വടക്കു കിഴക്കൻ സിറിയയിൽ പ്രവാസികളായ കുട്ടികളെ സുരക്ഷയോടെ തിരിച്ചെത്തിക്കണമെന്ന് യൂണിസെഫ്
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അൽ-ഹോൾ ക്യാംമ്പിലും വടക്കു കിഴക്കൻ സിറിയയിലും താമസിപ്പിച്ചിരിക്കുന്ന ഏതാണ്ട് 60 രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തിരണ്ടായിരത്തോളം കുട്ടികളെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെയെത്തിച്ചു പുനരധിവസിപ്പിക്കാൻ വേണ്ടനടപടികൾ സ്വീകരിക്കാ൯ യൂണിസെഫ് എല്ലാ അംഗരാഷ്ട്രങ്ങളോടും അഭ്യർത്ഥിച്ചു.
കുട്ടികളെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പിൽ രണ്ടുദിവസം മുമ്പുനടന്ന തീപിടുത്തത്തിൽ 3 കുട്ടികൾ മരിക്കുകയും 15 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. മാർച്ച് ഒന്നാം തിയതി മദ്ധ്യകിഴക്കൻ നാടുകൾക്കും വടക്കൻ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫ് പ്രാദേശീക മേധാവി ടെഡ് ചായ് ബാൻ ഇറക്കിയ പ്രസ്താവനയിലാണ് രണ്ടു ദിവസം മുമ്പു അൽ-ഹോൾ ക്യാംമ്പകളിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് പറയുന്നത്.
ക്യാംമ്പുകളിലും തടവുകളിലുമായി 60 രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തിരണ്ടായിരത്തിലധികം കുട്ടികളെ കൂടാതെ സിറിയയിൽ നിന്നുള്ള ആയിരങ്ങളുമുണ്ട്. ഈ കുട്ടികൾ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും, ഇല്ലായ്മയും മൂലവും അവർ അതിജീവിച്ചു പോകുന്ന കഷ്ടതയാർന്ന ജീവിത സാഹചര്യങ്ങളാലും കളങ്കക്കപ്പെടുന്നു. കുട്ടികളുടെ തടവ് ഏറ്റം അവസാനത്തെ മാർഗ്ഗമായിരിക്കണമെന്നും അവ കുറഞ്ഞ കാലത്തേക്കായിരിക്കണമെന്നും ചൂണ്ടിക്കാണിക്കുന്ന ടെഡ് ചായ്ബാൻ, സായുധസംഘങ്ങളുമായുള്ള കുടുംബാംഗങ്ങളുടെ ബന്ധം സംശയിച്ചു കുട്ടികളെ തടവിൽ വയ്ക്കരുതെന്നും ആവശ്യപ്പെട്ടു.
വടക്ക് കിഴക്കൻ സിറിയയിലെ പ്രദേശീകാധികാരികളും മറ്റു അംഗരാജ്യങ്ങളും വടക്ക് കിഴക്കൻ സിറിയയിലുള്ള സിറിയക്കാരായ കുട്ടികളെ സിറിയയിലും മറ്റുള്ളവരെ അന്തസ്സും മാന്യവുമായ രീതിയിൽ തിരിച്ച് അവരവരുടെ നാട്ടിലെത്തിക്കാനും വേണ്ടത് ചെയ്യാൻ അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാ അംഗരാജ്യങ്ങളോടും തങ്ങളുടെ പൗരന്മാരായ കുട്ടികൾക്കും തങ്ങളുടെ പൗരന്മാരിൽ നിന്ന് ജനിച്ചവർക്കും ആവശ്യമായ പൗരത്വ രേഖകൾ നൽകി രാജ്യമില്ലാത്ത അവസ്ഥയിൽ നിന്ന് അവരെ മോചിപ്പിക്കാനും ഇത് കുട്ടികളുടെ അവകാശങ്ങൾ മനസ്സിലാക്കിയും അന്തർദേശീയ നിലവാരമനുസരിച്ചുമാണെന്നും യൂണിസെഫ് മേധാവി പ്രസ്താവനയിൽ രേഖപ്പെടുത്തി.
അൽ-ഹോൾ ക്യാംമ്പിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും യൂണിസെഫിന്റെ മാനവീക സഹായങ്ങൾ തുടരുന്നു. സിറിയയിലെ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന എല്ലാവരോടും ഈ സഹായങ്ങൾ, തടവറകളിൽപ്പോലും, മുടക്കം വരാതെ തുടരാൻ അനുവദിക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.