സിനഡിൽ പങ്കെടുക്കുന്നവർക്കായി നാല് ദിവസത്തെ ധ്യാനം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഒക്ടോബർ നാലിന് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതു അസംബ്ലി ആരംഭിക്കുന്നതിന് മുന്നോടിയായി സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 3 വരെ റോമിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സാക്രോഫനോയിലെ ഫ്രത്തേർണാ ദോമുസ് ധൃന കേന്ദ്രത്തിൽ നടക്കുന്ന ധ്യാനത്തിൽ സിനഡ് അംഗങ്ങളും സാഹോദര്യ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും പങ്കുചേരും. എക്യുമെനിക്കൽ പ്രാർത്ഥനാ ജാഗരണമായ "Together"ൽ പങ്കെടുത്ത ശേഷമാണ് സിനഡിൽ പങ്കെടുത്തവർ ശനിയാഴ്ച വൈകിട്ട് ധ്യാനത്തിന് എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം വരെ അവർ ധ്യാനത്തിൽ തുടരും.
രാവിലെ 8:45 ന് പ്രഭാത പ്രാർത്ഥനയോടെ ആരംഭിക്കുന്ന അവരുടെ ധ്യാന ദിനങ്ങളിൽ ബെനഡിക്ടൻ സന്യാസിനിയും മുൻമഠാധിപയുമായ മദർ മരിയ ഇഗ്നാസിയ ആഞ്ചലിനി ഒരു ഹ്രസ്വ ധ്യാനം നയിക്കും. ഓർഡർ ഓഫ് പ്രീച്ചേഴ്സിന്റെ മുൻ മാസ്റ്റർ ഫാ. തിമോത്തി പീറ്റർ ജോസഫ് റാഡ്ക്ലിഫ് ഞായറാഴ്ച 9:30 നും 11:30 നും; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 9:15 നും, 11:30 നും രാവിലെ രണ്ട് ധ്യാന പ്രസംഗങ്ങൾ വീതം നൽകും. ധ്യാനിക്കുന്നവർക്ക് നിശബ്ദവും വ്യക്തിപരവുമായ പ്രാർത്ഥനയ്ക്കും സമയം ലഭിക്കും.
ഉച്ചകഴിഞ്ഞ്, പരിശുദ്ധാത്മാവിൽ ഗ്രൂപ്പ് സംഭാഷണങ്ങൾ നടക്കും. വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി വൈകിട്ട് 6.45 ന് മദർ മരിയ ഇഗ്നാസിയ ആഞ്ചലിനി പ്രസംഗിക്കുന്ന രണ്ടാമത്തെ ധ്യാനവും തുടർന്ന് അത്താഴവും കഴിക്കുന്ന രീതിയിലായിരിക്കും ധ്യാന ദിവസങ്ങളിലെ പരിപാടികൾ.
ഒക്ടോബർ 1, ഞായറാഴ്ച
"ഒരുമിച്ച് നടക്കാൻ, തിരസ്കരിക്കപ്പെട്ട കല്ലായ യേശുവിനെ കണ്ടുമുട്ടേണ്ടത് ആവശ്യം" എന്നതായിരുന്നു പ്രഭാത പ്രാർത്ഥനയിൽ മദർ ആഞ്ചലിനിയുടെ ധ്യാനത്തിന്റെ വിഷയം. ഫാ. തിമോത്തി റാഡ്ക്ലിഫിന്റെ ആദ്യ ധ്യാനം " അസാധ്യതയ്ക്കുമപ്പുറമുള്ള പ്രത്യാശ" (Hope against hope) എന്ന വിഷയത്തിലാണ് കേന്ദ്രീകരിച്ചത്. “ദൈവത്തിൽ നമ്മളും ദൈവം നമ്മിലും സംതൃപ്തരാവുക” (At Home in God and God at home in us) എന്ന പ്രമേയത്തിൽ അദ്ദേഹം നയിക്കാനിരുന്ന രണ്ടാമത്തെ ധ്യാനം, ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച നയിച്ച ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനായി മാറ്റിവച്ചു.
ഞായറാഴ്ച വൈകുന്നേരം കാനഡയിലെ സെന്റ്-ജെറോം- മോണ്ട്-ലോറിയറിലെ മെത്രാ൯ റെയ്മണ്ട് പോയ്സൺ വിശുദ്ധ കുർബാന അർപ്പിച്ചു. കനേഡിയൻ മെത്രാ൯ സമിതി അധ്യക്ഷ൯ കൂടിയാണ് ബിഷപ്പ് പോയ്സൺ. വത്തിക്കാ൯ മാധ്യമ വെബ്ബ്സൈറ്റിലും, ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും വിശുദ്ധ കുർബ്ബാന തത്സമയം പ്രക്ഷേപണം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: