ഇറ്റലിയിൽ പ്രകൃതിദുരന്ത ബാധിതർക്ക് പാപ്പായുടെ സാന്ത്വന സന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇറ്റലിയിലെ വിവധ പ്രദേശങ്ങളിൽ പേമാരിയും കൊടുങ്കാറ്റും കാട്ടുതീയും വിതച്ച ദുരിതങ്ങളിൽ പാപ്പാ തൻറെ വേദനയും സാമീപ്യവും അറിയിക്കുന്നു.
ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ കർദ്ദിനാൾ മത്തേയൊ മരീയ ത്സൂപ്പിയ്ക്ക് അയച്ച ടെലെഗ്രാം സന്ദേശത്തിലൂടെ വത്തിക്കാൻ സംസ്ഥാന കാര്യർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ആണ് പ്രകൃതിദുരന്തബാധിതരോടുള്ള ഫ്രാൻസീസ് പാപ്പായുടെ ഐക്യദാർഢ്യം പ്രകടിപ്പച്ചത്.
പൊതുഭവനത്തെ പരിപാലിച്ചുകൊണ്ട് കാലവസ്ഥാമാറ്റങ്ങളുടെതായ വെല്ലുവിളികളെ നേരിടുന്നതിനും സൃഷ്ടിയെ ഉത്തരവാദിത്വബോധത്തോടെ സംരക്ഷിക്കുന്നതിനും ധീരതയോടും ദീർഘവിക്ഷണത്തോടും കൂടിയ നടപടികൾ സ്വീകരിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ എടുത്തുകാട്ടുന്നു.
ഗുരുതരമായ ദുരന്തത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർക്ക് സാന്ത്വനം ലഭിക്കുന്നതിന് പാപ്പാ പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്നു. ഈ ദുരന്തവേളയിൽ സഹായഹസ്തവുമായെത്തിയ ഏവരുടെയും, പ്രതേകിച്ച്, അഗ്നിശമനസേനാംഗങ്ങളുടെ, പരിശ്രമങ്ങളെ പാപ്പാ വിലമതിക്കുകയും ചെയ്യുന്നു.
ഇറ്റലിയുടെ വടക്കൻ പ്രദേശങ്ങളെ പേമാരിയും കൊടുങ്കാറ്റും തകർത്തപ്പോൾ തെക്കുഭാഗത്താകട്ടെ പ്രധാനമായും തീ പടരുകയാണ്. മിലാൻ പട്ടണത്തിൽ കൊടുങ്കാറ്റും പേമാരിയും വൻ നാശനഷ്ടങ്ങൾ വിതച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: