തിരയുക

കസാഖ്സ്ഥാനിൽ വിശുദ്ധബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ കസാഖ്സ്ഥാനിൽ വിശുദ്ധബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ  (Vatican Media)

നമ്മുടെ രക്ഷയ്ക്കായി ഉയർത്തപ്പെട്ട രക്ഷകനാണ് ക്രിസ്തു: ഫ്രാൻസിസ് പാപ്പാ

സെപ്തംബർ പതിനാലാം തീയതി കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ, കസാഖ്സ്ഥാനിലെ നൂർ സുൽത്താനിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം..
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണത്തിന്റെ സംഗ്രഹം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മരണത്തിന്റെ കഴുമരമായിട്ടും ഇന്ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുകയാണ് നാം എന്ന വാക്കുകളോടെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ വചനസന്ദേശം ആരംഭിച്ചത്. ഇപ്രകാരമുള്ള ഒരു ആഘോഷത്തിന് കാരണം, ക്രിസ്തു ആ കുരിശുമരത്തിന്മേൽ നമ്മുടെയും ലോകത്തിന്റെയും പാപങ്ങൾ മുഴുവൻ പേറി, തന്റെ സ്നേഹത്താൽ അവയെ തോൽപ്പിച്ചു എന്നതിനാലാണ്.

രണ്ടു സർപ്പങ്ങൾ

വിശുദ്ധ ബലിമദ്ധ്യേ വായിക്കപ്പെട്ട തിരുവചനഭാഗങ്ങളെ പരാമർശിച്ച് സംഖ്യയുടെ പുസ്തകം ഇരുപത്തിയൊന്നാം അധ്യായത്തിൽ കാണുന്ന രണ്ടുതരം സർപ്പങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചു. ആളുകളെ തന്റെ ദംശനത്താൽ കൊല്ലുന്ന ആഗ്നേയസർപ്പങ്ങളും, നാഗദംശനമേറ്റവർക്ക് രക്ഷയാകുന്ന പിച്ചളസർപ്പവുമാണവ.

പഴയനിയമജനതയ്ക്ക് ദൈവത്തിലുള്ള വിശ്വാസം കുറഞ്ഞ അവസരത്തിലാണ് അവർ ദൈവത്തിനും മോശയ്ക്കുമെതിരെ സംസാരിക്കുന്നത്. ഇവിടെയാണ് അവരുടെ ജീവനെടുക്കുന്ന സർപ്പമെത്തുന്നത്. വിശുദ്ധഗ്രന്ഥത്തിൽ നടപടി പുസ്തകത്തിൽ കാണുന്ന പ്രലോഭകനായ സർപ്പത്തെയാണ്  ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ദൈവത്തോടുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നവനാണ് തിന്മയുടെ ഈ സർപ്പം.

എന്നാൽ ഇസ്രായേൽ ജനത്തിന്റെ രക്ഷയ്ക്കായി ദൈവം ഉപദേശിച്ചുണ്ടാക്കിയ പിച്ചളസർപ്പമാകട്ടെ, ജീവൻ നിലനിറുത്തുന്നവനാണ്. വിശ്വാസപൂർവ്വം തിരികെ ദൈവത്തിലേക്ക് നോക്കുമ്പോഴാണ് ജീവനുണ്ടാകുന്നത്.

രക്ഷപ്പെടുത്തുന്ന സർപ്പം

വിഷമുള്ള സർപ്പത്തെ ഇല്ലാതാക്കുന്നതിന് പകരം ദൈവം ഒരു പിച്ചളസർപ്പത്തെ ഉണ്ടാക്കിവയ്ക്കാനാണ് ആവശ്യപ്പെടുന്നത്. തിന്മയുടെയും പാപത്തിന്റെയും, മനുഷ്യവർഗ്ഗത്തിന്റെ വിശ്വാസക്കുറവിന്റെയും മുന്നിൽ ദൈവം എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നാണ് ഈ വചനം കാണിക്കുന്നത്. മനുഷ്യൻ തേടിപ്പോകുന്ന നിലവാരം കുറഞ്ഞവയെ ദൈവം ഇല്ലാതാക്കുന്നില്ല. എന്നാൽ സുവിശേഷത്തിൽ യേശു വിവരിക്കുന്നതുപോലെ, വിശ്വസിക്കുന്നവർക്ക് രക്ഷയേകുവാനായി മനുഷ്യപുത്രനെ ദൈവം ഉയർത്തുന്നു. നമ്മുടെ മൂല്യച്ച്യുതികളിൽ ദൈവം ഒരു ഔന്ന്യത്യത്തെ, നൽകുന്നു. നമ്മുടെ കണ്ണുകൾ യേശുവിലേക്കാണെങ്കിൽ തിന്മയ്ക്ക് നമ്മെ അടിച്ചമർത്താനാകില്ല. കാരണം, ക്രിസ്തു കുരിശിൽ പാപത്തിന്റെയും മരണത്തിന്റെയും വിഷം തന്റെമേൽ ഏറ്റെടുക്കുകയും അവയുടെ നശിപ്പിക്കുവാനുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്‌തു. ഈയൊരർത്ഥത്തിൽ പഴയനിയമത്തിൽ കാണുന്ന രക്ഷപ്പെടുത്തുന്ന "സർപ്പമായി" അവൻ മാറുന്നു.

നമ്മുടെ രക്ഷയുടെ മാർഗ്ഗം ക്രൂശിതനായ ക്രിസ്തുവാണ്. അവനിലേക്ക് നോക്കുകയും അവനിൽനിന്ന് വെറുപ്പിന് പകരം സ്നേഹവും, നിഷ്ക്രിയത്വത്തിനുപകരം കാരുണ്യവും, വൈരാഗ്യത്തിനുപകരം ക്ഷമയും നമുക്ക് അഭ്യസിക്കാം. ക്രിസ്തുവിന്റെ വിരിച്ചുപിടിച്ച കരങ്ങൾ പിതാവിന്റെ കരുണയുടെ ആലിംഗനമാണ്. നാം ജീവിക്കേണ്ട സഹോദര്യമാണ് അവൻ നമുക്ക് കാണിച്ചുതരുന്നത്. ബലപ്രയോഗത്തിന്റെയും അടിച്ചമർത്തലിന്റെയും മാർഗ്ഗത്തിൽനിന്ന് മാറി ക്രൈസ്തവമായ ജീവിതമാർഗ്ഗമാണ് അവൻ കാണിച്ചുതരുന്നത്. അത്, എളിമയുള്ള, സൗജന്യമായ, സാർവത്രികമായ സ്നേഹത്തിന്റെ മാർഗ്ഗമാണ്.

വിഷമില്ലാതെ ജീവിക്കുക

കുരിശുമരത്തിലൂടെ തിന്മയുടെ സർപ്പത്തിന്റെ വിഷം ക്രിസ്തു നീക്കം ചെയ്തു. ക്രൈസ്തവരായിരിക്കുകയെന്നാൽ, വിഷമില്ലാതെ ജീവിക്കുകയെന്നാണ്; പരസ്പരം ദംശിക്കാതെ, കുറ്റപ്പെടുത്തതെ, തിന്മ വിതയ്ക്കാതെ, ലോകത്തെ പാപത്താൽ മലിനമാക്കാതെ, അവിശ്വാസികളാകാതെ ജീവിക്കുക. ദൈവാനുഗ്രഹത്താൽ കൂടുതൽ ക്രൈസ്തവമായ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പുതുജീവിതത്തിന്റെ സാക്ഷികളായി നമുക്ക് ജീവിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 September 2022, 17:42