പാപ്പയ്ക്ക് പനിയില്ല; ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളില്ല
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
പാപ്പായുടെ ജെമെല്ലി ആശുപത്രി സന്ദർശനത്തെയും പരിശോധനയിലെ നെഗറ്റീവ് ഫലങ്ങളും സ്ഥിരീകരിക്കുന്ന പ്രസ്താവന പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയം ശനിയാഴ്ച പുറത്തിറക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ സാധ്യത മനസ്സിലാക്കാ൯ പാപ്പാ റോമിലെ തിബെരിയൻ ഐലന്റിലുള്ള ജെമെല്ലി ആശുപത്രിയിൽ ഉച്ചയ്ക്ക് സിടി സ്കാനിന് വിധേയനായെന്നും പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്ന് സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
പാപ്പായെ വിധേയമാക്കിയ സ്കാൻ പരിശോധനയുടെ റിപ്പോർട്ടിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇല്ലെന്ന് തെളിഞ്ഞെന്നും എന്നാൽ ശ്വാസംമുട്ടൽ ഉളവാക്കുന്ന ഒരു വീക്കം അവിടെയുണ്ടെന്നും കൂടുതൽ ഫലപ്രദമാക്കാൻ ആന്റിബയോട്ടിക്ക് നൽകാനായി ഞരമ്പിലൂടെ ഒരു സൂചി കുഴൽ കടത്തി എന്നും ഇന്ന് പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് മത്തെയോ ബ്രൂണി അറിയിച്ചു. പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല എന്നും അത് നല്ല രീതിയിൽ തുടരുന്നെന്നും പനി മാറി, ശ്വാസതടസ്സം സുഖമായി വരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗഖ്യം പ്രാപിക്കൽ എളുപ്പമാക്കാൻ ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പ്രധാനപ്പെട്ട ചില ജോലികൾ മാറ്റി വക്കേണ്ടി വന്നു. ഇപ്പോഴത്തെ ആരോഗ്യവസ്ഥയ്ക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ വരുത്ത കാര്യങ്ങൾ നിലനിർത്തുകയും ചെയ്തു, അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച കൂടികാഴ്ചകൾ റദ്ദാക്കിക്കൊണ്ട് ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ അപകടസാധ്യത വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പരിശോധനാ ഫലങ്ങൾ ആശങ്കയ്ക്ക് വകയില്ലെന്ന് വത്തിക്കാ൯ വെളിപ്പെടുത്തി. ഞായറാഴ്ച നടന്ന ത്രികാല പ്രാർത്ഥനയിക്കിടെ, ജനക്കൂട്ടത്തെ നേരിട്ട് അഭിസംബോധന ചെയ്യാൻ കഴിയാത്ത ഫ്രാൻസിസ് പാപ്പാ പേപ്പൽ വസതിയായ സാന്താ മാർത്തയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് പരിപാടിയിൽ പങ്കെടുത്തത്. ശ്വാസകോശത്തിലെ വീക്കത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയ പാപ്പാ, പങ്കെടുത്തവരുടെ സാന്നിധ്യത്തിന് നന്ദി പ്രകടിപ്പിക്കുകയും തയ്യാറാക്കിയ സന്ദേശം വായിക്കാൻ മോൺ. പൗലോ ബ്രൈദയെ ചുമതലപ്പെടുത്തുകയും ചെയ്തു. പൂർണ്ണ ആരോഗ്യത്തിലേക്ക് പാപ്പാ വേഗത്തിൽ മടങ്ങിവരുന്നതിനായി വിശ്വാസികൾ പ്രാർത്ഥനകളും ആശംസകളും അയയ്ക്കുന്നത് തുടരുന്നു.
21-ആം വയസ്സിൽ ശ്വാസകോശാവരണരോഗം (Pleurisy) ബാധിച്ച ഫ്രാൻസിസ് പാപ്പായുടെ ശ്വാസകോശത്തെ പൊതിയൂന്ന കോശങ്ങൾക്കുണ്ടായ വീക്കം പരിഹരിക്കുന്നതിന് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയ വഴി നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും, നിലവിലെ ഫ്ലൂ പോലുള്ള ലക്ഷണങ്ങളുമായി സമീപകാലങ്ങളിൽ നടത്തിയ പരിശോധനകളിൽ ശ്വാസകോശവുമായി ബന്ധപ്പെട്ട പുതിയ ആശങ്കകളൊന്നും സൂചിപ്പിക്കുന്നില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: