പ്രാപഞ്ചിക നന്മയുടെ നിറവും നിറസാന്നിദ്ധ്യവും - പരിശുദ്ധാത്മാവ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. സൃഷ്ടിയുടെ ചൈതന്യമായ ദൈവം
സ്വയം ചലിക്കാതെ എല്ലാറ്റിനെയും ചലിപ്പിക്കുന്നവന്‍ എന്ന് ദൈവത്തെക്കുറിച്ച് പ്രബോധിപ്പിച്ചത് സഭാപണ്ഡിതനായ തോമസ് അക്വിനാസാണ്… the Unmovable move എന്ന ചിന്തയാണത്. സ്വയം നിശ്ചലനായിനിന്ന് സകലത്തിനെയും ചലിപ്പിക്കുന്നത് ദൈവമാണ് എന്നദ്ദേഹം സമര്‍ത്ഥിച്ചു. “എന്‍റെ പിതാവ് എപ്പോഴും പ്രവര്‍ത്തന നിരതനാണ്,” എന്ന ക്രിസ്തുമൊഴി ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. പ്രപഞ്ചത്തിനു ചുറ്റുമുള്ള ചലനങ്ങളിലൂടെ പിതാവ് കര്‍മ്മനിരതനാകുന്നു. പ്രാര്‍ത്ഥനകളൊക്കെ സര്‍വ്വത്തെയും ചലിപ്പിക്കുന്ന ചൈതന്യത്തിന്‍റെ സഹായത്തിനായുള്ള അര്‍ത്ഥനകളാണെന്ന് നമുക്കു മനസ്സിലാക്കാം.
2. അപ്പസ്തോലന്മാരില്‍ ആവസിച്ച ദൈവാത്മാവ്
ക്രിസ്തുവിന്‍റെ ഉത്ഥാനാനന്തരം അന്‍പതാം നാളില്‍ നാം പെന്തക്കൂസ്താ മഹോത്സവം കൊണ്ടാടുന്നു. പെന്തക്കൂസ്ത എന്ന വാക്കിന് അര്‍ത്ഥം അന്‍പതാമത്തെ എന്നാണ്. ദൈവാത്മാവ് ക്രിസ്തുശിഷ്യന്മാരുടെ മേല്‍ ആവസിച്ച ദിനമാണ് നാം പെന്തക്കൂസ്ത മഹോത്സവമായി ആചരിക്കുന്നത്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ ആളാണ് പരിശുദ്ധാത്മാവ്. “നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ പക്കലേയ്ക്കു വരികയില്ല,” അതനുസരിച്ച് ക്രിസ്തു കടന്നുപോയി, ഇതാ പരിശുദ്ധാത്മാവ്, സഹായകന്‍ പെന്തക്കൂസ്താ ദിനത്തില്‍ അവരുടെമേല്‍ ആവസിച്ചു. “പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു,” എന്നു പറഞ്ഞതിനുശേഷം അവരുടെമേല്‍ ഊതിക്കൊണ്ട്, നിശ്വസിച്ചുകൊണ്ട് ക്രിസ്തു പറഞ്ഞു, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍!” (20, 22). അങ്ങനെ കര്‍ത്താവിന്‍റെ അരൂപിയാല്‍ നിറഞ്ഞ് അവിടുന്നില്‍ ശക്തിപ്പെട്ടവരാണ് ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കും സുവിശേഷപ്രചാരകരായി ഇറങ്ങിപ്പുറപ്പെട്ടത്.
3. ആധുനിക സഭയുടെ ജാലകങ്ങള്‍
തുറന്നിട്ട ദൈവാത്മാവ്
ആധുനിക സഭയുടെ ചരിത്രത്തിലേയ്ക്ക് ഒന്ന് എത്തിനോക്കാം. സംവത്സരങ്ങളായി അടഞ്ഞുകിടന്ന സഭയുടെ ജാലകങ്ങള്‍ മലര്‍ക്കെ തുറന്ന പുണ്യശ്ലോകനായ പാപ്പാ റങ്കോളി പ്രാര്‍ത്ഥിച്ചു. “പരിശുദ്ധാത്മാവേ, സഭയിലേയ്ക്ക് അങ്ങേ കതിരൊളി വീശണമേ,” എന്ന്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ തുടക്കം അങ്ങിനെയായിരുന്നുവെന്ന് ചരിത്രം സാക്ഷൃപ്പെടുത്തുന്നു. സൂനഹദോസിന്‍റെ 50-Ɔο വാര്‍ഷികം കഴിഞ്ഞപ്പോഴേയ്ക്കും ഇതാ, സഭയിലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയും, അതിനായി തുറവുകാണിക്കുകയും ചെയ്ത പാപ്പായെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു - വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പാ!
4. ജീവന്‍ തരുന്ന നിശ്വാസം
ഉല്പത്തി പുസ്തകം വിവരിക്കുന്നതുപോലെ ദൈവത്തിന്‍റെ ചൈതന്യം ഈ പ്രപഞ്ചത്തിനുമീതെ ചലിച്ചുകൊണ്ടേയിരുന്നു. ക്രമമില്ലാതെയും ഭംഗിയില്ലാതെയും നമ്മുടെ ജീവിതങ്ങള്‍ താഴെ ഈ ഭൂമിയില്‍ ഉഴലുമ്പോള്‍ പരിശുദ്ധാത്മാവിന് അത് ക്രമമുള്ളതാക്കാന്‍ സാധിക്കും. അതുപോലെ ശിരസ്സിനുമീതെ വീശുന്ന ഈ കാറ്റിനെക്കുറിച്ച് സുഹൃത്തായ നിക്കദേമൂസിനോട് ക്രിസ്തു പറഞ്ഞു കൊടുത്തത്. “ദൈവത്തിന്‍റെ ആത്മാവ് കാറ്റുപോലെ വീശുന്നു. എവിടെനിന്നു വരുന്നുവെന്നോ എവിടേയ്ക്കു പോകുന്നുവെന്നോ നമുക്കറിയില്ല” (യോഹ. 3, 8). ‘റൂഹാ’ എന്ന വാക്കിന് കാറ്റ് എന്നും നിശ്വാസം എന്നും അര്‍ത്ഥമുണ്ട്. എന്നാല്‍, കാറ്റ് നിശ്വാസമാകുന്നതാണ് അഭിഷേചനം Anointing - From wind it transits to breath. നിശ്വാസം ഗാഢസൗഹൃദമാകുന്ന അനുഭവമാണത്. “നിന്‍റെ നിശ്വാസത്തിന് ആപ്പിളിന്‍റെ സുഗന്ധമാണ്,” എന്ന് ഉത്തമഗീതത്തിലെ വരികള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് (ഉത്തമ. 7, 8). സൃഷ്ടികര്‍മ്മം അങ്ങനെയായിരുന്നു. മനുഷ്യന്‍റെ നാസാരന്ധ്രങ്ങളില്‍ ദൈവം നിശ്വസിച്ചു. ഈ നിശ്വാസം നമ്മില്‍നിന്നും ദൈവം തിരികെ എടുക്കുന്നതാണ് മരണം. സൃഷ്ടിക്കു മാത്രമല്ല പുനഃസൃഷ്ടിക്കും, നവീകരണത്തിനും ഈ നിശ്വാസം ആവശ്യമാണ്. അതുകൊണ്ടാണ് അവരുടെമേല്‍ ഊതിക്കൊണ്ട് ക്രിസ്തു പറഞ്ഞത്. “ആത്മാവിനെ സ്വീകരിക്കുക!”
5. ആത്മാവിന്‍റെ സാന്നിദ്ധ്യാനുഭവം
ദൈവാത്മാവിന്‍റെ നിശ്വാസത്തില്‍ സംഭവിക്കാവുന്ന ഒത്തിരി സാധ്യതകളില്‍ ആദ്യത്തേത് - ഉള്ളില്‍ സംഗീതം ഉണര്‍ത്തുകയും തിരിതെളിയിക്കുകയും ചെയ്യുന്നതാണ്. മുളംതണ്ടിന്‍റെ ശൂന്യതയിലൂടെ നിശ്വാസം കടന്നുപോകുമ്പോള്‍ സംഗീതം ഉണരുന്നു. അപ്പോള്‍ ഒരാള്‍ക്കു പാടാതിരിക്കാനാവില്ല. ആത്മസന്തോഷം എന്നൊക്കെ നമ്മള്‍ വിളിക്കുന്നത് ആത്മാവിന്‍റെ സാന്നിദ്ധ്യാനുഭവമാണ്. ആത്മാവാല്‍ നിറഞ്ഞ നസ്രത്തിലെ മറിയം പാടുന്നു, “എന്‍റെ ആത്മാവ് കര്‍ത്താവില്‍ സന്തോഷിക്കുന്നു!” ആര്‍ക്കും കവര്‍ന്നെടുക്കാനാവാത്ത ഒരു ആന്തരിക താളത്തില്‍നിന്നാണ് ആ ഗീതം, മറിയത്തിന്‍റെ സ്തോത്രഗീതം, magnificat ഉയര്‍ന്നത്. അത് ആത്മാവിന്‍റെ നിറവും നിറസാന്നിദ്ധ്യവുമാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ ഉടനീളം ഇത്തരം പാട്ടിലേയ്ക്ക് ഉണര്‍ന്നവരുടെ നിരവധി കഥകളുണ്ട്. അത്തി തളിര്‍ക്കാത്തതും, മുന്തിരി പൂക്കാത്തതുമൊന്നും അവരെ അത്തരം ഗീതങ്ങളില്‍നിന്നും പിന്തിരിപ്പിക്കുന്നില്ല. ജീവിതം താളബദ്ധമാകുന്നു എന്ന ബോധ്യത്തിലാണ് പരിശുദ്ധാത്മാവിന്‍റെ ഇടപെടല്‍ വെളിപ്പെട്ടു കിട്ടുന്നത്. അപ്പോസ്തോലന്മാരുടെ ജീവിതത്തിലുണ്ടായ നവമായ ഈ താളബദ്ധത കണ്ടിട്ട്, ഇവര്‍ പുതുവീഞ്ഞു കുടിച്ചു മത്തു പിടിച്ചിരിക്കുന്നു, എന്നുപോലും കാലം അവരെ കുറ്റപ്പെടുത്തി.
6. വെളിവേകുന്ന ദിവ്യസ്നേഹാഗ്നി
പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം വെളിപ്പെടുത്തുന്ന സാദ്ധ്യതകളില്‍ മറ്റൊന്ന്, നെഞ്ചിലെ നെരിപ്പോടില്‍ കനല്‍ ആളുന്ന അനുഭവമാണ്. അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ മേല്‍ കൊടുങ്കാറ്റു വീശി. പിന്നെ ശിരസിനുമീതെ അഗ്നിനാളങ്ങള്‍ തെളിഞ്ഞുനിന്നു. ഇങ്ങനെയാണ് നടപടി പുസ്തകത്തിലെ പെന്തക്കൂസ്താ സംഭവങ്ങളും ആരംഭിക്കുന്നത്. ഓരോരുത്തരുടെയും ഉള്ളില്‍ ചില കനലുകള്‍ ചാരംമൂടി കിടപ്പുണ്ട്. – മറവിയുടെ ധൂളികള്‍ക്കുള്ളില്‍ കിടക്കുന്ന കനലുകള്‍ പരിശുദ്ധാത്മാവിന്‍റെ നിശ്വാസത്തിലാണ് നാളമായ് ഉയരുന്നത്. ഹൃദയശൈത്യത്തില്‍ ആണ്ടുപോയ മേഖലകള്‍ ഊഷ്മളമാക്കുന്നു. എന്നില്‍ ആവശ്യമില്ലാത്തതൊക്കെ കത്തിയെരിച്ച് ജീവിതത്തിന്‍റെ സുവര്‍ണ്ണശോഭ എനിക്കു പരിശുദ്ധാത്മാവു വീണ്ടെടുത്തു തരുന്നു.
ഓര്‍മ്മിക്കാം, നാം ആദ്യം പഠിച്ച പ്രാര്‍ത്ഥനകളില്‍ ഒന്ന് പരിശുദ്ധത്മാവിനോടുള്ളതാണ്. ആദ്യമായ സ്ക്കൂളിലേയ്ക്ക് പുറപ്പെടുന്നതിനുമുമ്പ് അമ്മയാണ് അത് ചൊല്ലിത്തന്നത്. “റൂഹായേ, അങ്ങ് എഴുന്നളളിവന്ന് എന്‍റെ ഹൃദയത്തെ അറിവുകൊണ്ടു, ദൈവസ്നേഹത്തിന്‍റെ അറിവുകൊണ്ട് നിറയ്ക്കണമേ,” എന്ന്. അതുപോലെ ആദ്യമായി അമ്മ പാടാന്‍ പഠിപ്പിച്ച പാട്ടും, “പരിശുദ്ധാത്മാവേ, നീ എഴുന്നുള്ളി വരണമേ എന്‍റെ ഹൃദയത്തില്‍…” എന്നാണ്. ഇപ്പോഴും അമ്മമാര്‍ ആ പ്രാര്‍ത്ഥനയും പാട്ടും പഠിപ്പിക്കുന്നുണ്ടാവുമോ, ആവോ? പള്ളിക്കൂടത്തിന്‍റെ വഴിയില്‍ പള്ളിയുണ്ടെന്ന കാര്യംപോലും നാം മറന്നുപോകുന്നുണ്ട്. പഠിപ്പിച്ചതൊക്കെ ഓര്‍മ്മിപ്പിച്ചു തരുന്ന ഒരാളായി ആ ചൈതന്യത്തെ, പരിശുദ്ധാത്മാവിനെ ഇളം പ്രായത്തിലേ കുഞ്ഞുങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.
7. ജീവജലത്തിന്‍റെ നീരുറവ
ഇത്തരത്തില്‍ പരിശുദ്ധാത്മാവിനും, അവിടുത്തെ കാറ്റിനും നിശ്വാസത്തിനും വിട്ടുകൊടുത്തൊരു ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതം എന്തെന്ന് നടപടി പുസ്തകം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. “ഈ സംസാരിക്കുന്നവരെല്ലാം ഗലീലയാക്കാരല്ലേ. എന്നിട്ടും നാം എല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ഇതു കേള്‍ക്കുന്നതെങ്ങനെ?” (നടപടി 2, 4). ഭാഷയ്ക്ക് അതീതമായ സംവേദനമാണ് ഈ അത്ഭുതം. നമുക്കു മനസ്സിലാക്കാവുന്നതെന്തും, മറ്റുള്ളവര്‍ക്ക് തിരിയാത്തതെന്തുകൊണ്ടാണ് എന്ന നിരന്തരമായ സങ്കടപ്പെടുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തുന്ന മറ്റൊരു സംഭവം,
തിരുനാളിന്‍റെ അവസാനദിനത്തില്‍ ക്രിസ്തു എഴുന്നേറ്റുനിന്ന് ശബ്ദമുയര്‍ത്തിപ്പറഞ്ഞു. “ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ എന്‍റെ അടുക്കല്‍നിന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന് ജീവജലത്തിന്‍റെ അരുവികള്‍ പുറപ്പെടും” (യോഹ. 7, 38). ക്രിസ്തു ഇതു പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാന്‍ ഇരിക്കുന്ന ആത്മാവിനെ കുറിച്ചാണ്. സ്വന്തം ഉറവയില്‍നിന്ന് കുടിക്കാനാവുന്നത് എന്തൊരു ഭാഗ്യമാണ്. അങ്ങനെയെങ്കില്‍ വിശപ്പോ ദാഹമോ അലച്ചിലോ ഇല്ല.
8. പ്രാര്‍ത്ഥന
“കര്‍ത്താവിന്‍റെ അരൂപി വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു,” എന്ന് ഉല്പത്തിപ്പുസ്തകത്തിന്‍റെ ആരംഭത്തില്‍, സൃഷ്ടിയുടെ കഥയ്ക്ക് ആമുഖമായി നാം വായിക്കുന്നു (ഉല്പത്തി 1, 2). അനാദിമുതലേ നമ്മോടൊത്തു ഭൂമുഖത്തു വസിക്കുന്ന ദൈവാത്മാവിനെ സ്തുതിച്ചുകൊണ്ട്, ഒരു പ്രാര്‍ത്ഥനയോടെ ഈ വചനചിന്തകള്‍ ഉപസംഹിരിക്കാം. മഹാമാരിയുടെ ഇരുളുമൂടിയ ലോകത്ത് ദൈവാരൂപിയേ, അങ്ങേ സ്നേഹജ്വാല ഞങ്ങളെ പ്രകാശിപ്പിച്ച്, മുന്നോട്ടു നയിക്കട്ടെ! മാനവകുലത്തെ ആകമാനം രക്ഷിക്കുമാറ് ഒരു പ്രതിരോധൗഷധം കണ്ടെത്താന്‍ ആശ്വാസദായകനേ, സൗഖ്യദാതാവേ അങ്ങു വൈദ്യശാസ്ത്രത്തിന്‍റെ മനസ്സുകളെ തെളിയിക്കണമേ, ഞങ്ങളെ സുഖപ്പെടുത്തണമേ! ആമേന്‍..
ഈ ഗാനം ആലപിച്ചത് ഡോ. കെ. ജെ. യേശുദാസ്, രചന ഫാദര്‍ ആബേല്‍ സി.എം.ഐ., സംഗീതം
കെ. കെ. ആന്‍റെണി.