സംഭാഷണവും ശ്രവണവും ആശയവിനിമയത്തിൽ അനിവാര്യ ഘടകങ്ങൾ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കത്തോലിക്കാ പ്രസിദ്ധീകരണം ദൈവം ഭവനം സന്ദർശിക്കുന്നതു പോലെയാണെന്ന് മാർപ്പാപ്പാ.
വാഴ്ത്തപ്പെട്ട വൈദികൻ ജാക്കൊമൊ അൽബെരിയോണെ ഇറ്റലിയിൽ തുടക്കം കുറിച്ച കത്തോലിക്കാ വാരികയായ ക്രൈസ്തവ കുടുംബം എന്നർത്ഥമുള്ള “ഫമീല്യ ക്രിസ്ത്യാന” (Famiglia Cristiana)-യുടെ നവതിയോടനുബന്ധിച്ച് അതിൻറെ അനുവാചകരടങ്ങിയ ആയിരത്തോളം പേരെ ശനിയാഴ്‌ച (21/05/22) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യവ്വെയാണ്, ഈ വാരികയുടെ സ്ഥാപകൻറെ വാക്കുകൾ കടമെടുത്തുകൊണ്ട് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ജാക്കൊമൊ അൽബെരിയോണെ സ്ഥാപിച്ച പൗളിൻ സന്ന്യസ്ത സമൂഹത്തിൻറെ മേൽനോട്ടത്തിൽ പുറത്തിറക്കുന്ന ഈ വാരിക പിൻചെല്ലുന്നത് എപ്പോഴും ഈ തത്വമാണെന്ന് പാപ്പാ അനുസ്മരിച്ചു.
സൽപ്രവർത്തികളുണ്ടാകുന്നതിന് നല്ല ആശയങ്ങൾ വിതയ്ക്കണമെന്നും ഇതാണ് സുപ്രധാമെന്നുമുള്ള വാഴത്തപ്പെട്ട അൽബെരിയോണെയുടെ വാക്കുകളും പാപ്പാ ആവർത്തിച്ചു.
ആശയവിനിമയത്തിൽ സുപ്രധാനമായ ബന്ധങ്ങളുളവാക്കാൻ പ്രാപ്തമായ സംഭാഷണത്തിൻറെയും ശ്രവണത്തിൻറെയും ആവശ്യകതയെക്കുറിച്ചും പാപ്പാ ഊന്നിപ്പറഞ്ഞു.
ഇന്നു നമ്മുടെ മുന്നിൽ തുറക്കപ്പെടുന്ന സാഹോദര്യത്തിൻറെയും സമഗ്ര പരിസ്ഥിതിവിജ്ഞാനീയത്തിൻറെയും പാതയെക്കുറിച്ചും പരാമർശിച്ച പാപ്പാ സംഭാഷണത്തിൻറെയും ശ്രവണത്തിൻറെയുമായ ശൈലി എന്നും പ്രസക്തമായി നിലകൊള്ളുന്നുവെന്ന് വിശദീകരിച്ചു.
സംഭാഷണത്തെ ഒരിക്കലും വെറും വസ്തുതകളുടെയൊ വിവരങ്ങളുടെയൊ വിനിമയമായി ചുരുക്കാനും അപരനുമായുള്ള ബന്ധത്തെ വെറും സമ്പർക്കമായി പരിമിതപ്പെടുത്താനുമാകില്ലെന്നും പറഞ്ഞ പാപ്പാ, അവനവനിൽ തന്നെ പ്രത്യക്ഷമായൊ പരോക്ഷമായൊ കേന്ദ്രീകരിച്ചു നില്ക്കുന്നതിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്ന ഉപരിയഗാധമായ ഒരു അഭ്യാസമാണ് ആശയവിനിമയം എന്ന് ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: