വിദ്യഭ്യാസ രംഗത്ത് മാതാപിതാക്കള്‍ക്കുള്ള അവകാശം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിനുചിതമായ വിദ്യാലയം തിരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ക്കുള്ള സ്വാതന്ത്ര്യം രാഷ്ട്രം ആദരിക്കണമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ച്ബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്.
സ്വിറ്റ്സര്‍ലണ്ടിലെ ജനീവാ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ യോഗത്തില്‍ വിദ്യഭ്യാസത്തിനുള്ള അവകാശത്തെ അധികരിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബുധനാഴ്ച (26/06/2019) സംസാരിക്കുകയായിരുന്നു.
തങ്ങളുടെ മത-ധാര്‍മ്മികവിശ്വാസങ്ങള്‍ക്കനുസൃതമായ വിദ്യഭ്യാസം മക്കള്‍ക്ക് ലഭ്യമാക്കാനുള്ള മൗലികമായ അവകാശം മാതാപിതാക്കള്‍ക്കുണ്ടെന്നും വിദ്യഭ്യാസസ്ഥാപനങ്ങളുടെ നിയന്ത്രണം സ്വന്തമാക്കി വയ്ക്കാനുള്ള അവകാശം രാഷ്ട്രത്തിനില്ലെന്നും ആര്‍ച്ച്ബിഷപ്പ് യുര്‍ക്കൊവിച്ച് സമര്‍ത്ഥിച്ചു.
തങ്ങളുടെ ലക്ഷ്യപൂരണത്തിനും സമൂഹത്തിന്‍റെ നന്മയ്ക്കും സഹായകമാകുന്ന പരിശീലനം നേടുന്നതിനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അദ്ധ്യാപനം ഒരു തൊഴിലല്ല മറിച്ച് ഒരു ദൗത്യമാണ് എന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ആര്‍ച്ച്ബിഷപ്പ് യുര്‍ക്കൊവിച്ച് അനുസ്മരിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: