കായിക വിനോദം സൗഹൃദ പാലത്തിലൂടെ സമൂഹം പടുത്തുയർത്താൻ പര്യാപ്തം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കായികവിനോദം കൂടിക്കാഴ്ചയുടെയും സമത്വത്തിൻറെയും വേദിയാണെന്ന് മാർപ്പാപ്പാ.
നോടോടികളുടെ ലോകസംഘടനയും (World Rom Organization) “പാപ്പായുടെ കളിസംഘം- ഫ്രത്തേല്ലി തൂത്തി”യും തമ്മിൽ ഈ ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച (21/11/21) ഉച്ചകഴിഞ്ഞ് നടത്താൻ തീരുമാനിച്ചിരിക്കുന്ന സൗഹൃദ കാല്പന്ത് കളി മത്സരത്തിൽ പങ്കെടുക്കുന്നവരുടെ എഴുപതോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്‌ച (20/11/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
കായിക വിനോദത്തിന് സൗഹൃദത്തിൻറെ സേതുബന്ധങ്ങളിലൂടെ സമൂഹത്തെ കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും പാപ്പാ പറഞ്ഞു. നടക്കാൻ പോകുന്ന മത്സരക്കളിക്ക് വലിയൊരർത്ഥം ഉണ്ടെന്നും അത് കുട്ടികളുടെ ശിക്ഷണത്തിന് അടിസ്ഥാനമാണെന്നും സമാകലനമാണ് സമാധാനപരമായ സഹജീവനത്തിനുള്ള വഴിയെന്ന് അത് കാണിച്ചുതരുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഐക്യദാർഢ്യത്തോടും ഉദാരതയോടും അഭിനിവേശത്തിൻറെയും സാകല്യതയുടെയും അരൂപിയോടും കൂടിയുള്ള ഒരു മത്സരമായിരിക്കും നടക്കുകയെന്ന തൻറെ ബോധ്യവും പാപ്പാ വെളിപ്പെടുത്തി.
പരസ്പരധാരണയും സൗഹൃദവും പരിപോഷിപ്പിക്കുന്നതിന് എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതായ നിരവധി കായികവിനോദ സംരംഭങ്ങൾക്ക് നാടോടി സമൂഹം ക്രൊയേഷ്യയിൽ രൂപം നല്കിയിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അത് പ്രത്യാശയുടെ അടയാളമാണെന്ന് പ്രസ്താവിച്ചു. നമ്മുടെ തടസ്സങ്ങളുടെ മതിൽക്കെട്ടുകളിൽ ഇടിച്ചു തകരേണ്ടതല്ല കുഞ്ഞുങ്ങളുടെ സ്വപനങ്ങളെന്നും പ്രതിബന്ധങ്ങളും വിവേചനങ്ങളും കൂടാതെ ഒത്തൊരുമിച്ചു വളരാനുള്ള അവകാശം എല്ലാ കുട്ടികൾക്കും ഉണ്ടെന്നും പാപ്പാ പറഞ്ഞു.