മാനവികതയും പരിസ്ഥിതിയും കൂട്ടിയിണക്കാം!
- ഫാദര്‍ വില്യം നെല്ലിക്കല്‍
ക്യൂബയുടെ പ്രേഷിതന്‍ ഹൊസെ മാര്‍ത്തിയുടെ പ്രസ്ഥാനം
യുനേസ്ക്കൊയുടെ (UNESCO) പിന്‍തുണയോടെ ജനുവരി 28-മുതല്‍ 31-വരെ തിയതികളില്‍ ഭൂമിയുടെ സന്തുലിതാവസ്ഥ (Equillibrium of the Earth) സംബന്ധിച്ച് ക്യൂബയിലെ ഹവാനയില്‍ സമ്മേളിച്ച 4-Ɔമത് രാജ്യാന്തര സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ക്യൂബയുടെ പ്രേഷിതനായ ഹൊസെ മാര്‍ത്തി പേരെസാണ് (1853-1895) മാനവികതയുടെയും ഭൂമിയുടെയും സന്തുലിതാവസ്ഥ സംബന്ധിച്ച ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.
കൈകോര്‍ത്തു നീങ്ങേണ്ട മനുഷ്യനും പ്രകൃതിയും
സാമൂഹിക ജീവിതപരിസ്ഥിതിയും, ഭൂമിയുടെ പാരിസ്ഥിതികതയും തമ്മിലുള്ള സന്തുലിതാവസ്ഥ പരസ്പര പൂരകങ്ങളാണെന്ന് സന്ദേശത്തിന് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് വിവരിച്ചു. മാനവിക സമചിത്തതയില്‍നിന്ന് പിറവികൊള്ളേണ്ടതാണ് പാരിസ്ഥിതിക സന്തുലിതാവസ്ഥയെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതിനാല്‍ ബഹുമുഖത്വം വളര്‍ത്തുന്ന ഇന്നിന്‍റെ മാനവിക സംസ്കാരത്തില്‍ വിവിധ മേഖലകളില്‍ പാരിസ്ഥിതികമായ വംശനാശം സംഭവിക്കുന്നുണ്ട്. അതിനാല്‍ സന്മനസ്സുകള്‍ കൈകോര്‍ത്ത് മനുഷ്യാന്തസ്സ് സംരക്ഷിക്കാനും, അതുവഴി ലോകത്ത് മാനവികതയുടെ സുസ്ഥിതി യാഥാര്‍ത്ഥ്യമാക്കാനും പരിശ്രമിക്കണമെന്ന്, “അങ്ങേയ്ക്കു സ്തുതി”യെന്ന ചാക്രികലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു (അങ്ങേയ്ക്കു സ്തുതി 65).
ഭൂമിയില്‍ അനിവാര്യമായ സന്തുലിതാവസ്ഥ
പരിസ്ഥിതിയും മാനവികതയും ഒന്നിച്ചാണ് മുന്നേറേണ്ടത്. രണ്ടിനും - മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥ സമഗ്രമായി നിലനിര്‍ത്താനാണ് നാം ആത്മാര്‍ത്ഥമായി പരിശ്രമിക്കേണ്ടതെന്ന് പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. ലോകത്ത് മനുഷ്യാന്തസ്സു സംരക്ഷിക്കപ്പെടാന്‍ പരിശ്രമിക്കുകയെന്നത്, വിശ്വാസബോധ്യങ്ങളില്‍ അനുദിനം ജീവിക്കുന്ന ആരുടെയും ഉത്തരവാദിത്ത്വമാണെന്ന് പാപ്പാ സന്ദേശത്തിലൂടെ അനസുമരിപ്പിച്ചു. മാനവികവും സാമൂഹികവുമായ മനുഷ്യന്‍റെ യാതനകള്‍ക്കു നേരെ കണ്ണടയ്ക്കാന്‍ ആകാത്തവര്‍ക്ക് പാരിസ്ഥിതികമായ പ്രതിന്ധികള്‍ക്കു നേരെയും കണ്ണടയ്ക്കാനാവുകയില്ല. അതിനാല്‍ കൂട്ടായ്മയുടെ സംസ്കാരത്തിനായി അനുദിനം മനുഷ്യമക്കള്‍ പരിശ്രമിക്കണമെന്നും പാപ്പാ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
അനാദിയായ ജീവന്‍റെ ദാരു
“ഭൂമുഖത്തെ മരങ്ങളും, മനുഷ്യരും സകലതും സ്നേഹത്തിന്‍റെയും ജീവന്‍റെയും ദാരുവായ ദൈവത്തില്‍ അവസാനം ചെന്നുചേരുകയും ലയിക്കുകയും ചെയ്യുമെന്നും, അതിനാല്‍ അവിടുത്തെ നാമത്തില്‍ മനുഷ്യര്‍ കൂട്ടായ്മയില്‍ ജീവിക്കാന്‍ പരിശ്രമിക്കണ”മെന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ഹൊസ്സെ മാര്‍ത്തിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: