പാപ്പാ: ദീർഘവും ക്ഷമാപൂർവ്വവുമായ പ്രതിബദ്ധത അംഗീകരിക്കപ്പെടണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അറിയുന്നതിലും സൃഷ്ടിചെയ്യുന്നതിലും അതിരുകളില്ലാത്തതാണ് മനുഷ്യൻറെ മനസ്സും ആത്മാവും എന്ന് മാർപ്പാപ്പാ.
രചന, ശാസ്ത്രീയ ഗവേഷണ പഠനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവരെ ആദരിക്കുന്നതിന്, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ നാമത്തിലുള്ള ജോസഫ് റാറ്റ്സിംഗർ വത്തിക്കാൻ ഫൗണ്ടേഷൻ നല്കുന്ന റാറ്റ്സിംഗർ പുരസ്ക്കാരത്തിന് 2020-ലും ഇക്കൊല്ലവും, അതായത് 2021-ലും അർഹരായവർക്ക് ശനിയാഴ്ച (13/11/21) താൻ ഈ സമ്മാനം നല്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
സൃഷ്ടിയിലും ചരിത്രത്തിലും എന്നും പുതിയ അർത്ഥതലങ്ങൾ തേടാനും കണ്ടെത്താനും, അതുപോലെ തന്നെ, ദ്രവ്യത്തെ മെനയുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നതിൽ ആത്മാവിൻറെ ചൈതന്യം പ്രകടിപ്പിക്കാനും കഴിവുള്ളവനും, തൻറെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവനുമായ വ്യക്തിയിൽ ദൈവം നിക്ഷേപിച്ച "തീപ്പൊരി" യുടെ ഫലമായിട്ടാണ് മനുഷ്യൻറെ മനസ്സിനും ആത്മാവിനും സീമാതീതമായ ഈ കഴിവുകൾ എന്ന് പാപ്പാ വിശദീകരിച്ചു.
എന്നാൽ ഗവേഷണപഠനങ്ങളുടെയും കലയുടെയും ഫലങ്ങൾ ആകസ്മികമായും അനായാസമായും പാകമാകുന്നില്ലയെന്നും ആകയാൽ അതിന് ആവശ്യമായിരിക്കുന്ന അതിൻറെതായ ദീർഘവും ക്ഷമാപൂർവ്വവുമായ പ്രതിബദ്ധതയ്‌ക്ക് ഒരേ സമയം അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും പാപ്പാ പറയുന്നു.
ജർമ്മൻകാരായ ശ്രീമതി ഹന്ന ബാർബര ഗേൽ ഫൽക്കോവിറ്റ്സ് (Hanna-Barbara Gerl-Falkovitz), ലുഡ്ഗെർ ഷ്വിയെൻഹോഴ്സ്റ്റ് ഷോൺബെർഗെർ ( Ludger Schwienhorst-Schönberger) എന്നീ പ്രൊഫസ്സർമാരാണ് ഇക്കൊല്ലം റാറ്റ്സിംഗർ പുരസ്ക്കാര ജേതക്കാളായിരിക്കുന്നത്.
ദൈവശാസ്ത്രജ്ഞനും തത്വചിന്തകനുമായ പ്രൊഫസ്സർ ഷാൻ ലുക് മാരിയൊൺ (Jean-Luc Marion) ആസ്ത്രേലിയ സ്വദേശിനി പ്രൊഫസ്സർ ട്രെയ്സി റോളണ്ട് (Tracey Rowland) എന്നിവർക്കാണ് 2020-ലെ ഈ സമ്മാനം ലഭിച്ചിരിക്കുന്നത്.
കോവിദ് 19 മഹാമാരി മൂലം സമ്മാനദാനച്ചടങ്ങ് കഴിഞ്ഞ വർഷം സംഘടിപ്പിക്കാനായിരുന്നില്ല.
ജോസഫ് റാറ്റ്സിംഗർ വത്തിക്കാൻ ഫൗണ്ടേഷൻറെ അദ്ധ്യഷൻ, വത്തിക്കാൻ റേഡിയോയുടെ മുൻ ഡയറെക്ടർ ജനറൽ, ഈശോസഭാ വൈദികനായ ഫെദെറീക്കൊ ലൊമ്പാർദി ആണ്.