തിരയുക

ആക്വാവീവാ ദെല്ലെ ഫോന്തിയിലെ ഫ്രാൻചെസ്കോ മിയൂള്ളി ആതുരാലയത്തിലെ തൊഴിലാളി സമൂഹവുമായി ഫ്രാൻസിസ് പാപ്പാ ആക്വാവീവാ ദെല്ലെ ഫോന്തിയിലെ ഫ്രാൻചെസ്കോ മിയൂള്ളി ആതുരാലയത്തിലെ തൊഴിലാളി സമൂഹവുമായി ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

പാപ്പാ: ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾ മനുഷ്യ വ്യക്തി കേന്ദ്രീകൃതമായിരിക്കണം

ആക്വാവീവാ ദെല്ലെ ഫോന്തിയിലെ ഫ്രാൻചെസ്കോ മിയൂള്ളി ആതുരാലയത്തിലെ തൊഴിലാളി സമൂഹവുമായി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ ഡിസംബർ പതിനെട്ടിന് കൂടിക്കാഴ്ച നടത്തിയപ്പോൾ നൽകിയ സന്ദേശത്തിൽ പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഫ്രാൻചെസ്കോ മിയൂള്ളി ആതുരാലയത്തിലെ ജീവനകാരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞു കൊണ്ട്, തൊഴിൽ നൈപുണ്യത്തിൽ ക്രൈസ്തവ പ്രചോദനവും, ചികിൽസയിലും സാങ്കേതികതയിലുമുള്ള നവീകരണവും ഒരുമിക്കുന്ന ഒരിടത്തിൽ സഭാ സ്ഥാനമെന്ന നിലയിൽ അവരുടെ ഉത്തരവാദിത്വം വളരെ വിപുലമാണെന്ന് അവരെ അറിയിച്ചു.

അവരുടെ പ്രവർത്തനങ്ങൾ മനുഷ്യ വ്യക്തി കേന്ദ്രീകൃതമായിരിക്കണം എന്നും, ശാസ്ത്രീയമായ ഗവേഷണങ്ങളെ  സ്വാഗതം ചെയ്യുന്നതുമായിരിക്കണം എന്ന രണ്ടു കാര്യങ്ങളാണ് പാപ്പാ അവർക്കു നൽകിയ പ്രഭാഷണത്തിൽ അടിവരയിട്ടത്. ഒമ്പത് നൂറ്റാണ്ടുകൾക്കു മുമ്പ് “ ദരിദ്ര രോഗികൾക്കായുള്ള ആതുരാലയം “ആയി “സ്ഥാപിതമായ പുരാതനമായ ഈ സ്ഥാപനം ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായം ലഭ്യമാകുന്ന സുരക്ഷിതമായ ഒരഭയ സ്ഥാനമാണ്. അവർക്കു  മുന്നേ അതു ചെയ്തു പോന്നവരോടുള്ള വിശ്വസ്തത കാത്തു കൊണ്ട് ദരിദ്രരായ രോഗികളെ കേന്ദ്രീകരിച്ചു കൊണ്ട് അവർ നടത്തുന്ന സേവനത്തെ, “എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌” (മത്തായി 25 : 40) എന്ന വചനം ഉദ്ധരിച്ചു കൊണ്ട് പാപ്പാ ശ്ലാഘിച്ചു. ഈ വിശ്വസ്തത അവരെ രോഗികൾക്ക് പരിപൂർണ്ണമായ ഒരു ശുശ്രൂഷ പ്രദാനം ചെയ്യുന്നതിനുള്ള പരിവർത്തനാത്മകവും വളർച്ച തുടരുന്നതുമായ ഒരു യഥാർത്ഥ്യമാക്കിയെന്ന് അവരുടെ തുടർച്ചയായുള്ള നവീകരണ പ്രക്രിയകൾ എടുത്തു പറഞ്ഞു കൊണ്ട് പാപ്പാ പറഞ്ഞു. അറുന്നൂറ് രോഗികൾക്ക് കിടക്കാൻ സൗകര്യം നൽകുന്ന ആശുപത്രിയുടെ  പുതിയ വിഭാഗവും, ആയിരത്തോളം വരുന്ന ജീവനക്കാരും, പുതിയ ശസ്ത്രക്രിയ വിഭാഗവും രൂപതാകാരിത്താസുമായി ചേർന്ന് നടത്തുന്ന കുടിയേറ്റക്കാർക്കായുള്ള ആതുരാലയവും അവർ നടത്തുന്ന സേവനത്തിലുള്ള അവരുടെ ആത്മീയതയുടെ സാക്ഷ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

ശാസ്ത്രീയമായ ഗവേഷണങ്ങളുടെ പരിപോഷണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവർ വിവിധ കലാലയങ്ങളുമായി നടത്തുന്ന സഹകരണത്തെയും പാപ്പാ പ്രോൽസാഹാപ്പിച്ചു.“മിയൂള്ളി”മെഡിസിനിലും, ശസ്ത്രക്രിയയിലും മാസ്റ്റേഴ്സ് ഡിഗ്രി പ്രദാനം ചെയ്യാൻ കഴിവുള്ള ഒരു മെഡിക്കൽ കോളേജായി രണ്ടു വർഷം മുമ്പ് മാറിയതിനെക്കുറിച്ച് പാപ്പാ പറഞ്ഞു. അവ ഒരു വലിയ മൂല്യമായി കണക്കാക്കുന്നു എന്നും പാപ്പാ കൂട്ടിച്ചേർത്തു. അത് പ്രാദേശികമായ ബുദ്ധി ശ്രോതസ്സുകൾ മറ്റിടങ്ങളിലേക്ക് മാറിപ്പോകാതിരിക്കാനുള്ള വഴി തെളിക്കുമെന്നും അങ്ങനെ ഉന്നതമായ പ്രവൃത്തി നൈപുണ്യം ഇറ്റലിയിൽ വന്ന് പ്രവർത്തിക്കാനിടയാക്കുമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. അങ്ങനെ ഫ്രാൻചെസ്കോ മിയൂളളി ആതുരാലയം രോഗികൾക്കും സമൂഹത്തിനും ഉൽകൃഷ്ടമായ വ്യക്തികേന്ദ്രീകൃതമായ സേവനം നൽകാൻ ഉപകാരപ്രദമാകുമെന്നും പാപ്പാ അടിവരയിട്ടു. അവർക്ക് പിറവിത്തിരുന്നാളിന്റെ ആശംസകൾ നേർന്ന്  തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടു അവരെ ആശീർവദിച്ച ശേഷമാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2023, 15:04