തിരയുക

വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിന് ശേഷമുള്ള ഡിക്കാസ്റ്ററി അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയിൽ പാപ്പാ. വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിന് ശേഷമുള്ള ഡിക്കാസ്റ്ററി അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയിൽ പാപ്പാ.  (Vatican Media)

കൂദാശ, അന്തസ്സ്, വിശ്വാസം എന്നിവയുടെ പ്രാധാന്യം ഉയർത്തികാട്ടി ഫ്രാ൯സിസ് പാപ്പാ

വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിന് ശേഷം ഡിക്കാസ്റ്ററി അംഗങ്ങളുമായി ജനുവരി 26ആം തിയതി വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ നൽകിയ പ്രഭാഷണത്തിലാണ് പാപ്പാ കൂദാശ, അന്തസ്സ്, വിശ്വാസം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചത്.

സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

വിശ്വാസത്തെക്കുറിച്ചും ധാർമ്മീകതയെക്കുറിച്ചുമുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ വിശ്വാസ പാരമ്പര്യത്തിലും അതേ സമയം പുതുതായി ഉയർന്നു വരുന്ന ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ആഴമാർന്ന ബുദ്ധിയോടെ അന്വേഷണങ്ങൾ നടത്തി, പാപ്പായെയും മെത്രാന്മാരെയും ലോകം മുഴുവൻ സുവിശേഷം പ്രഘോഷിക്കാൻ സഹായിക്കുക. ഇതാണ് വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ ഉത്തരവാദിത്വം എന്ന് അപ്പോസ്തോലിക ഭരണഘടന പ്രെദിക്കാത്തെ ഇവാഞ്ചലിയൂം ഉദ്ധരിച്ചു കൊണ്ട് പാപ്പാ പ്രഭാഷണം ആരംഭിച്ചു.

ഈ ലക്ഷ്യം നേടാനാണ് 2022 ഫെബ്രുവരി 11ന് ഫീദേം സെർവാരെ എന്ന മോത്തു പ്രോപ്രിയോ വഴി ഡിക്കാസ്റ്ററിക്കുള്ളിൽ പ്രമാണങ്ങൾക്കും അച്ചടക്കങ്ങൾക്കുമായി രണ്ടു വിഭാഗങ്ങൾ സൃഷ്ടിച്ചതെന്ന് പാപ്പാ വിവരിച്ചു. ഈ രണ്ടു വിഭാഗങ്ങളിലും വിദഗ്ദ്ധരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ഡിക്കാസ്റ്ററിയുടെ തലവനോടു താൻ ആവശ്യപ്പെട്ടിരുന്നു എന്നും പാപ്പാ പറഞ്ഞു.

നമ്മുടെ കാലം അടയാളപ്പെടുത്തുന്ന കാലഘട്ട മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസത്തിന്റെ ബൗദ്ധികമായ തലങ്ങളിൽ പ്രവർത്തിക്കുന്ന ഡിക്കാസ്റ്ററിക്ക് കൂദാശകൾ, അന്തസ്സ്, വിശ്വാസം എന്നീ മൂന്ന് പദങ്ങൾ സഹായകമാകുമെന്ന് പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ അവയെ വിശദീകരിച്ചു.

കൂദാശകൾ

സഭയുടെ ജീവിതം പുഷ്ടിപ്പെടുത്തുകയും വളർത്തുകയും ചെയ്യുന്നത് കൂദാശകളിലൂടെയാണ്. അതിനാൽ കൂദാശകൾ പരികർമ്മം ചെയ്യുന്നവർക്ക് അവ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. കൂദാശകൾ നൽകുന്ന കൃപയുടെ നിധിയെ കുറിച്ച് വിശ്വാസികൾക്ക് അവർ വെളിപ്പെടുത്തുകയും ചെയ്യണമെന്ന് പാപ്പാ പറഞ്ഞു. കൂദാശകൾ വഴി വിശ്വാസികൾ പ്രവചനങ്ങൾക്കും സാക്ഷ്യത്തിനും കഴിവുള്ളവരായി മാറുന്നു. പ്രത്യേകിച്ച് നമ്മുടെ കാലഘട്ടത്തിൽ നവജീവന്റെയും സ്നേഹത്തിന്റെയും പ്രവാചകരെയും സാക്ഷികളെയും ആവശ്യമുണ്ടെന്നതിനാൽ രക്ഷാകരമായ ശക്തി പ്രദാനം ചെയ്യുന്ന കൂദാശകളെ സ്നേഹിക്കുകയും സ്നേഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അന്തസ്സ്

എല്ലാ സാഹചര്യങ്ങൾക്കുമതീതമായി മനുഷ്യ വ്യക്തിയുടെ പ്രാമുഖ്യത്തിലും അവന്റെ അന്തസ്സിന്റെ സംരക്ഷണത്തിലും ക്രൈസ്തവരെന്ന നിലയിൽ നിർബ്ബന്ധം പിടിക്കണമെന്ന് ലവ്ദാത്തെ ദേവൂം എന്ന അപ്പോസ്തോലിക പ്രബോധനം ഉദ്ധരിച്ചു കൊണ്ട് പരിശുദ്ധ പിതാവറിയിച്ചു. വിശ്വാസ പ്രബോധനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പ്രമാണത്തിൽ സഭയെന്ന നിലയിൽ തഴയപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും വാക്കുകളിൽ ഒതുക്കി നിറുത്താതെ സാഹോദര്യത്തിന്റെയും സാമൂഹിക സൗഹൃദത്തിന്റെയും ഒരു പുതുസ്വപ്നം സാക്ഷാൽക്കരിക്കാനായി പ്രവർത്തിക്കാൻ കഴിയുന്നവരാകട്ടെ എന്നും ഫ്രത്തേലി തൂത്തി ഉദ്ധരിച്ചു പാപ്പാ അവരെ ആഹ്വാനം ചെയ്തു.

വിശ്വാസം

ഇവഞ്ചേലി ഗൗദിയും എന്ന അപ്പോസ്തോലിക പ്രബോധനത്തിന്റെ പത്താമത് വർഷവും അടുത്തു വരുന്ന ജൂബിലി വർഷവും ഓർമ്മിപ്പിച്ചു കൊണ്ട് വിശാലമായ ലോകത്തിൽ വിശ്വാസം ജീവിക്കാൻ കഴിയാത്തവസ്ഥയും, അതിന്റെ നിഷേധവും, അത് പരിഹസിക്കപ്പെടുന്നതും കാണുന്നതിൽ നിന്ന് ഒളിച്ചോടാൻ കഴിയുകയില്ല എന്ന് ബനഡിക്ട് പതിനാറാമൻ പാപ്പയുടെ മോത്തു പ്രോപ്രിയോ പോർത്താ ഫീദെയി കടമെടുത്ത ഫ്രാൻസിസ് പാപ്പാ ഇന്നത്തെ ലോകത്തിൽ പ്രത്യേകിച്ച് യുവതലമുറകളോടു വിശ്വാസം പ്രലോഷിക്കേണ്ടതിന്റെയും, സഭാ സംവിധാനങ്ങളുടെയും അജപാലകരുടേയും പ്രേഷിതമാനസാന്തരത്തിന്റെയും ആവശ്യകതയും ഉയർത്തിക്കാട്ടി. കൂടാതെ, പുതിയ നഗര സംസ്കാരങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും, സഭയുടെ സുവിശേഷ പ്രഘോഷണത്തിന്റെ കേന്ദ്ര സ്വഭാവവും പാപ്പാ എടുത്തു പറഞ്ഞു. വിചിന്തനവും വിവേചനവും വഴി മുഴുവൻ സമൂഹവും ഒരു അജപാലക മാനസാന്തരവും സവിശേഷ പ്രഘോഷണ പ്രേഷിതത്വവും വഴി സിനഡൽ രീതി സ്വീകരിക്കാൻ ഡിക്കാസ്റ്ററിയുടെ സഹായം വിശ്വാസ സംരക്ഷണത്തിന് ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു സുവിശേഷവൽക്കരണത്തിൽ ഫിദൂച്ചാ സൂപ്ലിക്കൻസി ന്റെ പ്രാധാന്യം അടിവരയിട്ട പാപ്പാ അജപാലന ആശീർവ്വാദം കർത്താവിന്റെയും സഭയുടെയും സാമിപ്യം വിശ്വാസ പ്രയാണത്തിൽ മുന്നോട്ടു പോകാൻ സഹായം തേടുന്ന വിവിധ സാഹചര്യങ്ങളിലുള്ള വ്യക്തികൾക്കു വേണ്ടിയാണ് എന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞു. രണ്ടു കാര്യങ്ങൾ വീണ്ടും പാപ്പാ വ്യക്തമാക്കി. ആരാധനക്രമത്തിനു വെളിയിൽ നൽകുന്ന ഈ ആശീർവ്വാദങ്ങൾ സ്വീകരിക്കാൻ ധാർമ്മികമായ പരിപൂർണ്ണത ആവശ്യമില്ല; വ്യക്തികൾ ഒരുമിച്ചു സ്വമേധയാ ആശീർവ്വാദം ആവശ്യപ്പെട്ട് സമീപിക്കുമ്പോൾ അനുഗ്രഹിക്കുന്നത് അവരുടെ ബന്ധത്തെയല്ല മറിച്ച് വ്യക്തികളെ മാത്രമാണ്. പാപ്പാ വ്യക്തമാക്കി. അവരുടെ സേവനത്തിന് നന്ദി പറഞ്ഞുകൊണ്ടും കർത്താവിന്റെ സഹായത്താൽ  മുന്നോട്ടു പോകാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടുമാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2024, 19:50