്കാതിരിക്കേണ്ടതിന്, മരണം വിതയ്ക്കുന്നവരെപ്പോലെയാകാതിരിക്കേണ്ടതിന് പ്രാർത്ഥന ആവശ്യമാണെന്ന് ആർച്ചുബിഷപ്പ് കുൽബൊക്കാസ് ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: