തിരയുക

ഇറ്റാലിയൻ സ്കൂൾ വിദ്യാർത്ഥികളോടു പാപ്പാ: 'ജോൺ ഇരുപത്തിമൂന്നാമനെയും മാർട്ടിൻ ലൂഥർ കിംഗിനെയും പോലെ വലിയ സ്വപ്നം കാണുക'

"ആധുനിക പ്രവാചകന്മാരായ" വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയുടെയും, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെയും പാത പിന്തുടരാൻ 6,000 സ്‌കൂൾ കുട്ടികളും അധ്യാപകരും സ്‌കൂൾ നേതാക്കളുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ ആഹ്വാനം ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സമാധാനത്തിനായുള്ള ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശ്രുംഖല സംഘടിപ്പിച്ച സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ 6,000 ഇറ്റാലിയൻ സ്‌കൂൾ കുട്ടികളും അധ്യാപകരും സ്‌കൂൾ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. "കരുതലോടെ സമാധാനത്തിനായി" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനം നടന്നത്.

വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ചുനടന്ന കൂടികാഴ്ചയിൽ സമാധാനം നിരന്തരം കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ സംസാരിച്ചു.  വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെയും, മാർട്ടിൻ ലൂഥർ കിംഗിനെയും “നമ്മുടെ കാലത്തെ പ്രവാചകന്മാരായി” ഉയർത്തിപ്പിടിച്ച് കൊണ്ടാണ് പാപ്പാ സന്ദേശം നൽകിയത്.

സമാധാനം എപ്പോഴും അത്യാവശ്യം

യുദ്ധം നമ്മെ നേരിട്ട് ബാധിക്കുമ്പോൾ മാത്രം സമാധാനം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിലല്ല മറിച്ച്  എപ്പോഴും സമാധാനം കെട്ടിപ്പടുക്കാൻ പരിശ്രമിക്കേണ്ടതിൻ്റെ പ്രാധാന്യമായിരുന്നു ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ പ്രധാന വിഷയം. കുടിയേറിപ്പോയ ഏതെങ്കിലും ബന്ധുവോ സുഹൃത്തോ ഉള്ളപ്പോൾ കുടിയേറ്റക്കാരുടെ അവകാശങ്ങളിൽ നാം താൽപ്പര്യം കാണിക്കുന്നതുപോലെ “ആണവ ആക്രമണ സാധ്യതയോ, യുദ്ധമോ നമ്മുടെ വീട്ടുവാതിൽക്കൽ നടക്കുമ്പോൾ സംഭവിക്കുന്നതുപോലെ, നേരിട്ട് ഭീഷണി അനുഭവപ്പെടുമ്പോഴാണ് നാം പലപ്പോഴും സമാധാനത്തെക്കുറിച്ച് സംസാരിക്കാറുള്ളതെന്ന് പാപ്പാ പറഞ്ഞു. യഥാർത്ഥത്തിൽ, നാം എപ്പോഴും സമാധാനത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പാപ്പാ അപരനേയും നമ്മുടെ സഹോദരീസഹോദരന്മാരെയും കൂടി പരിപാലിക്കേണ്ടതുണ്ടെന്നും കൂട്ടിചേർത്തു.

സമാധാനത്തിന്റെ പ്രവാചകന്മാർ

സമാധാനത്തിന്റെ രണ്ട് പ്രമുഖ സാക്ഷികളുടെ മാതൃകയെ കുറിച്ച് സന്നിഹിതരായവരെ പാപ്പാ ഓർമ്മിപ്പിച്ചു. രണ്ട് മാതൃകളിൽ ആദ്യത്തേത് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ്. "അദ്ദേഹത്തെ "നല്ല പാപ്പാ" എന്നും "സമാധാനത്തിന്റെ പാപ്പാ" എന്നും വിളിച്ചിരുന്നു," എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. അതിനുകാരണം

ബെർലിൻ മതിലിന്റെ നിർമ്മാണം, ക്യൂബ പ്രതിസന്ധി, ശീതയുദ്ധം, ആണവ ഭീഷണി തുടങ്ങിയ വലിയ സംഘർഷങ്ങളാൽ അടയാളപ്പെടുത്തിയ  1960കളുടെ തുടക്കത്തിൽ, ജോൺ ഇരുപത്തിമൂന്നാമൻ 11 "പാച്ചേം ഇൻ തേറിസ്" എന്ന പ്രസിദ്ധവും പ്രവചനാത്മകവുമായ ചാക്രീക ലേഖനം പ്രസിദ്ധീകരിച്ചതാണ്. കത്തോലിക്കാ സമൂഹത്തിനപ്പുറം ലോകത്തിൽ വലിയ ശ്രദ്ധ നേടിയ ഒരു ആഹ്വാനമായിരുന്നു അതെന്നും പാപ്പാ വ്യക്തമാക്കി.

രണ്ടാമതായി "നമ്മുടെ കാലത്തെ മറ്റൊരു പ്രവാചകൻ" എന്ന് വിശേഷിപ്പിച്ചു കൊണ്ട് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനെ പരാമർശിച്ച പാപ്പാ, "വംശീയ വിവേചനം വളരെയധികം അടയാളപ്പെടുത്തിയ ഒരു അമേരിക്കൻ പശ്ചാത്തലത്തിൽ," അദ്ദേഹം "നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയുടെ ലോകം എന്ന ആശയം കൊണ്ട് അദ്ദേഹം എല്ലാവരേയും സ്വപ്നം കാണാൻ പ്രേരിപ്പിച്ചു"എന്ന് പാപ്പാ പറഞ്ഞു. "ഒരു ദിവസം എന്റെ നാല് കൊച്ചു മക്കൾ അവരുടെ ചർമ്മത്തിന്റെ നിറം കൊണ്ടല്ല, മറിച്ച് അവരുടെ സ്വഭാവഗുണത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത് ജീവിക്കുമെന്ന ഒരു സ്വപ്നമെനിക്കുണ്ട്" എന്ന് പറഞ്ഞ മാർട്ടിൻ ലൂഥർ കിംഗിന്റെ വാക്കുകളെ പാപ്പാ പങ്കുവച്ചു.

തുടർന്ന് തടിച്ചുകൂടിയ സ്കൂൾ കുട്ടികളെ പാപ്പാ നേരിട്ട് അഭിസംബോധന ചെയ്തു.  ആൺകുട്ടികളും പെൺകുട്ടികളുമായ അവരുടെ ഇന്നത്തെ ലോകത്തെക്കുറിച്ചുള്ള സ്വപ്നം എന്താണെന്ന് പാപ്പാ ആരാഞ്ഞു. "ലോകത്തിനും നാളെയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ സ്വപ്നം എന്താണ്? ജോൺ ഇരുപത്തിമൂന്നാമനെയും മാർട്ടിൻ ലൂഥർ കിംഗിനെയും പോലെ വലിയ സ്വപ്നം കാണാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു," ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ഒരു ആഗോള വിദ്യാഭ്യാസ ഉടമ്പടി

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിക്കായി വർഷങ്ങൾക്ക് മുമ്പ് പാപ്പാ നടത്തിയ അഭ്യർത്ഥനയുടെ പ്രതികരണമായി വിളിച്ചുചേർത്ത പരിപാടിയുടെ സംഘാടകരുടെ നേർക്ക് ഫ്രാൻസിസ് പാപ്പയക്ക്  ഊഷ്മളമായ വാക്കുകളാണ് പറയാനുണ്ടായിരുന്നത് "നിങ്ങൾ നടത്തിയ വിപുലമായ പ്രവർത്തന പരിപാടികൾക്കും നിങ്ങളേറ്റെടുത്ത പരിശീലനത്തിനും വിദ്യാർത്ഥികളെയും അധ്യാപകരെയും ഞാൻ അഭിനന്ദിക്കുന്നു," പാപ്പാ പറഞ്ഞു. "കത്തോലിക സ്കൂളുകളും സർവ്വകലാശാലകളും സംഘടനകളും മാത്രമല്ല പൊതു, മതേതര, ഇതരമത സ്ഥാപനങ്ങളും ഈ ആഹ്വാനത്തോടു പ്രതികരിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്," പാപ്പാ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2022, 20:37