തിരയുക

ചിത്രകാരൻ റാഫേൽ സാന്തിയുടെ മാലാഖമാർ... ചിത്രകാരൻ റാഫേൽ സാന്തിയുടെ മാലാഖമാർ... 

ഇസ്രായേലിന്‍റെ പുനർസ്ഥാപന കാലത്തെ ഒരു സമ്പൂർണ്ണ സ്തുതിപ്പ്

സങ്കീർത്തനം 147-ന്‍റെ സംക്ഷിപ്തപഠനം - ശബ്ദരേഖയോടെ...

- ഫാദർ വില്യം  നെല്ലിക്കൽ 

ഒരു സമ്പൂർണ്ണ സ്തുതിപ്പ് - സങ്കീർത്തനം 147


1. സ്തുതിപ്പിനുള്ള ആഹ്വാനവും സ്തുതിപ്പുകളും
 സങ്കീര്‍ത്തനം 147-ന്‍റെ സംക്ഷിപ്ത പഠനമാണിത്.  ഇതൊരു സമ്പൂര്‍ണ്ണ സ്തുതിപ്പാണ്. ഈ ഗീതത്തിന്‍റെ ‘സ്തുതിപ്പ്’ എന്ന അടിസ്ഥാന സ്വഭാവം പുറത്തുകൊണ്ടുവരുന്നത് ദൈവത്തെ സ്തുതിക്കുവാനുള്ള മൂന്നു ആഹ്വാനങ്ങളെ കേന്ദ്രീകരിച്ചാണ്. അവ സങ്കീർത്തനത്തിലെ  1, 7, 12 എന്നീ വരികളാണ്. സ്തുതിക്കുവാനുള്ള ഓരോ ആഹ്വാനത്തിനും പിറകെ വരുന്ന വരികൾ ചേർന്നാണ് 147-ാം സങ്കീർത്തനം എന്ന മനോഹരമായ സമ്പൂർണ്ണ സ്തുതിപ്പ് രൂപമെടുക്കുന്നത്. ആദ്യമായി നമുക്കു മൂന്ന്  ആഹാനങ്ങളും പരിശോധിക്കാം. ഒന്നാമത്തെ ആഹ്വാനം ഇങ്ങനെയാണ്.

Recitation :
കര്‍ത്താവിനെ സ്തുതിക്കുവിന്‍
നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത്  ഉചിതമത്രേ
കാരുണ്യവാനായ അവിടുത്തേയ്ക്കു
സ്തുതിപാടുന്നത് ഉചിതമത്രേ...

ദൈവത്തിന് സ്തുതിപാടണമെന്നും, കാരുണ്യവാനായ അവിടുത്തേയ്ക്കു സ്തുതിപാടുന്നത് ഉചിതമാണെന്നും ഗായകന്‍ പറഞ്ഞ് സ്ഥാപിക്കുകയാണ്. ഇനി, ഏഴാമത്തെ വരി ശ്രദ്ധിക്കാം.

Recitation :
കര്‍ത്താവിനു കൃതജ്ഞതാഗാനം ആലപിക്കുവിന്‍
കിന്നിരം മീട്ടി നമ്മുടെ ദൈവത്തെ സ്തുതിക്കാം.

ഒരുപടികൂടെ ഉയര്‍ന്നുനിന്നുകൊണ്ടാണ് 7-Ɔമത്തെ വരി സ്തുതിപ്പിനുള്ള ആഹ്വാനംനല്കുന്നത്. കിന്നരം മീട്ടിയായിരിക്കണം ദൈവത്തെ സ്തുതിക്കേണ്ടതെന്നാണ് സങ്കീര്‍ത്തകന്‍ അനുവാചകരോട് കൃത്യമായി അഭ്യര്‍ത്ഥിക്കുന്നത്. നമുക്കിനി 12-Ɔമത്തെ വരി പരിശോധിക്കാം.

Recitation :
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക. സിയോനേ,
നിന്‍റെ ദൈവത്തെ പുകഴ്ത്തുക.

2. ആഹ്വാനവും സ്തുതിപ്പും ഇടകലർന്ന സാഹിത്യഘടന
ഈ ആഹ്വാനം സമൂഹത്തോടാണ്. ഇസ്രായേൽ ജനത്തോടാണ് ദൈവത്തെ സ്തുതിക്കുവാന്‍ ആഹ്വാനംചെയ്യുന്നത്.  സജീവപങ്കാളിത്തമുള്ള ആരാധനയ്ക്കും സ്തുതിപ്പിനുമായി സകലരെയും സങ്കീർത്തകൻ  ക്ഷണിക്കുകയാണിവിടെ.  ശ്രദ്ധേയമാകുന്നത് മൂന്നു വരികളുടെയും - 1, 7, 12 സ്ഥാനമാണ്. സ്തുതിപ്പിനുള്ള മൂന്ന് ആഹ്വാനങ്ങൾ യഥാർത്ഥത്തിലുള്ള സ്തുതിപ്പിന്‍റെ വരികൾക്കിടയിൽ മനോഹരമായി ഉൾച്ചേർത്തിരിക്കുന്നു. Sandwitching position,  വളരെ യുക്തിസഹമായിട്ടാണ് രചയിതാവ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഒരോ ആഹ്വാനം കഴിയുമ്പോഴും, സ്തുതിപ്പിനുള്ള കാരണങ്ങളാണ് സങ്കീര്‍ത്തകന്‍ വ്യക്തമാക്കുന്നത്. വളരെ സാധാരണ ഭാഷയില്‍ പറയുമ്പോള്‍, പൂട്ടിന് പീരയിടുന്നതുപോലുള്ള, ഒരു Systematic sandwitching ക്രമീകരണം ഈ ഗീതത്തിന്‍റെ സവിശേഷ ഘടനയായും നമുക്കു മനസ്സിലാക്കാം.  തന്‍റെ ജനത്തെ സംരക്ഷിക്കുവാനും അവരെ സാന്ത്വനപ്പെടുത്തുവാനും ദൈവം ചെയ്ത നന്മകള്‍ ഗായകന്‍ എണ്ണിയെണ്ണിപ്പറയുന്നു. സങ്കീർത്തനത്തിലെ മൂന്നാമത്തെ വരിയാണ് ഗീതത്തിന്‍റെ ഗാനാവിഷ്ക്കാരത്തിൽ പ്രഭണിതമായി, Antophon-ആയി പ്രയോഗിച്ചിരിക്കുന്നത്.

3. സങ്കീർത്തനത്തിന്‍റെ ഗാനരൂപം
ഈ ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം ബിന്ദു ജോസഫും സംഘവും.

Musical Version Ps. 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സുഖമാക്കുന്നു സകലേശന്‍. (2)

a. കര്‍ത്താവിനെ നിങ്ങള്‍ സ്തുതിക്കുവിന്‍
നമ്മുടെ ദൈവത്തിന് സ്തുതിപാടുന്നത് ഉചിതമത്രേ
കാരുണ്യവാനായ അവിടുത്തേയ്ക്കു സ്തുതിപാടുന്നത് ഉചിതമത്രേ...
ദൈവമേ, അങ്ങേയ്ക്ക് സ്തുതിപാടുന്നത് ഉചിതമത്രേ.
- ഹൃദയംതകര്‍ന്ന

b. ഹൃദയംതകര്‍ന്നവരെ കര്‍ത്താവ് സുഖപ്പെടുത്തുന്നു
അവരുടെ മുറിവുകള്‍ അവിടുന്നു വച്ചുകെട്ടുന്നു
അവിടുന്നു  നക്ഷത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നു.
ദൈവമേ, അവയോരോന്നിനും അവിടുന്നു പേരിടുന്നു.
- ഹൃദയംതകര്‍ന്ന

കവിതകള്‍ വിരിയുന്നത് യഥാര്‍ത്ഥമായ ജീവിത സാഹചര്യങ്ങളിലാണെന്ന് പറയാറുണ്ട്.  അവ ജീവിതാനുഭവങ്ങളാണ്. അതുപോലെതന്നെയാണ് നാം സങ്കീര്‍ത്തനങ്ങളെന്നു വിളിക്കുന്ന ഹെബ്രായ കവിതകളും. ഇസ്രായേല്‍ ജനത്തിന്‍റെ ജീവിത പശ്ചാത്തലത്തില്‍ വിരിഞ്ഞ വരികളാണവ.  ബൈബിളിലെ സങ്കീര്‍ത്തന ശേഖരം നമുക്കു ലഭിച്ചിരിക്കുന്നത് വളരെ കൃത്യമായ കാലക്രമത്തിലൂടെയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

4. സങ്കീർത്തനങ്ങളുടെ ചരിത്രഘട്ടം
ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രത്തെ അവലംബിച്ചുള്ള സങ്കീർത്തനങ്ങളിൽ പ്രധാനമായും 3 കാലഘട്ടങ്ങളുടെ ഘടനയും  ക്രമീകരണവുമാണ് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ആ മൂന്നു കാലഘട്ടങ്ങൾ ഏതെന്നും ചുരുക്കത്തിൽ പറയാം. 

a) ദാവീദു രാജാവിന്‍റെ കാലം
ഒന്നാമതായി, സങ്കീര്‍ത്തന ശേഖരത്തിലെ ആദ്യ ഗീതങ്ങള്‍ ക്രിസ്തുവിനു മുന്‍പ് ഏകദേശം 1000 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളവയാണ്. അവയില്‍ അധികവും ദാവീദു രാജാവിന്‍റെ സൃഷ്ടികളാണെന്ന് പണ്ഡിതന്മാര്‍ നിജപ്പെടുത്തിയിട്ടുണ്ട്. ദാവീദു രാജാവിന്‍റെ കാലഘട്ടവും, അദ്ദേഹത്തിന്‍റെ നാമത്തിലുള്ള ഗീതങ്ങളും, ഇസ്രായേലിന്‍റെ ആരാധനാജീവിതവും, അതിൽ രാജാവിനുള്ള ക്രിയാത്മകമായ പങ്കും,  ചരിത്രത്തിന്‍റെ ഏടുകളിലെ സുവര്‍ണ്ണ കാലഘട്ടമായിട്ടാണ് കുറിക്കപ്പെട്ടിട്ടുള്ളത്.

b) ക്രിസ്തുവിനു മുൻപ്
ജരൂസലേമിന്‍റെ പതനത്തിന്, അല്ലെങ്കില്‍ വിനാശത്തിനു ശേഷമുള്ളതാണ് രണ്ടാം ഘട്ടം. അത് ക്രിസ്തുവിനുമുന്‍പ് 587-മുതലാണ്. ഇസ്രായേല്‍ വേദനയിലും നിരാശയിലും കേഴുന്ന കാലം. നഷ്ടബോധത്തോടെ ജനം പതറിനില്ക്കുന്ന കാലമാണത്!

c) ഇസ്രായേലിന്‍റെ വിപ്രവാസവും തിരിച്ചുവരവും
മൂന്നാമത്തെ ചരിത്രഘട്ടത്തില്‍ - വിപ്രവാസികളായ ജനം ദൈവത്തിങ്കലേയ്ക്ക് തിരിയുന്നു. വിലാപത്തിന്‍റേയും ഒപ്പം പ്രത്യാശയുടേയും കാലമാണിത്. ദൈവവുമായുള്ള ഉടമ്പടിയുടെ ഓര്‍മ്മകളാണ് അവര്‍ക്ക് ഇന്നാളുകളിൽ  പ്രത്യാശ നല്കുന്നത്.  ജനവും-ദൈവവുമായുള്ള രക്ഷാകരമായ ആത്മീയ ബന്ധത്തിന്‍റെ അനുസ്മരണം അവര്‍ക്ക് പ്രത്യാശ പകരുന്നു. അത് ഇസ്രായേല്‍ മക്കളോടു ദൈവം കാണിച്ചിട്ടുള്ള കാരുണ്യാതിരേകത്തിന്‍റെ ഓര്‍മ്മയാണ്. നേതാവും, രാജാവും നിയമദാതാവും പരിപാലകനുമായ ദൈവത്തിന്‍റെ ജനമാണു തങ്ങളെന്ന ബോധ്യം ശക്തിപ്പെടുന്നതായി നമുക്ക് വരികളില്‍ കാണാം.  അങ്ങനെയാണ്, തിരിച്ചുവരവിന്‍റേയും ദേവാലയ പുനര്‍നിര്‍മ്മിതിയുടേയും സങ്കീര്‍ത്തനങ്ങളും, ഇളകാത്ത പാറമേല്‍ സ്ഥാപിതമാകുന്ന കര്‍ത്താവിന്‍റെ ആലയത്തെക്കുറിച്ചും, അതിന്‍റെ മനോഹാരിതയും, അലങ്കാരങ്ങളും കണ്ട് ദൈവത്തെ സ്തുതിക്കണമെന്നും,  പിന്നെ ദേവാലയത്തിന്‍റെ പുനര്‍സ്ഥാപനത്തെക്കുറിച്ചുമെല്ലാം എടുത്തുപറഞ്ഞ്  ജനം  ദൈവത്തെ, യാവേയെ  സ്തുതിക്കുന്ന ഗീതങ്ങള്‍ ഇക്കാലഘട്ടത്തില്‍ രചിക്കപ്പെട്ടത്.

Musical Version Ps. 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സുഖമാക്കുന്നു സകലേശന്‍. (2)

c. കർത്താവു വലിയവനും കരുത്തുറ്റവനുമാണ്
അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
കർത്താവു തന്‍റെ എളിയവരെ ഉയർത്തുന്നു
ദൈവമേ, ദുഷ്ടരെ അവിടുന്നു നിലംപരിശാക്കുന്നു.

5. എസ്രാ നെഹേമിയ പ്രവാചകന്മാർ സൃഷ്ടിച്ച
പുനർസ്ഥാപനകാലം

വിപ്രവാസത്തിന്‍റെ മക്കളാണ് എസ്രാ, നെഹേമിയ പ്രവാചകന്മാര്‍. നീതിനിഷ്ഠരും സത്യസന്ധരും നന്മയുള്ളവരുമായിരുന്ന അവരുടെ നേതൃത്വത്തിലാണ് ബന്ധനത്തിലായിരുന്ന ഇസ്രായേല്യരുടെ ആദ്യഗണം ജരൂസലേമില്‍ പ്രവേശിക്കാന്‍ ദൈവം ഇടയാക്കിയത്.  അവര്‍തന്നെയാണ് ജരുസലത്തിന്‍റെ പുനര്‍സ്ഥാപനത്തിനും ഭദ്രതയ്ക്കും വഴിയൊരുക്കുന്നതും,  സമാധാനത്തിന്‍റെ ചരിത്രഘട്ടത്തിലേയ്ക്ക് മെല്ലെ ദൈവജനത്തെ നയിക്കുന്നതും.

നാം പഠനവിഷയമാക്കുന്ന 147-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ഉത്ഭവം മേല്‍പ്പറഞ്ഞ  ഈ മുന്നാം ഘട്ടമാണ്.  അതായത് –ജരൂസലേമിന്‍റെ സമാധാനപൂര്‍ണ്ണമായ പുനര്‍സ്ഥാപന കാലമാണിതെന്ന് നിരൂപകന്മാര്‍ വ്യക്തമാക്കുന്നു. പേര്‍ഷ്യന്‍ രാജാവിന്‍റെ മേല്‍ക്കോയ്മയില്‍ ബാബിലോണ്‍ വിപ്രവാസത്തില്‍ കഴിഞ്ഞ പിന്‍തലമുറക്കാരുടെ സ്തുതിപ്പാണ് 147-Ɔ൦ സങ്കീര്‍ത്തനം.  പ്രത്യേകിച്ച് വിപ്രവാസത്തിന്‍റെ ക്ലേശങ്ങള്‍ മറികടന്ന്  ജരൂസലേമില്‍ കര്‍ത്താവിന്‍റെ നഗരത്തില്‍ എത്തിയവരുടെ വികാരമാണിത്.  തങ്ങളുടെ രക്ഷകനായ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതിലുള്ള വികാരത്തിമിര്‍പ്പാണ് വരികളില്‍ സ്തുതിപ്പായി പ്രകടമാക്കിയിരിക്കുന്നത്.

Musical Version : Pslam 147
ഹൃദയംതകര്‍ന്ന മാനവരെ സുഖമാക്കുന്നു സകലേശന്‍
സുഖമാക്കുന്നു സകലേശന്‍. (2)
ഹൃദയംതകര്‍ന്നവരെ കര്‍ത്താവ് സുഖപ്പെടുത്തുന്നു
അവരുടെ മുറിവുകള്‍ അവിടുന്നു വച്ചുകെട്ടുന്നു
അവിടുന്ന് നക്ഷത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നു.
ദൈവമേ, അവയോരോന്നിനും അവിടുന്നു പേരിടുന്നു.
- ഹൃദയംതകര്‍ന്ന

വത്തിക്കാന്‍ വാർത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര... സങ്കീര്‍ത്തനം 147-ന്‍റെ സംക്ഷിപ്ത പഠനം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2021, 12:49