തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (ANSA)

വിശുദ്ധനാടിനെയും ഉക്രൈനെയും അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ

ഏപ്രിൽ പതിനേഴ് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചസമ്മേളനത്തിൽ, ഇസ്രയേലിലും, പാലസ്തീനായിലും, ഉക്രൈനിലും നടന്നുവരുന്ന സംഘർഷങ്ങളുടെയും യുദ്ധത്തിന്റെയും ഇരകളായവരെ ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. തടവിലാക്കപ്പെട്ടവർ സ്വാതന്ത്രരാക്കപ്പെടട്ടെയെന്ന് പാപ്പാ ആശംസിച്ചു. തടവിൽ മർദ്ദനമനുഭവിക്കുന്നവരെ പരാമർശിച്ച പാപ്പാ, യുദ്ധത്തടവുകാരെ അന്യായമായി പീഡിപ്പിക്കുന്നത് മാനവികതയ്‌ക്കെതിരാണെന്ന് പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധനാട്ടിൽ നടക്കുന്ന സംഘർഷങ്ങളെയും ഉക്രൈനിൽ തുടരുന്ന യുദ്ധത്തെയും വീണ്ടും അപലപിച്ച് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ പതിനേഴ് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതു കൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം ആളുകളെ ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്യവെ, യുദ്ധത്തിന്റെ ഇരകളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

വിശുദ്ധ നാട്, പാലസ്തീന, ഇസ്രായേൽ, ഉക്രൈൻ എന്നീയിടങ്ങളിൽ യുദ്ധങ്ങളും സംഘർഷങ്ങളും മൂലം സാധാരണ ജനം അനുഭവിക്കുന്ന പീഡനങ്ങൾ അനുസ്മരിച്ച പാപ്പാ, യുദ്ധത്തടവുകാരായി കഴിയുന്ന ആളുകളുടെ കാര്യം പ്രത്യേകമായി എടുത്തുപറഞ്ഞു. തടവുകാരായി കഴിയുന്നവരെ മോചിപ്പിക്കാൻ ബന്ധപ്പെട്ടവരുടെ മനസ്സുകളെ ദൈവം മനസാന്തരപ്പെടുത്തട്ടെയെന്ന് പാപ്പാ ആശംസിച്ചു.

യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ആളുകൾ നേരിടേണ്ടിവരുന്ന കഠിനമായ പീഡനങ്ങളും മർദ്ധനനവും മാനുഷികതയ്‌ക്കെതിരാണെന്ന് പാപ്പാ പ്രസ്താവിച്ചു. തടവുകാരായി പിടിക്കപ്പെട്ട മനുഷ്യരുടെ അന്തസ്സിന് മുറിവേൽക്കുന്ന പ്രവർത്തനമാണ് അവരെൽക്കേണ്ടിവരുന്ന പലവിധ പീഡനങ്ങളുമെന്ന് പാപ്പാ വിശദീകരിച്ചു.

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെയും, പാലസ്തീന-ഇസ്രായേൽ സംഘർഷത്തിന്റെയും പശ്ചാത്തലത്തിൽ, ഇരകളാകേണ്ടിവന്ന ആയിരക്കണക്കിന് ആളുകളുടെ സംരക്ഷണത്തിനായും, യുദ്ധം അവസാനിക്കുന്നതിനായും, മുൻ ആഴ്ചകളിൽ നടത്തിയിരുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനങ്ങളിലും, ത്രികാലജപപ്രാർത്ഥനാവേളകളിലും പാപ്പാ അഭ്യർത്ഥന നടത്തിയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2024, 16:11