തിരയുക

ഫ്രാൻസിസ് പാപ്പാ വിശുദ്ധ നാട് സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് പാപ്പാ വിശുദ്ധ നാട് സന്ദർശിച്ചപ്പോൾ  

വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ കത്തയച്ചു

യുദ്ധത്തിന്റെ ഭീകരത ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ പിതാവിനടുത്ത വാത്സല്യത്തോടെ കത്തയയ്ക്കുകയും, അതിൽ തന്റെ പ്രാർത്ഥനയും, സാമീപ്യവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന വിശുദ്ധ നാട്ടിലെ വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ പിതാവിനടുത്ത വാത്സല്യത്തോടെ കത്തയയ്ക്കുകയും, അതിൽ തന്റെ പ്രാർത്ഥനയും, സാമീപ്യവും വാഗ്ദാനം ചെയ്യുകയും ചെയ്തു. യേശുവിന്റെ പീഡാനുഭവവും, മരണവും, ഉത്ഥാനവും ധ്യാനിക്കുന്ന ഈ ദിവസങ്ങളിൽ നിങ്ങളെ ഓരോരുത്തരെയും എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ എഴുത്ത് ആരംഭിക്കുന്നത്.

തുടർന്ന് വിശുദ്ധനാടിനു , യേശുവിന്റെ ജീവിതവുമായുള്ള ബന്ധവും എന്നാൽ ഇന്ന് ആ ജനത അനുഭവിക്കുന്ന ക്രൂരതകളും പാപ്പാ അടിവരയിട്ടു. ഈ പെസഹാരഹസ്യങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ജനതയെന്ന നിലയിലും ജീവിക്കുവാനുള്ള ഭൂമി നിഷേധിക്കപ്പെടുന്നത് ഏറെ വിഷമകരമാണെന്നും, എന്നാൽ ആ സാഹചര്യത്തിലും വിശ്വാസികൾ നൽകുന്ന വിശ്വാസ സാക്ഷ്യത്തിനും, പ്രത്യാശയ്ക്കും താൻ നന്ദി പറയുന്നതായും പാപ്പാ അടിവരയിട്ടു.

ഒരു അപ്പനെന്ന നിലയിൽ മക്കളുടെ വേദനകൾ താൻ അറിയുന്നുവെന്നും, തന്റെ വാത്സല്യം ഒരുക്കലും കുറയുകയില്ലെന്നും പാപ്പാ പറഞ്ഞു.കർത്താവായ യേശു നല്ല സമരിയാക്കാരനെപോലെ നിങ്ങളുടെ സമീപത്തുവരട്ടെയെന്നും, നിങ്ങളുടെ ശരീരത്തിന്റെയും ആത്മാവിന്റെയും മുറിവുകളിൽ ആശ്വാസത്തിന്റെ എണ്ണയും പ്രത്യാശയുടെ വീഞ്ഞും ഒഴിച്ചുകൊണ്ട്  നിങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

പത്തുവർഷങ്ങൾക്കു മുൻപ് വിശുദ്ധ നാട്ടിലേക്ക് താൻ  നടത്തിയ തീർത്ഥാടനവും പാപ്പാ അനുസ്മരിച്ചു. സമാധാനത്തിലേക്കുള്ള നിർണ്ണായകമായ നടപടികളൊന്നും സ്വീകരിക്കാതെ, മനുഷ്യരാശിയുടെ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിൽ കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത് ഗുരുതരമായതും നിരന്തരവുമായ ഒരു അപകടം സൃഷ്ടിക്കുമെന്നും പാപ്പാ അടിവരയിട്ടു.

 എന്നാൽ ഉത്ഥിതനായ ക്രിസ്തു, നമ്മെ ശക്തിപ്പെടുത്തുമെന്നും പാപ്പാ പറഞ്ഞു. നിങ്ങൾ ആരും തനിച്ചല്ലയെന്നും,  എല്ലാവരുടെയും സമാധാനത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ ഉറപ്പുകൊടുത്തു. സാഹോദര്യത്തിന്റെ ആലിംഗനം നിങ്ങളുമായി പങ്കുവയ്ക്കുവാൻ, തീർത്ഥാടകരായി നിങ്ങളുടെ ഇടയിലേക്ക് മടങ്ങുവാൻ എത്രയും വേഗം സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2024, 14:30