പെസഹാവ്യാഴദിനത്തിൽ ജയിലിൽ സന്ദർശനം നടത്തി ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
തൻറെ പത്രോസിനടുത്ത ശുശ്രൂഷാവേളയിൽ വിവിധ ജയിലുകളിൽ പെസഹാവ്യാഴ ദിന ശുശ്രൂഷകൾ നടത്തിയിരുന്ന ഫ്രാൻസിസ് പാപ്പാ, തന്റെ രോഗത്തിന്റെ അസ്വസ്ഥതകൾക്ക് നടുവിൽ ഇത്തവണയും റോമിലെ റെജീന ചേലി കാരാഗൃഗത്തിൽ ഹ്രസ്വസന്ദർശനം നടത്തി. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഏകദേശം എഴുപതോളം തടവുകാരുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഏപ്രിൽ മാസം പതിനേഴാം തീയതി പ്രാദേശികസമയം ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ ജയിലിൽ എത്തിയ പാപ്പായെ ജയിലിന്റെ ഡയറക്ടർ ക്ലൗദിയ ക്ലെമെന്തിയും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഇത്തവണയും ജയിലിൽ സന്ദർശനം നടത്തുവാനും, തടവുകാരെ കാണുവാനും ഫ്രാൻസിസ് പാപ്പാ കാണിച്ച വലിയ മനസിന് നന്ദി പറഞ്ഞുകൊണ്ട് ഡയറക്ടർ സ്വാഗതം ആശംസിച്ചു. തുടർന്ന്, പാപ്പാ ഹ്രസ്വമായ ഒരു സന്ദേശം നൽകി. "പെസഹാവ്യാഴാഴ്ച യേശു പാദങ്ങൾ കഴുകിയതുപോലെ, എല്ലാ വർഷങ്ങളിലും ജയിലിൽ കടന്നുവന്നുകൊണ്ട് ആ ശുശ്രൂഷ നിർവ്വഹിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഈ വർഷം എനിക്ക് അതിനു സാധിക്കുകയില്ല. എങ്കിലും നിങ്ങളുടെ അടുത്ത് ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും എനിക്കതിനു സാധിക്കുകയും ചെയ്യുന്നു. നിങ്ങൾക്കുവേണ്ടിയും, നിങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു."
ഒരു നിമിഷത്തെ പ്രാർത്ഥനയുടെ അവസാനം, തടവുകാർ ഓരോരുത്തരെയും തന്റെ അരികിൽ നിർത്തിക്കൊണ്ട് വ്യക്തിപരമായി അഭിവാദ്യം ചെയ്തു. തുടർന്ന് 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന കർത്തൃപ്രാർത്ഥന എല്ലാവരും ഒരുമിച്ചുചേർന്നു ചൊല്ലുകയും, പരിശുദ്ധ പിതാവ് തന്റെ ആശീർവാദം നൽകുകയും ചെയ്തു. ഏകദേശം മുപ്പതു മിനിറ്റുകൾ നീണ്ട കൂടിക്കാഴ്ച്ചയ്ക്കൊടുവിൽ പാപ്പാ തിരികെ വത്തിക്കാനിലേക്ക് മടങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: