തിരയുക

റോമൻ കത്തോലിക്കാ സഭയുടെ അപ്പോസ്തലിക കോടതിയായ റോത്ത റോമാനയുടെ ജുഡീഷ്യൽ വർഷത്തിന്റെ ഉദ്ഘാടന വേളയിൽ, അതിലെ അംഗങ്ങളുമായി പാപ്പാ. റോമൻ കത്തോലിക്കാ സഭയുടെ അപ്പോസ്തലിക കോടതിയായ റോത്ത റോമാനയുടെ ജുഡീഷ്യൽ വർഷത്തിന്റെ ഉദ്ഘാടന വേളയിൽ, അതിലെ അംഗങ്ങളുമായി പാപ്പാ.  (Vatican Media)

പാപ്പാ: വിവാഹം ഒരു ദാനവും നന്മയുമാണ്

റോമൻ കത്തോലിക്കാ സഭയുടെ അപ്പോസ്തലിക കോടതിയായ റോത്ത റോമാനയുടെ ജുഡീഷ്യൽ വർഷത്തിന്റെ ഉദ്ഘാടന വേളയിൽ, അതിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ വിവാഹമെന്ന കൂദാശയെക്കുറിച്ചാണ് സംസാരിച്ചത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സഭയിലും ലോകത്തിലും സ്ത്രീയും പുരുഷനും തമ്മിലുള്ള വൈവാഹിക ബന്ധത്തിൽ അടിസ്ഥാനമാക്കിയുള്ള കുടുംബത്തിന്റെ അർത്ഥം വീണ്ടെടുക്കേണ്ടതുണ്ടെന്ന് പാപ്പാ അടിവരയിട്ടു. തന്റെ കർത്താവിൽ നിന്ന് സഭയ്ക്ക് ലഭിച്ച സുവിശേഷം പ്രഘോഷിക്കാനുള്ള കൽപനയും സുവിശേഷവും കുടുംബത്തിന്റെയും വൈവാഹിക ബന്ധത്തിന്റെയും "വലിയ രഹസ്യത്തെ" കൂടുതൽ പ്രകാശമാനമാക്കുന്നതാണ്. കുടുംബസഭകളായ കുടുംബങ്ങളാൽ രൂപീകൃതമാകുന്നതാണ് തിരുസഭാ കുടുംബം അതിനാൽ കുടുംബങ്ങൾക്ക് നൽകുന്ന സേവനം സഭയുടെ ഒഴിവാക്കാനാവാത്ത ഒന്നായി സഭ കണക്കാക്കുന്നു എന്ന് പാപ്പാ പറഞ്ഞു.

സ്രഷ്ടാവിന്റെ "ഒരു ശരീരമായി" തീരുന്നു എന്ന സങ്കൽപം ഏറ്റെടുത്ത് വിവാഹത്തെ വിശദീകരിച്ച ക്രിസ്തുവചനങ്ങളെ ഉദ്ധരിച്ച പാപ്പാ ഇത് രക്ഷയുടെ ദൈവീക പദ്ധതിയാണെന്നും കർത്താവ് ദൈവത്തിന്റെ ആദിമ പദ്ധതിയെ നവീകരിക്കയുമായിരുന്നുവെന്ന് വിശദീകരിച്ചു. ക്രൈസ്തവ വെളിപാടനുസരിച്ച് വിവാഹം ഒരു ആചാരമോ സാമൂഹിക സംഭവമോ ഒരു മുറയോ അല്ല മറിച്ച് കൃത്യമായ ഒരു സുദൃഢ ബന്ധമാണ്. അത് വെറും സ്നേഹ സംതൃപ്തിക്കായി ഓരോരുത്തരുടേയും ബോധ്യമനുസരിച്ച് വ്യത്യാസപ്പെടുത്താവുന്നതുമല്ല എന്ന് ഇവാഞ്ചലി ഗൗദിയും ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.

വൈവാഹിക ബന്ധത്തിന്റെ അഖണ്ഡതയെക്കുറിച്ച് സംസാരിച്ചുകൊണ്ട് എങ്ങനെയാണ് സ്ത്രീയും പുരുഷനും തമ്മിൽ ഇത്ര ബാധ്യതയുള്ള ഒരു ബന്ധം സാധ്യമാകുന്നത് എന്നതിന് യേശുവാണ് ഉത്തരം തരുന്നതെന്ന് പാപ്പാ പറഞ്ഞു. "ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ " (മത്താ 19, 6). ദൈവമാണ് വിവാഹത്തിന്റെ കർത്താവ് എന്ന വത്തിക്കാൻ കൗൺസിലിന്റെ വാക്യങ്ങൾ ഓർമ്മിപ്പിച്ച ശേഷം വധൂവരന്മാർ അവരുടെ സ്വതന്ത്രമായ സമ്മതം വഴി ഐക്യത്തിന് ജീവൻ പകരുന്നുവെങ്കിലും പരിശുദ്ധാത്മാവ് മാത്രമാണ് ഒരു സ്ത്രീയെയും പുരുഷനേയും ഒരു യാഥാർത്ഥ്യമാക്കി നിലനിർത്തുന്ന ശക്തി പകരുന്നതെന്ന് പാപ്പാ എടുത്തു പറഞ്ഞു.

വിവാഹം ഒരു ദാനം

ഓരോ യഥാർത്ഥ വിവാഹവും ദൈവത്തിന്റെ ദാനമാണ്. വിവാഹ ജീവിതത്തിന്റെ വിശ്വസ്ഥതയുടെ അടിസ്ഥാനം ദൈവത്തിന്റെ വിശ്വസ്തതയിലാണ്. അതിന്റെ സാഫല്യം ദൈവത്തിന്റെ സാഫല്യത്തിലും എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. വിവാഹ ജീവിതത്തിന്റെ അഖണ്ഡതയെ വ്യാഖ്യാനിച്ച് സ്നേഹമുള്ളിടത്തോളം വരെയെ വിവാഹം നീണ്ടു നിൽകൂ എന്ന് പറയുന്നതിനോടു വിയോജിച്ച പാപ്പാ വൈവാഹിക സ്നേഹം വിവാഹത്തിൽ നിന്ന് വേർതിരിക്കാൻ കഴിയാത്തതാണെന്നും മനുഷ്യസ്നേഹം ബലഹീനവും കുറവുകളുള്ളതുമാണെങ്കിലും എപ്പോഴും വിശ്വസ്തവും കരുത്താർദ്രവുമായ ദൈവത്തിന്റെ സ്നേഹവുമായി അതിനെ ചേർത്ത് കാണണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവാഹം സ്വാതന്ത്ര്യത്തിൽ അടിസ്ഥാനമാക്കിയ ഒരു ദാനമാണ്, അതിൽ കുറവുകളും വീഴ്ചകളുമുണ്ട് എന്നതിനാൽ തുടർച്ചയായ ശുദ്ധീകരണവും വളർച്ചയും, പരസ്പരമുള്ള മനസ്സിലാക്കലും ക്ഷമയും ആവശ്യമാണ് എന്ന് പാപ്പാ എടുത്തു പറഞ്ഞു. വിവാഹത്തെ പ്രശ്നങ്ങളില്ലാത്ത ഒരിടമായി ആദർശവൽക്കരിക്കാൻ ഓർമ്മിപ്പിച്ച പാപ്പാ കുടുംബജീവിത ആത്മീയതയിൽ അനേകായിരം യഥാർത്ഥ ഭാവപ്രകടനങ്ങൾ അടങ്ങിയിട്ടുണ്ടെന്നും എടുത്തു പറഞ്ഞു. വിവാഹമെന്ന യാഥാർത്ഥ്യം ഒരു ഉടമ്പടി എന്നതിനേക്കാൾ ഒരു ദൈവിക ദാനമായി കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനാൽ വിവാഹത്തിനു മുമ്പും പിമ്പുമുള്ള അജപാലന ദൗത്യം സ്നേഹം വളർച്ച പ്രാപിക്കാനും സംഘർഷ നിമിഷങ്ങളെ മറികടക്കാനും സഹായിക്കുന്നതാവണം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇത് സഭയുടെ പ്രാമാണികവും, ആത്മീയവുമായവ മാത്രം ഉൾക്കൊള്ളുന്നവയാകാതെ അനുഭവങ്ങളിൽ അടിസ്ഥാനമാക്കിയുള്ള പ്രായോഗികമായ ഉപദേശങ്ങളും നീക്കങ്ങളും നൽകുന്ന മാനസീക നവീകരണം നൽകുന്നവയുമാവണം പാപ്പാ ഓർമ്മിപ്പിച്ചു.

വിവാഹം ഒരു നന്മ

എല്ലാവർക്കും അസാധാരണമായ വിലയുള്ള ഒരു നന്മയാണ് വിവാഹം എന്ന് പാപ്പാ അടിവരയിട്ടു. വധൂവരന്മാർക്ക് മാത്രമല്ല, അവരുടെ കുട്ടികൾക്കും, കുടുംബങ്ങൾക്കും സഭയ്ക്കും സമൂഹത്തിനും നന്മയാണ് കുടുംബം. ക്രൈസ്തവ രക്ഷയുടെ സംവിധാനത്തിൽ കുടുംബം പുണ്യത്തിന്റെ രാജപാതയാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കുടുംബങ്ങളുടെ അജപാലന ദൗത്യത്തിൽ പ്രതിസന്ധിയിൽ ജീവിക്കുന്ന ദമ്പതിളെയും ഉൾപ്പെടുത്തണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭയുടെ അജപാലന ദൗത്യം കുടുംബത്തിന്റെ സുവിശേഷം സജീവമായി പകർന്നു നൽകണം. അതിൽ മാനുഷിക ശാസ്ത്രങ്ങളുടെ സഹകരണവും ആവശ്യമാണ് കാരണം വൈവാഹിക ജീവിതത്തിന്റെ യഥാർത്ഥ അവസ്ഥയിൽ അനുരഞ്ജനം ഒരു പ്രധാന പങ്കുവഹിക്കുന്നു. അങ്ങനെ ദമ്പതികളുടെ ജീവിതത്തെ പിൻതുടരുന്ന മാനുഷിക ബലഹീനതകൾ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ തകർച്ചയിലേക്ക് നയിക്കാതെ രക്ഷയിലേക്ക് നയിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2023, 13:58