തിരയുക

ഇറ്റലിയിലെ കാലാബ്രിയയിൽ നിന്നുള്ള സെമിനാരിക്കാരും ബിഷപ്പുമാരുമായി വത്തിക്കാനിൽ നടന്ന കൂടികാഴ്ചയിൽ. ഇറ്റലിയിലെ കാലാബ്രിയയിൽ നിന്നുള്ള സെമിനാരിക്കാരും ബിഷപ്പുമാരുമായി വത്തിക്കാനിൽ നടന്ന കൂടികാഴ്ചയിൽ.   (VATICAN MEDIA Divisione Foto)

പാപ്പാ: വൈദികർ അജപാലകരാണ് ഉദ്യോഗസ്ഥരല്ല

ഇറ്റാലിയിലെ കലാബ്രിയയിൽ നിന്നുള്ള സെമിനാരി വിദ്യാർത്ഥികൾ,വൈദിക മേലധ്യക്ഷന്മാർ, വൈദീക പരിശീലകർ എന്നിവരുമായി മാർച്ച് ഇരുപത്തേഴാം തിയതി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും വൈദീക പരിശീലനത്തെ കാലഘട്ടത്തിന്റെ അടയാളങ്ങളുമായി യോജിച്ചു കൊണ്ടുപോകുന്നതിന് ഐക്യത്തിലും സാഹോദര്യത്തിലും ഒരുമിച്ച് നടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആദ് ലിമിനാ സന്ദർശനത്തിനായി എത്തിയ മെത്രാന്മാർക്കൊപ്പം കലാബ്രിയയിലെ സെമിനാരി വിദ്യാർത്ഥികളുമായും ജീവനക്കാരുമായും പാപ്പാ തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയ അവസരത്തിലാണ് പാപ്പാ വൈദിക വിളിയുടെയും അജപാലക  സേവനത്തിന്റെയും മാഹാത്മ്യത്തെ കുറിച്ച് പങ്കുവെച്ചത്. വൈദിക കരിയറിസം ഒരു ബാധയാണെന്ന് പാപ്പാ അവരെ ഓർമ്മപ്പെടുത്തി. "അവർ അവനോടൊപ്പം വസിച്ചു"എന്ന യോഹന്നാന്റെ സുവിശേഷത്തിലെ വചനത്തെ വിചിന്തനത്തിന് വിധേയമാക്കിയ പാപ്പാ ഈ തിരുവചനങ്ങൾ വൈദികരെ അവരുടെ പൗരോഹിത്യ  ശുശ്രൂഷയുടെ അടിസ്ഥാന ഘടകത്തെ ഓർമിപ്പിക്കുന്നുവെന്നും  ഇത് അവരുടെ വിളിയാണെന്നും  ദൈവത്തിന്റെ സ്നേഹത്തിലും  ദൈവത്തോടൊപ്പവും പാത നയിക്കണമെന്നും അനുസ്മരിപ്പിച്ചു.  കരിയറിസം എന്ന പകർച്ചവ്യാധിയിൽ  വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും  അവരെ ഓർമ്മിപ്പിച്ചു. "പുരോഹിതന്മാരിൽ  ഉണ്ടാകാവുന്ന ലൗകികതയുടെ ഏറ്റവും വൃത്തികെട്ട രൂപങ്ങളിലൊന്നാണ് കരിയറിസം." പാപ്പാ പങ്കുവെച്ചു. 

അജപാലകർ ഉദ്യോഗസ്ഥരല്ല

നിങ്ങൾ എന്താണ് അന്വേഷിക്കുന്നത് എന്ന് ശിഷ്യന്മാരെ നോക്കി ചോദിച്ച യേശു വചനത്തെ അനുസ്മരിച്ച പാപ്പാ പൗരോഹിത്യത്തിൽ എന്താണ് അന്വേഷിക്കുന്നതെന്ന് സ്വയം ചോദിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.  തങ്ങളുടെ ജനങ്ങളുടെ അജപാലകർ  എന്ന നിലമറന്ന് ഫ്രഞ്ച് ദർബാറുകളിലെപോലെ le Monsieur  l'Abbé  എന്ന ഭരണകൂടത്തിന്റെ പുരോഹിതന്മാരായി മാറിയ പുരോഹിതന്മാരെ കാണുമ്പോൾ തനിക്ക് സങ്കടം ഉണ്ടെന്നും പാപ്പാ പറഞ്ഞു. പൗരോഹിത്യബോധം നഷ്ടപ്പെടുമ്പോൾ അത് മ്ലേച്ഛമാണ് എന്നും  കൂട്ടിച്ചേർത്തു.

അവിടെ സന്നിഹിതരരായിരുന്ന മെത്രാന്മാരോടു അവർ ഏത് തരത്തിലുമുള്ള  സഭയാണ് സ്വപ്നം കാണുന്നതെന്നും  അവരുടെ ആട്ടിൻകൂട്ടത്തിനായി ഏതുതരം പുരോഹിതന്മാരെയാണ് അവർ സങ്കൽപ്പിക്കുന്നതെന്നും സ്വയം ചോദിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. ഒരു പുരോഹിതന്റെ ശുശ്രൂഷയെ കുറിച്ച് വിചിന്തനം ചെയ്യേണ്ടത് ഒരാവശ്യമാണെന്ന് പറഞ്ഞ പാപ്പാ ഒരു വൈദികൻ ഏകാന്ത ഇടയനായി ഇടവകയിൽ അടച്ചു കിടക്കേണ്ടവനല്ല  എന്നും ഓർമ്മിപ്പിച്ചു.പൗരോഹിത്യ രൂപീകരണത്തെ കാലത്തിന്റെ അടയാളങ്ങളുമായി പൊരുത്തപ്പെടുത്തണമെന്നതിന്റെ വെളിച്ചത്തിൽ, "പുരോഹിത രൂപീകരണത്തെക്കുറിച്ച് വ്യക്തമായ തീരുമാനമെടുക്കാൻ" വൈദിക പരിശീലകരെ ക്ഷണിച്ചു.

മനുഷ്യ കുടുംബത്തിന്റെ ദുരിതങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെയും യേശുവിനെ പോലെ പിതാവായ ദൈവത്തിന്റെ കരുണ കാണിക്കേണ്ടത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളുടെ മുന്നിൽ പങ്കുവെച്ച പാപ്പാ യുവജനങ്ങളോടു സുവിശേഷം അറിയിക്കേണ്ടതിന്റെ ആവശ്യകതയും എടുത്ത് പറഞ്ഞു. എല്ലാവരെയും സ്നേഹിക്കാനും, സ്നേഹത്തിലും, സാഹോദര്യത്തിലും എല്ലാ ചെയ്യുവാനും പാപ്പാ അവരെ ക്ഷണിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2023, 20:52