തിരയുക

2020.09.02 Udienza Generale 2020.09.02 Udienza Generale 

കൂട്ടായ്മയില്‍ ജീവിക്കണമെന്നു പഠിപ്പിക്കുന്ന മഹാമാരി

ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ ഇംഗ്ലിഷ് സംസാരിക്കുന്നവരെ അഭിസംബോധനചെയ്തുകൊണ്ടു നല്കിയ സന്ദേശം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഭൂമിയില്‍ സാഹോദര്യം വളര്‍ത്താം
സെപ്തംബര്‍ 2-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ വിശുദ്ധ ഡമാസൂസിന്‍റെ ചത്വരത്തില്‍ അരങ്ങേറിയ പൊതുകൂടിക്കാഴ്ച പരിപാടിയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. പൊതുഭവനമായ ഭൂമിയില്‍ വസിക്കുന്ന ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യര്‍ പരസ്പരം ആശ്രിതരും ബന്ധമുള്ളവരുമാണെന്ന് മഹാമാരി നമ്മെ പഠിപ്പിച്ചുവെന്നും, അതിനാല്‍ ഇനിയും മെച്ചപ്പെട്ട സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും ജീവിതം നയിക്കാന്‍ നാം ഭൂമിയില്‍ എവിടെയും പദ്ധതി ഒരുക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. അതിനാല്‍ ഐക്യദാര്‍ഢ്യം നാം ഇനി ജീവിക്കേണ്ട പുണ്യമാണെന്നും പാപ്പാ സമര്‍ത്ഥിച്ചു.

ഐക്യദാര്‍ഢ്യം ഒരു ജീവിത പുണ്യം
അപരന് എന്തെങ്കിലും സഹായം വല്ലപ്പോഴും കൊടുത്തതുകൊണ്ട് തൃപ്തി അടയുന്നത് ഐക്യദാര്‍ഢ്യമല്ല. ഐക്യദാര്‍ഢ്യം നീതിയുടെ കൂടെ കാര്യമാണ്. സമൂഹത്തിന്‍റെ പൊതുവായ നന്മ ലക്ഷ്യംവയ്ക്കുന്നതും, സകലര്‍ക്കും ജീവിക്കുവാനുള്ള അവകാശം മാനിക്കുന്നതുമായ കാഴ്ചപ്പാടാണിത്. മാത്രമല്ല ഭൂമിയുടെ സ്രോതസ്സുകള്‍ നീതിയോടെ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുന്നതു ഒരു മൗലിക മാറ്റം നമ്മുടെ ചിന്താഗതിയില്‍ തിരുത്തേണ്ടതും ഇന്നിന്‍റെ ആവശ്യമാണ്, വിശിഷ്യാ ക്രൈസ്തവരില്‍നിന്നും ഇതു ലോകം പ്രതീക്ഷിക്കുന്നുണ്ടെന്നും പാപ്പാ ആഹ്വാനംചെയ്തു.

ദൈവത്തെ മറന്നു ജീവിക്കരുത്!
ദൈവത്തെ മറന്നും, ഏറ്റവും പാവങ്ങളായവരോടുപോലും ഐക്യദാര്‍ഢ്യം വെടിഞ്ഞും, പരസ്പര ബന്ധത്തെക്കാള്‍ വസ്തുക്കള്‍ക്കു മൂല്യംനല്കിയും ജീവിച്ച സമൂഹം നിലംപരിശായ കഥയാണ് ബാബേല്‍ ജനതയുടേതെന്ന് വിശുദ്ധഗ്രന്ഥത്തില്‍നിന്നും പാപ്പാ ചൂണ്ടിക്കാട്ടി. ദൈവത്തിങ്കലേയ്ക്കുള്ള വഴി ഒരു ജനത സ്വന്തമായും സ്വതന്ത്രമായും കെട്ടിയുണ്ടാക്കുമ്പോള്‍ എന്താണു സംഭവിക്കുന്നതെന്നാണ് ബൈബിളിലെ ബാബിലോണ്‍ ഗോപുരത്തിന്‍റെ കഥ നമ്മെ പഠിപ്പിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. വിനാശകരമായ ബാബേല്‍ സംസ്കാരം തിരുത്തിഎഴുതിയത് ജരൂസലേമിലെ പെന്തക്കൂസ്ത സംഭവമാണ്. വൈവിധ്യങ്ങള്‍ക്കിടയിലും യഥാര്‍ത്ഥത്തില്‍ കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്തുവാന്‍ പരിശുദ്ധാത്മാവു ക്രിസ്തു ശിഷ്യന്മാരുടെ കൂട്ടായ്മയെ സഹായിച്ചു.

മുറിവുണക്കുന്ന സാഹോദര്യം
അതിനാല്‍ മഹാമാരിക്കിടയിലും, അതിനുശേഷമുള്ള ലോകത്തും ഐക്യദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്‍റെയും വിവിധ രൂപങ്ങള്‍ സമൂഹത്തില്‍ കെട്ടിപ്പടുക്കുവാന്‍ പരിശുദ്ധാത്മാവു സകലരെയും സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. അങ്ങനെ സമൂഹത്തിലും കുടുംബങ്ങളിലും പരസ്പരബന്ധങ്ങളിലുള്ള മുറവുണക്കിയും, സാമൂഹിക ആസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടും സാഹോദര്യത്തിലും നീതിയിലും സമാധാനത്തിലും മാനവകുടുംബത്തിന്‍റെ വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് ഇംഗ്ലിഷ് സംസാരിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഹ്രസ്വമായ ആശംസ ഉപസംഹരിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ആശംസ
വരുന്ന ആഴ്ചയില്‍ യൂറോപ്പില്‍ പൊതുവെ സ്കൂളുകലിലും കലാലയങ്ങളിലും അദ്ധ്യായനം ആരംഭിക്കുവാന്‍ ഒരുങ്ങുന്ന കുട്ടികളെയും യുവജനങ്ങളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. അവരിലും അവരുടെ കുടുംബങ്ങളിലും യേശുവിന്‍റെ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്നും പാപ്പാ ആശംസിക്കുകയുണ്ടായി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2020, 16:00