ആവശ്യത്തിലിരിക്കുന്നവർക്ക് ശുശ്രുഷയേകുന്നതിന് മാർഗ്ഗത്രയം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാറ്റത്തിൻറെതായ ഈ യുഗത്തിൽ ഉയരുന്ന വെല്ലുവിളികൾ നിരവധിയാണെന്നും പാവപ്പെട്ടവരുടെ എണ്ണവും സങ്കീർണ്ണാവസ്ഥകളും വർദ്ധിച്ചു വരികയാണെന്നും പാപ്പാ.
കത്തോലിക്കാ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ ഇറ്റാലിയൻ ഘടകത്തിൻറെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് അതിൻറെ ആയിരത്തിലേറെ പ്രതിനിധികളെ ശനിയാഴ്‌ച (26/06/21) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഈ അവസ്ഥകളെ നേരിടുന്നതിനുള്ള യത്നത്തിൽ മുന്നേറുന്നതിന് പാപ്പാ ത്രിമാർഗ്ഗങ്ങൾ അവതരിപ്പിച്ചു. ഇവയിൽ ആദ്യത്തേത് ഏറ്റം ദുർബ്ബലരിലും അശരണരിലും നിന്നു തുടങ്ങുന്ന എളിയവരുടെ വഴിയാണ്.
അത്യന്താപേക്ഷിതമായ ഇതര മാർഗ്ഗം സുവിശേഷ സരണിയാണ്, അതായത് സുവിശേഷ ശൈലി. ഓരോ നിസ്സ്വനിലും യേശു സന്നിഹിതനാണെന്നു കാണിച്ചു തരുന്നതാണ് ഈ പാതയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
രചനാത്മകതയാണ് മൂന്നാമത്തെ മാർഗ്ഗമായി പാപ്പാ അവതരിപ്പിച്ചത്.
മാറ്റത്തിൻറെതായ ഈ യുഗത്തിൽ ഏറ്റം ദർബ്ബലരായ ഇരകൾ യുവതീയുവാക്കളാണെന്നും അവർ പരിവർത്തനയുഗത്തിലെ ശക്യ ശില്പികളാണെന്നും മാർപ്പാപ്പാ പറയുന്നു.
നിസ്സംഗതയുടെയും പുറംമോടിയുടെയും സംസ്കാരങ്ങളെ മറികടക്കുന്ന ബന്ധങ്ങൾ സൗഹൃദത്തോടും ഉത്സാഹത്തോടും ക്ഷമയോടും കൂടി ഒത്തൊരുമിച്ച് നെയ്യുന്നതിന് അവർക്കായി നീക്കിവയ്ക്കുന്ന സമയം ഒരിക്കലും പാഴായിപ്പോകില്ലെന്ന് പാപ്പാ പറഞ്ഞു.
ജീവിക്കുന്നതിന് വാസ്തവത്തിൽ സാഹോദര്യവും യഥാർത്ഥ ആനന്ദവും ആവശ്യമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.