വത്തിക്കാൻ: പുതിയ ഏഴു വിശുദ്ധരെ നാമകരണം ചെയ്യും.
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയിൽ, കൃത്യമായി തീയതി നിശ്ചയിക്കാതെ, വിശുദ്ധീകരണച്ചടങ്ങുകൾ പ്രസിദ്ധീകരിച്ചിരുന്ന ഏഴു വാഴ്ത്തപ്പെട്ടവരെ അൾത്താരയിലേക്കുയർത്തുന്നതിനുള്ള തീയതി വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള കോൺഗ്രിഗേഷൻ അറിയിച്ചു.
2022 മെയ്‌മാസം പതിനഞ്ചാം തീയതിയാണ് നാമകരണച്ചടങ്ങുകൾ നടത്തുവാൻ ഫ്രാൻസിസ് പാപ്പാ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള അല്മായനും രക്തസാക്ഷിയുമായ ലാസറസ് എന്ന വാഴ്ത്തപ്പെട്ട ദേവസഹായം, ഉർസുലൈൻസ് ഓഫ് പ്രൊവിൻസ്, ക്രിസ്ത്യൻ പ്രമാണങ്ങളുടെ വൈദികർ എന്നീ സമൂഹങ്ങൾ സ്ഥാപിച്ച, വാഴ്ത്തപ്പെട്ട സെസാർ ദ്യു ബുസ് എന്ന ഫ്രഞ്ച് വൈദികൻ, വടക്കൻ ഇറ്റലിയിൽനിന്നുള്ള വാഴ്ത്തപ്പെട്ട ലൂയിജി മരിയ പാലാസ്സോളോ എന്ന വൈദികൻ, വൊക്കേഷനിസ്റ് സമൂഹത്തിന്റെ സ്ഥാപകനും, ഇറ്റലിയിൽനിന്നു തന്നെയുള്ള വൈദികനായ വാഴ്ത്തപ്പെട്ട ജ്യുസ്തീനോ മരിയ റുസ്സോളില്ലോ, മതാന്തരസംവാദങ്ങൾക്ക് തുടക്കം കുറിച്ചവരിൽ ഒരാളായ വാഴ്ത്തപ്പെട്ട ചാൾസ് ദ് ഫുക്കോ, റുബാത്തോ അമ്മയുടെ കപ്പുച്ചിൻ സന്ന്യാസിനിമാർ എന്ന സഭാസ്ഥാപകയും ഇറ്റലിക്കാരിയുമായ ഈശോയുടെ മരിയ ഫ്രഞ്ചേസ്ക്ക എന്നറിയപ്പെട്ടിരുന്ന സന്ന്യാസിനി, തിരുക്കുടുംബത്തിന്റെ കൊച്ചുസഹോദരിമാർ എന്ന സമൂഹത്തിന്റെ സഹസ്ഥാപകയും ഇറ്റലിക്കാരിയുമായ വാഴ്ത്തപ്പെട്ട മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരാണ് 2022 മെയ്മാസം പതിനഞ്ചിന് വിശുദ്ധരായി നാമകരണം ചെയ്യപ്പെടുന്ന ഏഴുപേർ.