പ്രത്യാശ സമാധാനശ്രമങ്ങള്‍ക്ക് അനിവാര്യം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ജനുവരി 9-Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനുമായി നയന്ത്രബന്ധമുള്ള 183 രാജ്യങ്ങളിലെയും അംബാസിഡര്‍മാരുമായി വത്തിക്കാനിലെ റേജിയ ഹാളില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
1. പ്രശ്നങ്ങളുണ്ടെങ്കിലും പ്രത്യാശ കൈവെടിയരുത്!
ലോകത്തെ ഇന്ന് അലട്ടുന്ന നിരവധി പ്രശ്നങ്ങള്‍ കണ്ടില്ലെന്നും നടിക്കാനാവില്ല. ഒപ്പം പുതിയ പ്രശ്നങ്ങള്‍ മാനവികതയുടെ ചക്രവാളത്തില്‍ പൊന്തിവരുന്നുമുണ്ട്. പാപ്പാ ചൂണ്ടിക്കാട്ടി അതിനാല്‍ പ്രത്യാശയോടെ ജീവിക്കണമെന്നും കാര്യങ്ങള്‍ കൈകാര്യചെയ്യണമെന്നും പ്രസ്താവിക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യബോധമുള്ളതായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആമുഖമായി പുതുവത്സരാരംഭത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയ വിവിധരാജ്യാക്കാരായ നയതന്ത്ര പ്രതിനിധികളോട് ആഹ്വാനംചെയ്തു.
2. ധൈര്യമുള്ള പ്രത്യാശ വേണം
പ്രശ്നങ്ങളെ എണ്ണിപ്പറയുവാനും പേരുപറഞ്ഞു ചൂണ്ടിക്കാണിക്കുവാനും സാധിക്കും. എന്നാല്‍ അവയെ നേരിടാനുള്ള ആത്മധൈര്യമാണ് ഇന്നിന്‍റെ ആവശ്യം. ഇന്ന് മാനവികതയെ ഭീതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്യുന്നത് വിനാശകരമായ ചെറുതും വലുതുമായ യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളുമാണ്. അവയില്‍ അധികവും ഏറ്റവും ബാധിക്കുന്നത് സമൂഹത്തിലെ പാവങ്ങളും വ്രണിതാക്കളുമായ മനുഷ്യരെയാണ്. ഈ പുതുവത്സരത്തിലും തീവ്രതയുള്ള പിരിമുറുക്കങ്ങളുടെയും അതിക്രമങ്ങളുടെയും വാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. നിഷേധാത്മകമായ ഈ സാഹചര്യങ്ങളുടെ വെളിച്ചത്തിലും നമുക്ക് പ്രത്യാശ കൈവെടിയാനാവില്ല. എന്നാല്‍ പ്രത്യാശ ധൈര്യം ആവശ്യപ്പെടുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ധൈര്യപൂര്‍വ്വം നാം ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ തിന്മകളെയും, യാതനകളെയും, മരണത്തെപ്പോലും പ്രത്യാശയോടെ അഭിമുഖീകരിക്കാന്‍ നമുക്ക് കരുത്തുണ്ട്.
3. പ്രതിബന്ധങ്ങളില്‍ മുന്നോട്ടു
നയിക്കേണ്ട പുണ്യമാണ് - പ്രത്യാശ
അതിനാല്‍ പ്രതിസന്ധികള്‍ ലോകത്ത് കുന്നുകൂടുമ്പോഴും നമ്മെ മുന്നോട്ടു നയിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യേണ്ട പുണ്യമാണ് പ്രത്യാശയെന്ന് ആമുഖത്തില്‍ത്തന്നെ പാപ്പാ വ്യക്തമാക്കി. ആഗോള കത്തോലിക്കാ സഭയുടെ ആത്മീയാചര്യന്‍ എന്ന നിലയില്‍ മാത്രമല്ല, വത്തിക്കാന്‍ രാഷ്ട്രത്തലവന്‍ എന്ന നിലയിലും ഏവര്‍ക്കും പുതുവത്സാരാശംസകള്‍ നേര്‍ന്ന പാപ്പാ ഫ്രാന്‍സിസ്, രാജാന്തര തലത്തിലുള്ള അടിയന്തിരമായ പ്രശ്നങ്ങള്‍, തന്‍റെ അപ്പോസ്തോലിക യാത്രകളുടെയും, മറ്റു വത്തിക്കാന്‍റെ നയതന്ത്രവിഭാഗങ്ങളുടെ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലും അറിഞ്ഞ കാര്യങ്ങള്‍, അവയ്ക്കുള്ള സമാധാനവഴികള്‍ എന്നിവ നയതന്ത്രപ്രതിനിധികളുമായി തുടര്‍ന്നു നടത്തിയ നീണ്ട പ്രഭാഷണത്തില്‍ ഒന്നൊന്നായി പങ്കുവച്ചു.
4. സമാധാനവും സമഗ്ര മാനവപുരോഗതിയും
വത്തിക്കാന്‍റെ അടിസ്ഥാന ലക്ഷ്യം
സമാധാനവും സമഗ്ര മാനവപുരോഗതിയും രാഷ്ട്രങ്ങളുമായുള്ള വത്തിക്കാന്‍റെ നയതന്ത്രബന്ധങ്ങളില്‍ പരമമായ ലക്ഷ്യങ്ങളാണ്. ഈ ലക്ഷ്യവുമായി വത്തിക്കാന്‍റെ നയതന്ത്രവിഭാഗം ആഗോളസഭാദ്ധ്യക്ഷനെ പ്രാദേശിക, ദേശീയ സഭകള്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നതുപോലെ നയതന്ത്രബന്ധമുള്ള എല്ലാ രാഷ്ട്രങ്ങളും സര്‍ക്കാരുകളുമായി ബന്ധപ്പെടാനും പരസ്പരം സമാധാനത്തില്‍ കൈകോര്‍ക്കാനും സഭ നിരന്തരമായി പരിശ്രമിക്കുമെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.
5. സംവാദത്തിന്‍റെ പാതയിലൂടെ പതറാതെ
ഈ രാഷ്ട്രീയ സാമൂഹിക ബന്ധത്തിലാണ് രാഷ്ട്രങ്ങളുമായി വത്തിക്കാന്‍ കാരാറുകളിലും ഉടമ്പടികളും ഏര്‍പ്പെടുന്നതും, അപ്പസ്തോലിക യാത്രകളിലൂടെ രാഷ്ട്രത്തലവന്മാരുമായി രാഷ്ട്രീയവും മതാന്മകവുമായ തലങ്ങളില്‍ സംവാദത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതയിലൂടെ ക്രിയാത്മകമായ ബന്ധം വളര്‍ത്താനും, ലോകത്ത് സമാധാനം നിലനിര്‍ത്താനും പരിശ്രമിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.
(പ്രഭാഷണത്തിലെ ആശയങ്ങള്‍ ഭാഗികം).
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: