ഇറാക്ക് സന്ദർശനം ഒരു കടമ, പാപ്പാ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തൻറെ ഇറാക്ക് സന്ദർശനം, വർഷങ്ങളായി പീഢിപ്പിക്കപ്പെടുന്ന ഒരു നാടിനോടുള്ള കടമയാണെന്ന് മാർപ്പാപ്പാ.
വെള്ളിയാഴ്ച് (05/03/21) ഇറാക്കിലേക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ കയറിയ ഫ്രാൻസീസ് പാപ്പാ തന്നോടൊപ്പം യാത്രചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെ വ്യോമയാനത്തിൽ വച്ച് സംബോധന ചെയ്യുകയായിരുന്നു.
ഈ കോവിദ് 19 മഹാമാരിക്കാലത്ത് ഇതുവരെ വിദേശ അപ്പസ്തോലിക പര്യടനങ്ങൾ നടത്താതിരുന്ന പാപ്പാ അപ്പസ്തോലികയാത്ര പുനരാരംഭിക്കാൻ കഴിഞ്ഞതിലുള്ള തൻറെ സന്തുഷ്ടി വെളിപ്പെടുത്തുകയും തൻറെ ഇറാക്ക് സന്ദർശനം പ്രതീകാത്മകമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.
കോവിദ് 19 രോഗസംക്രമണം തടയുന്നതിന് പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പാപ്പാ താൻ അവ പാലിക്കാൻ ശ്രമിക്കുമെന്നും ഹസ്തദാനം ഒഴിവാക്കുമെന്നും വ്യക്തമാക്കി.
എന്നാൽ ആരിൽ നിന്നും അകന്നു നില്ക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുടെയും അടുത്തേക്കു താൻ വരുമെന്നും പറഞ്ഞുകൊണ്ട് പാപ്പാ വിമാനത്തിലുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരുടെ ഇടയിലൂടെ നടന്ന് അവരെ അഭിവാദ്യം ചെയ്തു.
പത്രോസിൻറെ പിൻഗാമി ഇറാക്കിലെ മണ്ണിൽ കാലുകുത്തുന്നത് നടാടെയാണ്. ഈ ചതുർദിന കന്നിയാത്ര തിങ്കളാഴ്ച (08/03/21) സമാപിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: