ആരാധനാക്രമ നവീകരണങ്ങളോട് വിശ്വസ്തത പാലിക്കണം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശുദ്ധകുബ്ബാനാർപ്പണത്തിൽ ഉണ്ടാകുന്ന ദുരാചരണങ്ങളിൽ പാപ്പാ ഖേദം പ്രകടിപ്പിക്കുന്നു.
രണ്ടാം വത്തിക്കാൻ സൂനഹദോസ് നടപ്പിലാക്കിയ ആരാധനാക്രമ നവീകരണത്തിനു മുമ്പുള്ള, 1962-ലെ റോമൻ കുർബ്ബാന ക്രമം ദിവ്യപൂജാപ്പണത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഭേദഗതി വരുത്തിക്കൊണ്ട് താൻ വെള്ളിയാഴ്‌ച (16/07/21) പുറപ്പെടുവിച്ച “ത്രദീസിയോനിസ് കുസ്തോദെസ്” (“Traditionis custodes”) എന്ന ലത്തീൻ നാമത്തിൽ പുറപ്പെടുവിച്ച സ്വയാധികാര പ്രബോധനം, അഥവാ, മോത്തു പ്രോപ്രിയോടൊപ്പം, ഈ ഭേദഗതിയിലേക്ക് തന്നെ നയിച്ച കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ലോകത്തിലെ കത്തോലിക്കാ മെത്രാന്മാർക്കായി നല്കിയ കത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ വേദന അറിയിച്ചിരിക്കുന്നത്.
പുതിയ കുബ്ബാനക്രമത്തിൻറെ നിർദ്ദേശങ്ങളോടു വിശ്വസ്ത പാലിച്ചുകൊണ്ടല്ല പലയിടത്തും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതെന്നും, ദുസ്സഹ വൈകല്യങ്ങളിലേക്കു നയിക്കുന്നതായ ഒരു സർഗ്ഗാത്മകയ്ക്കുള്ള അംഗീകാരമായി, അല്ലെങ്കിൽ, ആവശ്യകതയായിപ്പോലും അതിനെ വ്യാഖ്യാനിക്കുന്നുവെന്നുമുള്ള, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ബോധ്യം ആവർത്തിച്ച പാപ്പാ ഈ അവസ്ഥയെ അപലപിക്കുന്നു.
പാരമ്പര്യത്തെയും സത്യസഭയെയും വഞ്ചിച്ചു എന്ന അടിസ്ഥാനരഹിതവും നിലനില്ക്കാത്തതുമായ ആരോപണം ഉന്നിയിച്ചുകൊണ്ട് ആരാധനാക്രമ നവീകരണത്തെ മാത്രമല്ല രണ്ടാം വത്തിക്കാൻ സൂനഹദോസിനെത്തന്നെ നിരാകരിക്കാനുള്ള കരുവാക്കി 1962-ലെ റോമൻ കുബ്ബാനക്രമത്തെ ഉപരിയുപരി മാറ്റുന്നുവെന്നത് കൂടുതൽ വേദനാജനകമാണെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.
രണ്ടാം വത്തിക്കാൻ സൂനഹദോസിനെ സംശയിക്കുകയെന്നാൽ സൂനഹദോസ് പിതാക്കന്മാരുടെ ഉദ്ദേശ ശുദ്ധിയെ സംശയിക്കലാണെന്ന്, ആത്യന്തികമായി, സഭയെ നയിക്കുന്ന പരിശുദ്ധാരൂപിയെത്തന്നെ സംശയിക്കലാണെന്ന് പാപ്പാ പറയുന്നു.
രണ്ടാം വത്തിക്കാൻ സൂനഹദോസും മാർപ്പാപ്പാമാരുടെ പ്രബോധനങ്ങളും വരുത്തിയ ആരാധനാക്രമ പരിഷ്ക്കാരങ്ങളെ മാനിച്ചുകൊണ്ടു വേണം പഴയ റോമൻ ആരാധാനാക്രമം ഉപയോഗപ്പെടുത്തേണ്ടതെന്ന് പാപ്പാ ഈ മോത്തു പ്രോപ്രിയൊയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്തം രൂപതയിൽ 1962-ലെ റോമൻ മിസ്സൾ ഉപയോഗിക്കുന്നതിന് അനുമതി നല്കാനുള്ള അധികാരം രൂപതാദ്ധ്യക്ഷനു മാത്രമായി സംവരണം ചെയ്തിരിക്കുന്നു.
എല്ലാ ഇടവക ദേവാലയങ്ങളിലും പഴയ ആരാധനാക്രമമനുസരിച്ച് ദിവ്യബലി അർപ്പിക്കാൻ പുതിയ ഭേദഗതി അനുവദിക്കുന്നില്ല. പ്രത്യുത, മെത്രാൻ നിശ്ചയിക്കുന്ന ദേവാലയങ്ങളിൽ നിശ്ചിത ദിനങ്ങളിൽ, മെത്രാൻറെ പ്രതിനിധിയായ വൈദികൻ മാത്രമായിരിക്കും പഴയ ആരാധനാക്രമമനുസരിച്ചുള്ള കുർബ്ബാന അർപ്പിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: