പാപ്പാ: കുഞ്ഞുങ്ങളുടെ വദനത്തിലെ പുഞ്ചിരി മായ്ക്കരുതേ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുഞ്ഞുങ്ങളുടെ പുഞ്ചിരി മായിച്ചു കളയുന്നത് ഒരു ദുരന്തമാണെന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ സ്വകാര്യ ടെലെവിഷൻ ചാനലുകളിൽ ഒന്നായ “കനാലെ ചിംഗ്വെ”യിൽ ഇക്കഴിഞ്ഞ പതിനട്ടാം തീയതി ശനിയാഴ്‌ച (18/02/23) സമ്പ്രേഷണം ചെയ്ത “ഹൃദയ സഞ്ചാരങ്ങൾ” (ഇ വ്യാജി ദെൽ കുവോരെ - I Viaggi del Cuore) എന്ന പരിപാടിയിൽ ദാവിദെ ബൻസാത്തൊ (Davide Banzato) എന്ന വൈദികൻറെ ചോദ്യങ്ങളോടു പ്രതികരിക്കവെ യുദ്ധം ഇന്ന് ലോകത്തെ ഏതവസ്ഥയിൽ എത്തിച്ചിരിക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഇന്ന് കുഞ്ഞുങ്ങൾ മന്ദസ്മിതം തൂകാൻ മറന്നു പോയിരിക്കുന്നുവെന്ന് പാപ്പാ താൻ ഉക്രൈയിൻകാരായ മുറിവേറ്റ കുഞ്ഞുങ്ങളെ ഉണ്ണിയേശുവിൻറെ നാമത്തിൽ റോമിലുള്ള ആശുപത്രിയിൽ ചെന്നു കണ്ടത് അനുസ്മരിച്ചുകൊണ്ട് പറഞ്ഞു. അവരുടെ മുഖത്ത് പുഞ്ചിരികാണാൻ കഴിഞ്ഞില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഈ ദുരന്തത്താൽ മുദ്രിതമാണ് നമ്മുടെ ഈ കാലഘട്ടമെന്നും, ഇന്ന്, ഏറ്റവും വലിയ വ്യവസായം ആയുക്കച്ചവടവും ആയുധ നിർമ്മാണ ശാലകളും ആയി മാറിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ഏതെങ്കിലും സാമ്രാജ്യത്തിനൊ ഭരണകൂടത്തിനൊ ബലക്ഷയം സംഭവിക്കുമ്പോൾ നവവീര്യം ആർജ്ജിക്കുന്നതിന് യുദ്ധത്തെ അവലംബിക്കുന്ന പ്രവണത വളരെ മോശമായ ഒരു കാര്യമാണെന്നും യുദ്ധത്തിന് തീർച്ചയായും ആയുധങ്ങൾ ആവശ്യമായി വരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
ഇത്തരമൊരു നാടകീയാവസ്ഥയിലാണെങ്കിലും നാം പ്രത്യാശ വെടിയരുതെന്നും ജീവൻറെ ചക്രവാളങ്ങളിലേക്കു ഉറ്റു നോക്കണമെന്നും പാപ്പാ പ്രചോദനം പകർന്നു.
നമ്മെ ദുർബ്ബലപ്പെടുത്തിയ കോവിദ് 19 മഹാമാരിയിൽ നിന്നു പുറത്തു കടക്കുന്ന നമ്മൾ ഇപ്പോൾ ഭീകരയുദ്ധത്തിൻറെ പിടിയിലാണെന്നും അത് സാമ്പത്തിക-ധനപരങ്ങളായ പ്രതിസന്ധികൾ, പ്രത്യേകിച്ച്, യൂറോപ്പിൽ സംജാതമാക്കിയിരിക്കയാണെന്നും പാപ്പാ അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: