സംഘര്‍ഷവേദികളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം അപലപനീയം
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
യുദ്ധവേദികളില്‍ സൈനികരും സമാധാനസേനാംഗങ്ങളും സ്ത്രീകളെ ലൈംഗികചൂഷണത്തിനിരകളാക്കുന്ന സംഭവങ്ങളെ ഐക്യരാഷ്ട്രസഭയില്‍ (UNO) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണദീത്തൊ ഔത്സ അപലപിക്കുന്നു.
സായുധസംഘര്‍ഷവേളകളില്‍ സ്ത്രീകളും കുട്ടികളും ബലാല്‍സംഗത്തിനിരകളാക്കപ്പെടുന്നതിനെതിരെ കൊണ്ടുവന്ന ഒരു പ്രമേയത്തെ അധികരിച്ചുള്ള വോട്ടെടുപ്പിനു മുമ്പ്, ചൊവ്വാഴ്ച (23/04/2019) ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത്, ന്യുയോര്‍ക്കില്‍, നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ 1325-Ↄ○ പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി 13 വോട്ടോടെ അംഗികരിച്ചു. റഷ്യയും ചൈനയും വിട്ടുനിന്നു.
സൈനികരുടെ ഭാഗത്തുനിന്ന്, ചിലപ്പോള്‍, ഐക്യരാഷ്ട്ര സഭ അയക്കുന്ന സമാധാന സേനാംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന “ബലാല്‍സംഗ”മെന്ന നിഷ്ഠൂര പ്രവൃത്തിയെ അംഗീകരിക്കാനും ഈ കുറ്റകൃത്യത്തിനുമുന്നില്‍ മൗനം പാലിക്കാനും ആകില്ലെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ പറഞ്ഞു.
ഇത്തരം ബലാംല്‍സംഗങ്ങളുടെ ഫലമായ കുഞ്ഞുങ്ങളെ പുറന്തള്ളുകയും അവരെ താറാടിക്കുകയും നശിപ്പിക്കുകയും ചെയ്യാതെ അവരെ സ്വാഗതം ചെയ്യുകയും സ്നേഹിക്കുകയും ജന്മംകൊള്ളാന്‍ അനുവദിക്കുകയുമാണ് വേണ്ടെതെന്നും സൈനികരുടെ ക്രൂരതയെ അതിജീവച്ചവര്‍ക്ക് സൗഖ്യവും പ്രത്യാശയും പകരുന്നതിനും കുറ്റവാളികളുടെ മേല്‍ നീതി നടപ്പാക്കുന്നതിനും ഉചിതമായ സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: