ജ്ഞാനസ്നാനം : യേശുവില്‍ ലഭിക്കുന്ന പുതുജീവന്‍
- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക്ക് നെയ്യാറ്റിന്‍കര
കർത്താവിന്‍റെ ജ്ഞാനസ്നാന തിരുനാൾ
1. ആമുഖം
ഈ ഞായറാഴ്ച നാം ആഘോഷിക്കുന്ന നമ്മുടെ കര്‍ത്താവിന്‍റെ ജ്ഞാനസ്നാന തിരുനാളോടുകൂടി തിരുപ്പിറവിക്കാലം അവസാനിക്കുകയാണ്. അടുത്ത ഞായറാഴ്ച മുതല്‍ ആണ്ടുവട്ടം ആരംഭിക്കുന്നു. പുല്‍ക്കൂട്ടില്‍ നാം ദര്‍ശിച്ച ഉണ്ണിയായ യേശു, ജെറുസലേം ദേവാലയത്തില്‍ നാം കണ്ട ബാലനായ യേശു, ഇന്ന് യുവാവായി തന്‍റെ പരസ്യജീവിതത്തിനു മുന്നോടിയായി സ്നാപക യോഹന്നാനില്‍നിന്നും സ്നാനം സ്വീകരിക്കുന്നു. യേശുവിന്‍റെ ജ്ഞാനസ്നാനം ഓർക്കുന്ന ദിനത്തിൽ നമ്മുടെ ജ്ഞാനസ്നാനവും ധ്യാനകേന്ദ്രമാകണം. എന്നാൽ മാത്രമേ ഈ തിരുനാൾ ദിനത്തിന് ആനുകാലികത കൈവരികയുള്ളൂ.
2. സുവിശേഷകൻ നടത്തുന്ന സംശയ ദൂരീകരണം:
സുവിശേഷത്തിന്‍റെ ആദ്യഭാഗത്തു തന്നെ ആദിമ ക്രൈസ്തവ സഭയുടെയും നമ്മുടെയും സംശയം സുവിശേഷകന്‍ ദൂരീകരിക്കുകയാണ്. സംശയമിതാണ്, മരുഭൂമിയില്‍നിന്ന് വന്നവന്‍ ക്രിസ്തുവാണോ? അതോ സ്നാപക യോഹന്നാനാണോ? ഉത്തരമായി അവര്‍ തമ്മിലുളള വ്യത്യാസവും പ്രത്യേകിച്ച് അവരുടെ സ്നാനങ്ങള്‍ തമ്മിലുളള വ്യത്യാസവും എടുത്തു പറയുന്നു. സ്നാപക യോഹന്നാന്‍ പറയുന്നു: 'ഞാന്‍ ജലം കൊണ്ട് സ്നാനം നല്‍കുന്നു. എന്നാല്‍ അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങള്‍ക്കു സ്നാനം നല്‍കും'. സുവിശേഷത്തില്‍ നാം വീണ്ടും കാണുന്നത് അവന്‍റെ ചെരുപ്പിന്‍റെ കെട്ടഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ലെന്ന് പറഞ്ഞ സ്നാപക യോഹന്നാനില്‍ നിന്ന് യേശു അനുതാപത്തിന്‍റെ സ്നാനം സ്വീകരിക്കുന്നതാണ്.
വി. മത്തായിയുടെ സുവിശേഷത്തില്‍ (മത്താ. 3:13-15) 'ഞാന്‍ നിന്നില്‍നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ നീ എന്‍റെ അടുത്തേക്കു വരുന്നുവോ'യെന്ന് പറഞ്ഞുകൊണ്ട് സ്നാപക യോഹന്നാന്‍ യേശുവിനെ തടയുന്നുണ്ട്. എന്നാല്‍, സര്‍വ്വ നീതിയും പൂര്‍ത്തീകരിക്കുവാന്‍വേണ്ടി യേശു സ്നാപകനില്‍നിന്നും അനുതാപത്തിന്‍റെ സ്നാനം സ്വീകരിക്കുന്നു. എന്താണിതിന് കാരണം? യേശുവിന്‍റെ മനുഷ്യാവതാര രഹസ്യത്തിന്‍റെ ആഴമേറിയ സത്യം ഇവിടെ വെളിപ്പെടുത്തുകയാണ്. ഈ സ്നാനത്തിലൂടെ ദൈവപുത്രനായ യേശു മനുഷ്യകുലത്തിലേക്ക് മടങ്ങുകയാണ്. ത്രിത്വൈക ദൈവത്തിലെ രണ്ടാമന്‍ മനുഷ്യരൂപം സ്വീകരിച്ചു (തിരുപ്പിറവി). ഇന്നിതാ നമ്മളിലൊരുവനായി സ്നാനത്തിന് വിധേയനായി മനുഷ്യകുലത്തോട് താദാത്മ്യം പ്രാപിക്കുന്നു. പാപമില്ലാത്തവന്‍ പാപികളോടു താദാത്മ്യം പ്രാപിക്കാന്‍ പാപമോചനത്തിന്‍റെ സ്നാനം സ്വീകരിക്കുന്നു.
എന്നാൽ, യേശുവിന്‍റെ ഈ ജ്ഞാനസ്നാനം അവസാനിക്കുന്നതാകട്ടെ കാല്‍വരിയിലെ കുരിശിലാണ്. അങ്ങനെ, ഈ സ്നാനത്തിലൂടെ മനുഷ്യകുലത്തോട് പങ്കാളിയായവന്‍, അവന്റെ കുരിശ് മരണത്തിലും ഉത്ഥാനത്തിലും കൂടി നമ്മെയും പങ്കാളികളാക്കുന്നുണ്ട്.
3. "നീ" എന്‍റെ പ്രിയപുത്രന്‍
ജ്ഞാനസ്നാന വേളയില്‍ സ്വര്‍ഗ്ഗം തുറന്ന് പിതാവായ ദൈവം യേശുവിനോടു പറഞ്ഞ വാക്കുകള്‍ 'നീ എന്‍റെ പ്രിയപുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു' എന്നാണ്. ശിശുവായിരുന്നപ്പോഴുളള നമ്മുടെ ജ്ഞാനസ്നാനവേളയിലും, പിന്നീട് ഓരോ പ്രാവശ്യവും ജ്ഞാനസ്നാനവ്രത നവീകരണം നടത്തുമ്പോഴും തത്തുല്യമായ വാക്കുകള്‍ ദൈവം നമ്മോടും പറയുന്നു. ദൈവം നമ്മോടു സംസാരിച്ചു തുടങ്ങുന്നതും "നീ" എന്ന് വിളിച്ചുകൊണ്ടുതന്നെയാണ്. ഏറ്റവും അടുത്ത, പരസ്പരം അറിയാവുന്ന വ്യക്തികള്‍ വിളിക്കുന്ന വാക്കാണിത്. മറ്റലങ്കാരങ്ങളും സവിശേഷതകളുമില്ലാത്ത വാക്കാണ് "നീ". അതായത് ദൈവം നമ്മെ വിളിക്കുന്നതും, തന്‍റെ പ്രിയപുത്രനായി അംഗീകരിക്കുന്നതും, സ്നേഹിക്കുന്നതും എന്‍റെ പേരിനെ അലങ്കരിക്കുന്ന പദവികളിലൂടെയല്ല, എനിക്കുണ്ടന്ന് കരുതുന്ന സോഷ്യല്‍ സ്റ്റാറ്റസിന്‍റെയും അടിസ്ഥാനത്തിലല്ല, മറിച്ച് "ഞാനെന്ന വ്യക്തിയെ"യാണ് ദൈവം "നീ" എന്ന് വിളിച്ച് തന്‍റെ പ്രിയപുത്രനായി/ പുത്രിയായി അംഗീകരിക്കുന്നത്.
ഓർക്കുക, സ്നാനം സ്വീകരിക്കുന്നവർ ആത്മീയ അടിമകളല്ല. ദൈവമക്കളാണ്. സ്വർഗ്ഗത്തിന്‍റെ ഒരു കണം ആത്മാവിൽ സ്വീകരിച്ചവരാണ്. ഓരോ കോശങ്ങളിലും ദൈവപിതാവിന്‍റെ ‘ക്രോമോസോം’ വഹിക്കുന്നവർ. അതേ, ഒരു ദൈവിക ‘ഡിഎൻഎ’ ജ്ഞാനസ്നാനം നമ്മിൽ വിതച്ചിട്ടുണ്ട്.
4. യേശുവിൽ സംഭവിച്ചത്
"വെള്ളത്തിൽനിന്നും കയറുമ്പോൾ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവ് പ്രാവിന്‍റെ രൂപത്തിൽ തന്‍റെമേൽ ഇറങ്ങി വരുന്നതും അവൻ കണ്ടു" (v.10). ഇതൊരു മിസ്റ്റിക് അനുഭവമാണ്. സുവിശേഷകൻ എത്ര സുന്ദരമായിട്ടാണ് യേശുവിന്‍റെ ഈ ആത്മീയ അനുഭവത്തെ വിവരിച്ചിരിക്കുന്നത്! അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ക്രിയ ശ്രദ്ധിക്കുക: ആകാശം പിളരുന്നു. ദൈവ സ്നേഹത്തിന്‍റെ തിങ്ങലിൽ ആകാശം പിളരുന്നു. സ്വർഗ്ഗീയ സ്നേഹത്തെ ചിത്രീകരിക്കാൻ ഇതിലും വലിയ ബിംബകല്പന വേറെയില്ല. കൈവരിച്ചു നിൽക്കുന്ന സ്നേഹാത്മാവിനെപ്പോലെ സ്വർഗ്ഗം വിടരുന്നു. ആ തുറവിൽനിന്നും ദൈവാത്മാവ് പ്രാവിന്‍റെ രൂപത്തിൽ പറന്നിറങ്ങുന്നു. അത് അവന്‍റെ ശരീരത്തിൽ കൂടുകൂട്ടുന്നു. ദൈവസ്നേഹം ഇന്ദ്രിയനുഭവമായി മാറുന്നു. ആ അനുഭവത്തിന്‍റെ ഊർജ്ജവുമായി അവൻ മരുഭൂമിയിലേക്ക് നടക്കുന്നു പരീക്ഷണങ്ങളുടെ മുന്നിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ. എന്നിട്ടവൻ ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുന്നു.
5. നമ്മുടെ ജ്ഞാനസ്നാനം
യേശുവിന്‍റെ ജ്ഞാനസ്നാനം നമ്മുടെ ഓരോരുത്തരുടെയും ജ്ഞാനസ്നാനത്തെ കുറിച്ച് കൂടി ധ്യാനിക്കുവാന്‍ ക്ഷണിക്കുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പാ ജ്ഞാനസ്നാനത്തെ 'രണ്ടാമത്തെ ജന്മദിന'മെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഓരോരുത്തരും തങ്ങളുടെ ജ്ഞാനസ്നാന തീയതി അന്വേഷിച്ച് മനസിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തീര്‍ച്ചയായും ഇത് നാമും ചെയ്യേണ്ടതാണ്.
ജ്ഞാനസ്നാനത്തിലൂടെ നമുക്കു ലഭിച്ച ദൈവമക്കളെന്ന സ്ഥാനത്തിന് അനുയോജ്യമായ രീതിയിലാണോ നാം ജീവിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം. അതോടൊപ്പം കുഞ്ഞുങ്ങളുടെ മാമോദീസയ്ക്കു മുന്‍കൈ എടുത്ത മാതാപിതാക്കളും, കുഞ്ഞുങ്ങളുടെ ആത്മീയ വളര്‍ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ജ്ഞാനമാതാപിതാക്കളും (തലതൊട്ടപ്പന്‍, തലതൊട്ടമ്മ) പില്‍ക്കാലത്ത് അവരുടെ ഉത്തരവാദിത്വം എത്രത്തോളം ആത്മാര്‍ത്ഥമായി നിര്‍വ്വഹിച്ചുവെന്നതും വിചിന്തന വിധേയമാക്കേണ്ടതാണ്. ഈ ആത്മപരിശോധന നമുക്കു ശക്തിയും പ്രതീക്ഷയും നല്‍കും.
ഓർക്കുക, യേശുവിൽ എന്താണ് സംഭവിച്ചത് അത് തന്നെയാണ് നമ്മുടെ ജ്ഞാനസ്നാനത്തിലും സംഭവിക്കുക. നാം വിളിക്കപ്പെട്ടത് ദൈവം പ്രസാദിക്കുന്ന പ്രിയമക്കളായിരിക്കുവാനാണ്. കര്‍ത്താവിന്‍റെ ജ്ഞാനസ്നാന തിരുനാള്‍ ആചരണം അതിന് നമ്മെ യോഗ്യരാക്കട്ടെ. ആമേന്‍.
ഗാനമാലപിച്ചത് ഡോ. കെ. ജെ. യേശുദാസാണ്. രചന ആര്‍ച്ചുബിഷപ്പ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, വരാപ്പുഴ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, സംഗീതം ജോബ്&ജോര്‍ജ്ജ്.
ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര പങ്കുവച്ച സുവിശേഷചിന്തകള്‍.