സിനഡൽ ചൈതന്യത്തിന്റെ ഭാഗമാണ് കർദിനാൾ നിയമനവും:മോൺ.റോബർട്ട് പ്രെവോസ്റ്റ്
വത്തിക്കാൻ ന്യൂസ്
"സഭ മുഴുവനും ജീവിക്കാൻ ആഗ്രഹിക്കുന്ന സിനഡൽ ചൈതന്യത്തിന്റെ ഭാഗമായാണ് ഞാൻ ഈ നിയമനം കാണുന്നത്" പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 21 കർദിനാളന്മാരിൽ ഒരാളായ മോൺസിഞ്ഞോർ റോബർട്ട് പ്രെവോസ്റ്റിന്റെ വാക്കുകളാണിവ. വത്തിക്കാനിലെ മെത്രാന്മാരുടെ ഡിക്കസ്റ്ററിയുടെ പ്രീഫെക്ടായി സേവനമനുഷ്ടിച്ചു വരവെയാണ് കർദിനാൾ പദവിയിലേക്ക് ഫ്രാൻസിസ് പാപ്പാ ഉയർത്തുന്നത്. അമേരിക്കൻ വംശജനും, അഗസ്തീനിയൻ സഭാംഗവുമാണ് 68 വയസുകാരനായ നിയുക്ത കർദിനാൾ.
'ഒന്നായതിൽ നാം ഒന്ന്' എന്ന വിശുദ്ധ അഗസ്തീനോസിന്റെ വാക്കുകളാണ് ആപ്തവാക്യമായി മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചത്.നമ്മൾ ക്രിസ്ത്യാനികൾ പലരാണെങ്കിലും, ക്രിസ്തുവിൽ നാം ഒന്നാണെന്ന വലിയ ചിന്തയാണ് ഇത് പ്രദാനം ചെയ്യുന്നത്. അതിനാൽ ഈ വാക്യം സഭയിലെ കൂട്ടായ്മയും ഐക്യവും പ്രോത്സാഹിപ്പിക്കുവാൻ ഏറെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
തനിക്ക് ലഭിച്ച പ്രീഫെക്ട് എന്ന ഉത്തരവാദിത്വം പോലെ തന്നെ സഭയെ സേവിക്കുവാനുള്ള ഒരു അവസരമാണ് കർദിനാൾ പദവിയെന്ന് മോൺസിഞ്ഞോർ അഭിമുഖത്തിൽ പറഞ്ഞു. സെപ്റ്റംബർ 30 സിനഡാത്മകതയെ പറ്റിയുള്ള സിനഡിന്റെ ആരംഭം കൂടിയാകയാൽ മുഴുവൻ സഭയും ജീവിക്കാൻ ആഗ്രഹിക്കുന്ന സിനഡൽ ചൈതന്യത്തിന്റെ ഭാഗമായിട്ടാണ് താൻ ഈ നാമനിർദ്ദേശത്തെ കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂട്ടായ്മ,പങ്കാളിത്തം,ദൗത്യം എന്നീ സിനഡിന്റെ ലക്‌ഷ്യം ഒരു അഗസ്തീനിയൻ സന്യാസി എന്ന നിലയിൽ ജീവിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും തന്റെ കടമയാണെന്ന് അടിവരയിട്ടു പറഞ്ഞു.അതിനാൽ തന്റെ ജീവിതം വഴിയായി സഭയിലെ ഐക്യവും റോമിലെ മെത്രാനോടുള്ള വിശ്വസ്തതയും ഊട്ടിയുറപ്പിക്കുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും മോൺസിഞ്ഞോർ റോബർട്ട് പ്രെവോസ്റ് എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: