തിരയുക

RANCE-RELIGION-CATHOLICS-BISHOPS-CONFERENCE RANCE-RELIGION-CATHOLICS-BISHOPS-CONFERENCE 

ലൂര്‍ദ്ദില്‍ കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ സംഗമം

കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ സംഗമിച്ചു.

 - ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ലൂര്‍ദ്ദിലെ മാധ്യമസംഗമം
ജനുവരി 22-മുതല്‍ 24-വരെ തിയതികളാണ് ആശയവിനിമയ ലോകത്തിന്‍റെ മദ്ധ്യസ്ഥനായ “വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ ദിനങ്ങളാ”യി കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ ലൂര്‍ദ്ദില്‍ ആചരിച്ചത്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ജനുവരി 24-ന് ആചരിക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിനോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ സംഗമിക്കുന്നത്. 

2. മാധ്യമങ്ങളുടെ ജനസാമീപ്യം
“മാധ്യമങ്ങളും അവയുടെ ജനസാമീപ്യവും,” എന്ന വിഷയമാണ് ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ ലൂര്‍ദ്ദിലെ രാജ്യാന്തര സംഗമത്തില്‍ ചര്‍ച്ചാ വിഷയമാക്കിത്. 25 രാജ്യക്കാരായ 250 കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരും മാധ്യമവിദഗ്ദ്ധരും ഈ രാജ്യാന്തര സംഗമത്തില്‍ പങ്കെടുത്തു. ഫ്രാന്‍സിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവ്, ഹെലന്‍ ദിക്കാംബെ ജനുവരി 22-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ നല്കിയത്.

3. ജനങ്ങള്‍ക്ക് മാധ്യമങ്ങളില്‍ നഷ്ടമാകുന്ന വിശ്വാസ്യത
വിവിധ രാജ്യങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പില്‍ പൊതുമാധ്യമങ്ങളോട് വിശ്വാസമില്ലായ്മ (growing and glaring distrust of the media) വളര്‍ന്നുവരുന്നതിന്‍റെ വെളിച്ചത്തിലാണ് കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകര്‍ “മാധ്യമങ്ങള്‍ക്ക് പൊതുജനങ്ങളോടും പൊതുവേദികളിലുമുള്ള സാമീപ്യവും വിശ്വാസ്യതയും” എന്ന ശീര്‍ഷകത്തില്‍ സമ്മേളിച്ചത്.

സാമൂഹ്യമാധ്യമ ശ്രൃംഖലകളുടെ അതിപ്രസരം വര്‍ദ്ധിച്ച ഇക്കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ സാമൂഹ്യ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകന്നും, അവയെക്കുറിച്ച് അവബോധമില്ലാതെയും, പലപ്പോഴും വ്യാജവാര്‍ത്തകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അകന്നുപോകുന്നതും, അങ്ങനെ മെല്ലെ പൊതുജനങ്ങള്‍ക്ക് ഇന്നത്തെ മാധ്യമ ലോകത്തോടുള്ള വിശ്വാസ്യത നഷ്ടമാകുന്നതെന്നും ലൂര്‍ദ്ദിലെ സമ്മേളനം അഭിപ്രായപ്പെട്ടു. സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സില്‍ 24 ശതമാനം ജനങ്ങള്‍ക്കേ മാധ്യമങ്ങളുടെ കരുത്തില്‍ വിശ്വാസമുള്ളൂവെങ്കില്‍, യൂറോപ്പില്‍ അതിലും താഴെ ജനങ്ങളാണ് പൊതുമാധ്യമങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

4. സത്യസന്ധവും മൂല്യാധിഷ്ഠിതവുമായ മാധ്യമപ്രവര്‍ത്തനം
യൂറോപ്പില്‍ പ്രസിദ്ധമായ പത്രം, “ലാ ക്വാ”യുടെ (La Croix) കണക്കുകള്‍ പ്രകാരം 1987-നു ശേഷമാണ് ആഗോളതലത്തില്‍ പൊതുമാധ്യമങ്ങളിലുള്ള വിശ്വാസ്യത  പൊതുജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത്. നവമാധ്യമങ്ങളുടെ അതിപ്രസരവും, മാധ്യമങ്ങളുടെ ധാര്‍മ്മിക നിലവാരം തരംതാണതും, വസ്തുതകളോടും വ്യക്തികളോടും പ്രസ്ഥാനങ്ങളോടും സത്യസന്ധത പുലര്‍ത്താത്തതും ഏറെ നിഷേധാത്മകമായ ഈ നിലവാരത്തിന്‍റെ ഇടിവിന് കാരണമായിട്ടുണ്ടെന്ന് ലൂര്‍ദ്ദിലെ സംഘാടകരുടെ പ്രസ്താവന ചൂണ്ടിക്കാട്ടി.
മാധ്യമ ലോകത്തെ ഈ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും മാധ്യമപ്രവര്‍ത്തകര്‍ ധാര്‍മ്മികത വെടിയാതെയും ഇന്നിന്‍റെ സാമൂഹിക സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാതെയും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നീതിനിഷ്ഠമായി സമൂഹത്തെ പിന്‍തുണയ്ക്കുന്ന പ്രവര്‍ത്തനവും സത്യസന്ധമായ ആശയവിനിമയവും കാഴ്ചവയ്ക്കണമെന്ന് സമ്മേളം ഉദ്ബോധിപ്പിച്ചു.

5. ഷാക് ഹാമേല്‍ പുരസ്കാരം
ഫ്രാന്‍സിലെ മെത്രാന്മാര്‍ സ്ഥാപിച്ചിട്ടുള്ള “ഷാക് ഹാമേല്‍” പുരസ്കാരം ഈ വര്‍ഷം സേര്‍ബിയന്‍ പത്രപ്രവര്‍ത്തകന്‍ പിയെര്‍ ജുവനോവിച്ചിന് നല്കുകയുണ്ടായി. ഫ്രാന്‍സില്‍ ദിവ്യബലിമദ്ധ്യേ അള്‍ത്താരവേദിയില്‍ തീവ്രവാദികള്‍ ജൂലൈ 2016-ല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനും വൈദികനുമാണ് ഫാദര്‍ ഷാക് ഹാമേല്‍. ദേശീയ കത്തോലിക്കാ  മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍,  കര്‍ദ്ദിനാള്‍ ഫിലിപ്പെ ക്വേദ്രാഗൂ പുരസ്ക്കാരം സാമൂഹ്യപ്രതിബദ്ധതയുള്ള പത്രപ്രവര്‍ത്തകന്‍, ജുവനോവിച്ചിന് സമ്മാനിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2020, 09:33