തിരയുക

ഓൺലൈൻ വീഡിയോ സംവാദത്തിൽ ഫ്രാൻസിസ് പാപ്പായോടൊപ്പം വിദ്യാർത്ഥികളും ഓൺലൈൻ വീഡിയോ സംവാദത്തിൽ ഫ്രാൻസിസ് പാപ്പായോടൊപ്പം വിദ്യാർത്ഥികളും  

പ്രത്യയ ശാസ്ത്രങ്ങൾ മറികടന്നു ഐക്യത്തിന്റെ സാക്ഷികളാവുക : ഫ്രാൻസിസ് പാപ്പാ

ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കത്തോലിക്കാ സർവകലാശാലകളിലെ പന്ത്രണ്ട് വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പാ ഓൺലൈൻ സംവാദം നടത്തി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ലാറ്റിൻ അമേരിക്കയ്‌ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെയും ചിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ “ബിൽഡിംഗ് ബ്രിഡ്ജസ്” (Building Bridges) സംരംഭത്തിലൂടെ ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും കത്തോലിക്കാ സർവകലാശാലകളിലെ പന്ത്രണ്ട് വിദ്യാർത്ഥികളുമായി ഫ്രാൻസിസ് പാപ്പാ ഓൺലൈൻ സംവാദം നടത്തി.

മതസ്വാതന്ത്ര്യവും, ജീവിതസാക്ഷ്യവും,ഭീഷണിപ്പെടുത്തലുകളും,യുവാക്കളുടെ ആത്മഹത്യയും, സോഷ്യൽ നെറ്റ്‌വർക്കുകളും, മാധ്യമ സാക്ഷരതയുമെല്ലാം ചർച്ചാവിഷയമാക്കിക്കൊണ്ട് ഏഷ്യയിൽ എപ്രകാരം മികച്ച ഒരു കൂട്ടായ്മയിൽ അധിഷ്ഠിതമായ ഒരു സിനഡൽ സഭ രൂപപ്പെടുത്താമെന്ന് പാപ്പാ സംസാരിച്ചു.

ഇന്ത്യയിലെ ഡൽഹിയിൽ നിന്നുള്ള ഫ്ലോറിന, നേപ്പാളിൽ നിന്നുള്ള നൈറ, പാക്കിസ്ഥാനിൽ നിന്നുള്ള ഷെറിൽ, ക്രിസ്ത്യാനികൾ ന്യൂനപക്ഷമായ ദക്ഷിണേഷ്യയിലെ മൂന്ന് കാത്തലിക് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ വിഭാഗീയവും ചിലപ്പോൾ മതമൗലികവാദികളുമായ സമൂഹങ്ങളുടെ വിവേചനത്തെയും മുൻവിധികളെയും പീഡനങ്ങളെയും കുറിച്ച് ഫ്രാൻസിസ് പാപ്പായോട് സംസാരിച്ചു.

ഒരു നല്ല ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്നം, അവരുടെ വിശ്വാസം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമില്ലാത്തതിന്റെ ബുദ്ധിമുട്ടും നിരാശയും കാരണം മങ്ങിപ്പോകുമോ എന്ന ഭയവും പാപ്പായോട് പങ്കുവെച്ചു.

2022 ഫെബ്രുവരിയിൽ അമേരിക്കയ്ക്കും കഴിഞ്ഞ വർഷം നവംബറിൽ ആഫ്രിക്കയ്ക്കും ശേഷം, 2023 ലേ പ്രത്യാശയുടെ സിനഡിന്റെ മുൻപായി നടത്തപ്പെട്ട ദക്ഷിണേഷ്യയിലെ യുവജനങ്ങളുമായുള്ള പാപ്പായുടെ ഈ വെർച്വൽ സമ്മേളനം സഭയിൽ യുവജനങ്ങൾക്കുള്ള പ്രാധാന്യം വെളിവാക്കുന്നതാണ്.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ക്രൈസ്തവസാക്ഷ്യം തന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നുവെന്നും, ഈ രാജ്യങ്ങളുടെ രക്തസാക്ഷികളുടെ സ്മരണകൾ തന്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടെന്നും പാപ്പാ സ്പാനിഷ് ഭാഷയിൽ എടുത്തുപറഞ്ഞു. 

സാമൂഹിക മൂല്യങ്ങളെ ആശയങ്ങളാക്കി ചുരുക്കുന്നതിനാൽ വൈരുധ്യങ്ങളും വിവേചനങ്ങളും വർധിക്കുമെന്നും അതിനാൽ ദൈവീക പദ്ധതിയോട് സഹകരിച്ചുകൊണ്ട്, വ്യത്യസ്ത കാഴ്ചപ്പാടുകളോടുകൂടി തന്നെ കൂട്ടായ്മയുടെ സാക്ഷ്യത്തിൽ ജീവിക്കണമെന്ന് പാപ്പാ അടിവരയിട്ടു ഓർമിപ്പിച്ചു.

ശാരീരികമായ കുറവുകളും, സൗന്ദര്യ കുറവുകളും സമൂഹം വിലകുറച്ചു സംസാരിക്കുമ്പോൾ വേദന ഉണ്ടാകാറുണ്ടെന്ന ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനിയുടെ ആശങ്കയ്ക്ക്, തന്റെ ജീവിതത്തിൽ നിന്നുള്ള ഒരു അനുഭവം എടുത്തു കാട്ടി, "ഓരോരുത്തർക്കും അവരവരുടെ സൗന്ദര്യമുണ്ട്, ആന്തരികവും ബാഹ്യവുമായ ഐക്യത്തിൽ അത് എങ്ങനെ തിരിച്ചറിയാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്ന്" പാപ്പാ പറഞ്ഞു. 

അതിനാൽ നമ്മുടെ സഹോദരങ്ങളോട് ചേർന്നുനിന്നുകൊണ്ട് വീഴുമ്പോൾ അവരെ താങ്ങി എഴുന്നേൽപ്പിക്കുവാനുള്ള കടമയും പാപ്പാ ഓർമിപ്പിച്ചു.

അവസാനം ഇന്നത്തെ ലോകത്തിന്റെ മൂല്യതകർച്ചയായ അയഥാർത്ഥമായ വാർത്തകളുടെ പങ്കുവയ്ക്കലിനെ പറ്റിയും പാപ്പാ സംസാരിച്ചു.യഥാർത്ഥ ജനാധിപത്യം സംഭാഷണത്തെ മുൻനിർത്തിയാണെന്നും അതിനാൽ എല്ലാവർക്കും യാഥാർഥ്യം  അറിയുവാനുള്ള അവകാശം ഉണ്ടെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2023, 14:43