മയക്കുമരുന്നു കൃഷി കാരണമാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
സിനഡിന്‍റെ ആറാം പൊതുസമ്മേളനം
മയക്കുമരുന്നു കച്ചവടം സൃഷ്ടിക്കുന്ന നാടകീയമായ പരിവര്‍ത്തനങ്ങളും പാരിസ്ഥിതികമായ മാനസാന്തരത്തിന്‍റെ ആവശ്യകതയെയും സംബന്ധിച്ചായിരുന്നു, സിനഡുസമ്മേളനത്തിന്‍റെ മൂന്നാംദിവസം - അവസാനത്തെയും ആറാമത്തെയും പൊതുസമ്മേളനം പ്രതിപാദിച്ചത്. ഒക്ടോബര്‍ 9-Ɔο തിയതി ബുധനാഴ്ച പ്രദേശിക സമയം വൈകുന്നേരം 4.30 മുതലാണ് ആറാമത്തെ പൊതുസമ്മേളനം വത്തിക്കാനിലെ സിനഡുഹാളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ചത്. രാത്രി 7.30-വരെ നീണ്ടുനിന്നു.
വര്‍ദ്ധിച്ച ‘കൊക്കെയിന്‍’ കൃഷി
ആമസോണ്‍ പ്രവിശ്യയില്‍ കൊക്കെയിന്‍ കൃഷി (Cocain cultivation) 12,000 ഹെക്ടറില്‍നിന്നും 23,000 ഹെക്ടറായി വര്‍ദ്ധിച്ചിരിക്കുന്നത് സമ്മേളനം നിരീക്ഷിച്ചു. അതുമായി ബന്ധപ്പെട്ടു ആമസോണ്‍ മഴക്കാടുകളില്‍ സംഭവിക്കുന്ന വനനശീകരണം, മരുവത്ക്കരണം, അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ എന്നിവ ഭീതിദമാണെന്നു സമ്മേളനം നിരീക്ഷിച്ചു.
മയക്കുമരുന്നു മാഫിയ സൃഷ്ടിക്കുന്ന
പാരിസ്ഥിതിക പ്രതിസന്ധികള്‍
കൊക്കെയിന്‍ കൃഷിയുടെ വികസനത്തിനായി നിര്‍മ്മിക്കുന്ന ജല-വൈദ്യുതി നിലയങ്ങള്‍ വരുത്തിവയ്ക്കുന്നത് ജൈവവൈവിധ്യങ്ങളുടെയും വനസമ്പത്തുക്കളുടെയും ഭീമമായ നശീകരണമാണ്. അതുപോലെ വനം വെട്ടിവെളിപ്പിക്കാനും, കാടുനശിപ്പിച്ച് കൊക്കെയിന്‍ കൃഷി ഇറക്കാനും, പോപ്പി മുതലായവ കൃഷ്ചെയ്യുന്നതിനുമായി സംഘടിത ശക്തികള്‍ സൃഷ്ടിക്കുന്ന കാട്ടുതീ സസ്യലതാദികളെ മാത്രമല്ല, ആമസോണിയയുടെ അത്യപൂര്‍വ്വമായ പക്ഷിമൃഗാദികളെയും കൊന്നൊടുക്കുന്നുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
അനിവാര്യമായ പാരിസ്ഥിതിക പരിവര്‍ത്തനം
അതിനാല്‍ “പാരിസ്ഥിതികമായ പരിവര്‍ത്തനം” (Ecological Conversion) ആമസോണിയന്‍ പ്രവിശ്യയുടെ അനിവാര്യതയാണെന്നും, യുഎന്നിനോടും, ഇതര രാജ്യാന്തര സംഘടനകളോടും കൈകോര്‍ത്ത് ആമസോണിന്‍റെ സമഗ്രപരിസ്ഥിതിക്കായി സഭ ഇറങ്ങിപ്പുറപ്പെടണമെന്നും സമ്മേളനം ശക്തമായി അഭ്യര്‍ത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: