പാപ്പാ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ, ആരോഗ്യനില മെച്ചപ്പെടുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്വാസകോശത്തിൽ രോഗാണുബാധ ഉണ്ടായതിനെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പായുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നു.
കഴിഞ്ഞ രാത്രിയിൽ ഫ്രാൻസീസ് പാപ്പാ നന്നായി വിശ്രമിച്ചുവെന്നും ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കയാണെന്നും നിശ്ചിത ചികിത്സ തുടരുന്നുണ്ടെന്നും വ്യാഴാഴ്‌ച (30/03/23) പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ (പ്രസ്സ് ഓഫീസ്) മേധാവി മത്തേയൊ ബ്രൂണി അറിയിച്ചു
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസോച്ഛ്വാസ സംബന്ധിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന പാപ്പാ ഇരുപത്തിയൊമ്പതാം തീയിതി ബുധനാഴ്ച (29/03/23) ഉച്ചതിരിഞ്ഞാണ് ഏതാനും പരിശോധനകൾക്കായി ജെമെല്ലി ആശുപത്രിയിലേക്ക് പോയതെന്നും ശ്വാസകോശത്തിൽ അണുബോധയുണ്ടെന്നു കണ്ടെത്തിയതിനാൽ ഏതാനും ദിവസത്തെ ചികിത്സ ആവശ്യമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം അന്ന്തന്നെ രാത്രി വെളിപ്പെടുത്തിയിരുന്നു. കോവിദ് 19 (കൊറോണ വൈറസ്) രോഗാണുബാധ ഇല്ലെന്നും മത്തേയൊ ബ്രൂണി വ്യക്തമാക്കി.
ലഭിച്ചുകൊണ്ടിരിക്കുന്ന ആശംസകൾ പാപ്പായെ സ്പർശിച്ചുവെന്നും എല്ലാവരുടെയും സാമീപ്യത്തിനും പ്രാർത്ഥനകൾക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പാപ്പാ ബുധനാഴ്ച (29/03/23) രാവിലെ പ്രതിവാര പൊതുദർശനം, പതിവുപോലെതന്നെ, അനുവദിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: