സായേദ് പുരസ്കാരം ഗുത്തിയരസ്സിനും ലത്തീഫ് സിയാറ്റിനും
- ഫാദർ വില്യം നെല്ലിക്കൽ
1. സയേദ് പുരസ്കാരങ്ങൾ
വിശ്വസാഹോദര്യത്തിനുള്ള പ്രഥമ സയേദ് പുരസ്ക്കാരം യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗുത്തിയരസ്സിനും, യുവജനങ്ങൾ സമാധാനത്തിന് എന്ന ഇമാദ് അസോസിയേഷന്‍റെ സ്ഥാപക ലത്തീഫ് ഇബ്നു സിയാറ്റനും സമ്മാനിച്ചു. ഫെബ്രുവരി 4-നാണ് യുഎൻ പ്രഥമ വിശ്വാസാഹോദര്യ ദിനം ആചരിച്ചത്.
പാപ്പാ ഫ്രാൻസിസിന്‍റെയും ഈജിപ്തിലെ വലിയ ഇമാം, ഷെയിക് അബ്ദുൾ അത് തയ്യീബിന്‍റെയും സാന്നിദ്ധ്യത്തിൽ ലോകത്തെ വിവിധ മതനേതാക്കൾ അബുദാബിയിൽ ചേർന്ന് ഒപ്പുവച്ച വിശ്വസഹോദര്യത്തിന്‍റെ പ്രഖ്യാപനത്തെ ആധാരമാക്കിയാണ് ഫെബ്രുവരി 4 മാനവസാഹോദര്യദിനമായി ആചരിക്കുവാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. വിശ്വസാഹോദര്യത്തിനായുള്ള പരമോന്നത കമ്മിറ്റിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
എമിറേറ്റ് രാഷ്ട്രങ്ങളുടെ പിതാവും അബുദാബിയുടെ ഭരണകർത്താവുമായിരുന്ന സയേദ് രാജാവിന്‍റെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം സ്ഥാപിതമായിട്ടുള്ളത്.
2. അന്തോണിയോ ഗുത്തിയേരസ്സ്
ഐക്യരാഷ്ട്ര സഭയുടെ 2017-മുതലുള്ള സെക്രട്ടറി ജനറലാണ് പോർച്ചുഗീസുകാരനായ അന്തോണിയോ ഗുത്തിയേരസ്. 1995 മുതൽ 2002 വരെ പോർച്ചുഗലിന്‍റെ പ്രധാനമന്ത്രിയായിരുന്നു. 2022 ഡിസംബർ 31 വരെയാണ് ഇപ്പോൾ 72-വയസ്സുള്ള ഗുത്തേരസ്സിന്‍റെ കാലാവധി. മാനവികതയുടെ പൊതുനന്മയ്ക്കും ലോകസമാധാനത്തിനുമായി ചെയ്തിട്ടുള്ള നിസ്തുലമായ സേവനങ്ങൾക്കാണ് വിശ്വസാഹോദര്യത്തിനുള്ള സമുന്നത കമ്മിറ്റി അദ്ദേഹത്തിന് ഈ പുരസ്കാരം നല്‍കുന്നത്.
3. ലത്തീഫ ഇബ്നു സിയാറ്റെൻ
ഫ്രഞ്ച്-മൊറോക്കൻ വനിതയാണിത്. തീവ്രവാദികളുടെ കൈയ്യിൽ കൊല്ലപ്പെട്ട തന്‍റെ മകൻ ഇമാഡ് ഇബ്നുവിന്‍റെ ഓർമ്മയ്ക്കായി യുവജനങ്ങൾ സമാധാനത്തിനും മതസൗഹാർദ്ദത്തിനും എന്ന ചെറിയ സംഘടനയ്ക്കു 2012-ൽ തുടക്കമിട്ടു. പ്രസ്ഥാനത്തിൻറെ പേരിൽ തനിച്ചു ചെയ്യുന്ന മാനവസാഹോദര്യത്തിന്‍റെ സൽ പ്രവർത്തികൾക്കാണ് 61 വയസ്സുകാരി ലത്തീഫയ്ക്ക് സയേദ് പുരസ്കാരം ലഭിക്കുന്നത്. അതിക്രമങ്ങളെ സംവാദത്തിന്‍റെ വഴികളിലൂടെ തടയുവാൻ ഈ വീട്ടമ്മയ്ക്ക് വ്യക്തിപരമായി സാധിക്കുന്നതാണ് സമാധാനവഴികളിൽ 5 മക്കളുടെ അമ്മ നല്കുന്ന വലിയ സേവനം.