തിരയുക

ഫയല്‍ ചിത്രം - ലോക യുവജനോത്സവം -  പനാമയിലെ ദൃശ്യം ഫയല്‍ ചിത്രം - ലോക യുവജനോത്സവം - പനാമയിലെ ദൃശ്യം  

ലോക യുവജനസംഗമം 2023 : ആത്മീയചിഹ്നങ്ങളുടെ പ്രയാണം

മരക്കുരിശും മേരിയന്‍ വര്‍ണ്ണനാചിത്രവും പാപ്പാ ഫ്രാന്‍സിസ് യുവജന പ്രതിനിധികളെ ഏല്പിക്കും – ക്രിസ്തുരാജ മഹോത്സവത്തില്‍...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഒരു വര്‍ഷത്തില്‍ അധികം നീളുന്ന ആത്മീയപ്രയാണം
പോര്‍ച്ചുഗല്‍ 2023 ആഗോള യുവജന സംഗമം - ഒരുക്കങ്ങള്‍ക്ക് ഉണര്‍വ്വായി ക്രിസ്തുരാജന്‍റെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തിന്‍റെ ആത്മീയചിഹ്നങ്ങള്‍ കൈമാറും.  വിവിധ  രാജ്യങ്ങളിലൂടെയുള്ള ലോകയുവജന സംഗമപ്രചാരണം പ്രതിനിധി സംഘം ആരംഭിക്കും. നവംബര്‍ 22-Ɔο തിയതി ഞായറാഴ്ച ക്രിസ്തുരാജന്‍റെ തിരുനാളില്‍ പ്രാദേശീക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയുടെ അന്ത്യത്തിലായിരിക്കും ആത്മീയ ചിഹ്നങ്ങള്‍ പാപ്പാ യുവജനങ്ങളെ ഏല്പിക്കുന്നത്.   എല്ലായുവജനോത്സവങ്ങളിലെന്നപോലെ പനാമ 2019-ല്‍ ഉപയോഗിച്ച വലിയ മരക്കുരിശും മേരിയന്‍ വര്‍ണ്ണനാചിത്രവും പാപ്പാ ഫ്രാന്‍സിസ് ലിസ്ബണ്‍ 2023 യുവജനോത്സവത്തിന്‍റെ പ്രചാരണത്തിനായി  യുവജനപ്രതിനിധികള്‍ക്ക് കൈമാറുന്നത്.

2. യുവജനമേളയുടെ പ്രചാരണപദ്ധതി
മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചെറിയൊരു സംഘം യുവജനപ്രതിനിധികള്‍ക്കായിരിക്കും  ചിഹ്നങ്ങള്‍ പാപ്പാ  കൈമാറുന്നത്. എങ്കിലും  വിവിധ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 2023 ആഗസ്റ്റില്‍ ആരംഭിക്കുന്ന യുവജന വേദിയില്‍ അത്  എത്തിച്ചേരുമെന്ന്, സംഘാടകരായ കുടുംബങ്ങളുടെയും അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.   മുന്‍പതിവുകള്‍ പ്രകാരം യൂറോപ്പില്‍ യുവജനദിനം ആഘോഷിക്കുന്ന ഹോസാന ഞായര്‍ ദിനത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ അന്ത്യത്തിലാണ്  അടുത്തുവരുന്ന ആഗോളയുവജന സംഗമത്തിനുള്ള ഒരുക്കമായി ചിഹ്നങ്ങളുടെ കൈമാറ്റവും രാഷ്ട്രങ്ങളിലൂടെയുള്ള ലോക യുവജന സമ്മേളനത്തിന്‍റെ പ്രചാരണപദ്ധതിക്കും തുടക്കമിടുന്നത്.

3. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ
യുവജനങ്ങളെ ഏല്പിച്ച  മരക്കുരിശ് 

1984 വിശുദ്ധ വര്‍ഷമായിരുന്നു – Holy Year of Redemption. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഗ്രഹമായിരുന്നു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ പ്രധാന അള്‍ത്താരയോടു ചേര്‍ന്ന് ഒരു വലിയ കുരിശുവേണമെന്നത്. 12 അടി ഉയരമുള്ള ഒരു മരക്കുരിശ് സ്ഥാപിക്കപ്പെട്ടു. വിശുദ്ധ വര്‍ഷം സമാപിച്ചപ്പോള്‍, 1984 ഏപ്രില്‍ 22-ാം തിയതി  റോമിലെ വിശുദ്ധ ലോറെന്‍സിന്‍റെ നാമത്തിലുള്ള യുവജനകേന്ദ്രത്തിലെ യുവാക്കളെ കുരിശ് ഏല്പിച്ചുകൊണ്ടു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞു. “പ്രിയ യുവാക്കളേ,  ഈ ജൂബിലി വര്‍ഷാന്ത്യത്തില്‍ രക്ഷാകര വര്‍ഷത്തിന്‍റെ അടയാളം ഞാന്‍ നിങ്ങളെ ഏല്പിക്കുകയാണ്. അത് ക്രിസ്തുവിന്‍റെ കുരിശാണ്. ക്രിസ്തുവിന് മനുഷ്യകുലത്തോടുള്ള സ്നേഹത്തിന്‍റെ പ്രതീകമായി നിങ്ങള്‍ ഇത് ലോകമെമ്പാടും കൊണ്ടുപോകുക. ലോകത്തോടു പറയുക, ക്രിസ്തുവിന്‍റെ കുരിശിലും മരണത്തിലും ഉത്ഥാനത്തിലും രക്ഷയും മോചനവും കണ്ടെത്താമെന്ന്.”

യുവാക്കള്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന ഇന്നും നിറവേറ്റുന്നു. ആഗോള തലത്തിലുള്ള യുവജന സമ്മേളനങ്ങളിലെല്ലാം ഈ മരക്കുരിശ്ശ് എത്തിച്ചേരുകയും പ്രധാന വേദിയില്‍ സ്ഥാനംപിടിക്കുകയും ചെയ്യുന്നുണ്ട്. 

4.  മേരിയന്‍ ചിത്രം  (തിരുത്തല്‍)
ലോക യുവജനോത്സവത്തിന് ഒരുക്കമായുള്ള തീര്‍ത്ഥാടനത്തിനും, പിന്നീട് വേദിയിലും സ്ഥാനംപിടിക്കുന്ന ദിവ്യഉണ്ണിയെ കൈയ്യിലേന്തിയ കന്യകാനാഥയുടെ വര്‍ണ്ണനാചിത്രം (Icon)  2000-Ɔമാണ്ട് ജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ യുവജനങ്ങളെ ഏല്പിച്ചതാണ്. റോമിലെ മേരി മേജര്‍ ബസിലിക്കയിലെ ചെറിയ അള്‍ത്താരയിലുള്ള റോമിന്‍റെ രക്ഷകിയായ കന്യകാനാഥയുടെ (Salus Populi Romani) ഏറെ പുരാതനമായ ഗ്രീക്ക് വര്‍ണ്ണനാചിത്രത്തിന്‍റെ പകര്‍പ്പാണ് മരിയഭക്തനും വിശുദ്ധനുമായ പാപ്പാ വോയ്ത്തീവ യുവജനങ്ങള്‍ക്കു നല്കിയത്.

"2013-ല്‍ പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ ഏല്പച്ചത്..." - എന്നെഴുതിയത് തെറ്റുപറ്റിയതാണ്. ക്ഷമിക്കണം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2020, 15:25